UPDATES

ട്രെന്‍ഡിങ്ങ്

‘അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും, നിങ്ങളാരാണ്’; രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയയായ ജ്യോതി വിജയകുമാറിനോട് ആര്‍എസ്എസ് സംഘം

ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും പരിശോധിച്ചാല്‍ ആര്‍എസ്എസിനെതിരാണെന്ന് കാണാം

കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ജ്യോതി വിജയകുമാര്‍. തിരുവോണ ദിവസമായ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂര്‍ ക്ഷേത്രത്തില്‍ നിന്നുണ്ടായ ഒരു അനുഭവം വിവരിച്ചാണ് അവര്‍ ഫേസ്ബുക്കിലൂടെ ഇങ്ങനെ ചോദിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത് ശ്രദ്ധനേടിയ വ്യക്തിയാണ് ജ്യോതി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി വിജയകുമാറിന്റെ മകളാണ് ഇവര്‍. ഓണദിവസം ജനിച്ചുവളര്‍ന്ന നാടായ പുലിയൂരിലെ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കൊപ്പം അത്തപ്പൂക്കളം കാണാനാണ് ജ്യോതി അച്ഛനും അനുജത്തിയെയും കൂട്ടി ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ കാര്‍ പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ ചിലര്‍ വന്ന് ഇവരോട് തട്ടിക്കയറുയായിരുന്നു. അവരുടെ സംസാരത്തില്‍ അപമര്യാദ തോന്നി ജ്യോതി ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അമ്പലവുമായി ബന്ധപ്പെട്ട എന്തുകാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും നിങ്ങളാരാണ്? എന്നായിരുന്നു മറുചോദ്യം. നിങ്ങള്‍ ക്ഷേത്രത്തിലെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ? നിങ്ങളെ ആരാണ് ക്ഷേത്രത്തിന്റെ സംരക്ഷകരായി നിയമിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങളറിയണ്ട എന്ന മറുപടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തനിക്ക് പിന്നീട് മനസിലായ അവരില്‍ നിന്നുണ്ടായതെന്നും ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വലിയ തോതിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ജ്യോതിയുടെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല.

ജനിച്ചു വളര്‍ച്ച നാടാണ് പുലിയൂര്‍.. ഇന്നും മിക്കവാറും അവധി ദിവസങ്ങളില്‍ പുലിയൂരാണ്. ചെറുപ്പത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂര്‍ ക്ഷേത്രം.. ഇപ്പോള്‍ ആരാധനാലയങ്ങളില്‍ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാന്‍ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം..

അച്ഛന്‍ പുലിയൂരില്‍ ജനിച്ചു 45 വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ അഭിഭാഷകനും രാഷ്ടീയ പ്രവര്‍ത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ( പുലിയൂരിലെ ആളുകള്‍ക്ക് അപരിചിത നല്ലെന്ന് പറയാന്‍ വേണ്ടി മാത്രം സൂചിപ്പിച്ചത്).. ചെറിയ കുട്ടികള്‍ക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് നേരെ താഴെ റോഡില്‍ പാര്‍ക്ക് ചെയ്തു ( അതിനടുത്താണ് ആളുകള്‍ ചെരുപ്പുകളഴിച്ചിട്ടിരുന്നത്).
നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടു പരിചയമുള്ള ആള്‍ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാന്‍ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയില്‍ ‘നിങ്ങളുടേതാണോ വണ്ടി? നിങ്ങള്‍ക്ക് മര്യാദക്ക് പാര്‍ക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാര്‍ക്ക് ചെയ്യുന്നത്?’ എന്നെന്നോട് ചോദിച്ചു. അപ്പോള്‍ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോല്‍. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടന്‍ തന്നെ അച്ഛന്‍ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോള്‍ വണ്ടിക്കു താഴെ ചെരിപ്പുകള്‍ ഉണ്ടായിരുന്നില്ല.
ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കു മതീതമായി മനുഷ്യര്‍ തമ്മില്‍ ഒരു സ്‌നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുമ്പുറത്ത്. സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുമ്പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാര്‍ക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്‌നമെന്ന് തോന്നി .’ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മള്‍ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാല്‍ മതിയായിരുന്നല്ലോ’ എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമര്‍ഷം വ്യക്തമാക്കിത്തന്നെ.
അതിനു മറുപടി രണ്ടു മൂന്നു പേര്‍ കൂടിത്തന്നത് ‘ അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും. നിങ്ങളാരാണ്’ എന്നാണ്. അപ്പോള്‍ ‘നിങ്ങളാരാണ്.. ഞാനും ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടില്‍ നിന്നുണ്ടാകുന്നത് ‘ എന്നായിരുന്നു. പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും ‘സംരക്ഷകരുടെ ‘ ഭീഷണിയുടെ ശബ്ദമുയര്‍ന്നു. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോള്‍ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരില്‍ നിന്നും. നിങ്ങള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേല്‍പ്പിച്ചത് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്കറിയേണ്ട കാര്യമില്ല ‘ എന്നായിരുന്നു മറുപടി. ‘ നിങ്ങളെ ആരാണ് ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അമ്പലങ്ങള്‍ നിങ്ങളുടെ സ്വത്തായതെന്നും’ എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് ‘ ക്ഷേത്രങ്ങള്‍ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുമ്പോള്‍ ചോദ്യം ചെയ്യുമെന്നും’ എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂര്‍ത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയില്‍ നിന്ന് മടങ്ങിയത്.. മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിന്‍ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതില്‍… ഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതില്‍..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതില്‍ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക?

(ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..)

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആര്‍എസ്എസിനെയും ഹിന്ദുത്വ ഫാസിസത്തെയും വിമര്‍ശിക്കുന്ന വ്യക്തിയാണ് ജ്യോതി വിജയകുമാര്‍. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് ജ്യോതിയിട്ട പോസ്റ്റും ആര്‍എസ്എസിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ‘ഒരു വിഭാഗം ജനങ്ങളുടെ എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിച്ച് അവരെ തടങ്കലില്‍ വെച്ച്, ജനാധിപത്യത്തെ ഇഞ്ചിഞ്ചായി ഇല്ലാണ്ടാക്കി ഒറ്റ സൈനിക മേധാവിയെ പ്രഖ്യാപിച്ച് രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് ഓരോ നിമിഷവും കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍ ‘സ്വാതന്ത്ര്യം’ ‘ ആഘോഷിക്കേണ്ടി ‘ വരുന്ന, ജനാധിപത്യത്തെപ്പറ്റിയുള്ള പ്രസംഗം കേക്കേണ്ടി വരുന്ന, ഒരു ജനതയുടെ ദുര്യോഗത്തെപ്പറ്റി എന്താണ് പറയേണ്ടത്? സ്വാതന്ത്ര്യത്തിന്റെ 73-ാം വാര്‍ഷികമാഘോഷിക്കേണ്ട ഇന്നലത്തെ അര്‍ദ്ധരാത്രിയില്‍ ഈ രാജ്യത്തെക്കുറിച്ച് ചിന്തിച്ച് ഉറങ്ങാന്‍ പോലുമായിട്ടില്ല; പലര്‍ക്കും.. വല്ലാത്ത ആശങ്കയും അസ്വസ്ഥതയുമുണ്ട് മനസ്സിന്; പറഞ്ഞറിയിക്കാനാവാത്ത വിധം..’ എന്നായിരുന്നു ജ്യോതിയുടെ പോസ്റ്റ്.

ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും പരിശോധിച്ചാല്‍ ആര്‍എസ്എസിനെതിരാണെന്ന് കാണാം. ഓഗസ്റ്റ് 17ലെ ജ്യോതിയുടെ പോസ്റ്റ് രാഹുല്‍ ഗാന്ധിയെ ബഹുമാനിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്നതായിരുന്നു. ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന സുദീര്‍ഘമായ ആ കുറിപ്പില്‍ രാജ്യത്തെ ഓരോ ശബ്ദവും പ്രസക്തമാണെന്നും അത് പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് രാഹുല്‍ ഗാന്ധിയെന്നും ജ്യോതി പറയുന്നു.

അതിനാല്‍ തന്നെ കാര്‍ പാര്‍ക്കിംഗിനേക്കാളുപരി ആര്‍എസ്എസുകാരെ പ്രകോപിതരാക്കുന്നത് ഇതാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലത്തെ അനുഭവം വെളിപ്പെടുത്തിയതിനെതിരെയും ആര്‍എസ്എസ് രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് തിരുവോണ ദിവസത്തെ കുളം കലക്കിന് എന്ത് തടഞ്ഞു. കഷ്ടം- എന്നാണ് സ്വാമി സന്ധ്യാനന്ദ ഗിരി സന്ധ്യാനന്ദ എന്ന പ്രൊഫൈലില്‍ നിന്നും ചോദിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍