UPDATES

ട്രെന്‍ഡിങ്ങ്

നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ; കെ സുരേന്ദ്രനെതിരെ സനല്‍കുമാര്‍ ശശിധരന്‍

സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റർ സുരേന്ദ്രൻ, അവരുടെ കയ്യിൽ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു

ആറ് ദിവസം കൊണ്ട് 180 കിലോമീറ്റര്‍ താണ്ടിയ ദളിതരും ആദിവാസികളും അടങ്ങുന്ന കര്‍ഷകര്‍ ലക്‌ഷ്യം വച്ചത് കലാപമായിരുന്നുവെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെയും മാവോയിസ്റ്റുകള്‍ ആണെന്ന ബിജെപി എം പി പൂനം മഹാജന്റെയും പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. “നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവർ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ. ഇവരെ നിങ്ങൾ കണ്ടിട്ടില്ല.” എന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് “ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവർ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്” എന്നു നിരീക്ഷിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: .

അടുത്ത ലോക്സഭാ ഇലക്ഷൻ വരെ സമരം ചെയ്യുന്ന എല്ലാ ആൾക്കാരും ഒന്നുകിൽ മാവോ വാദികളോ അല്ലെങ്കിൽ വിധ്വംസക ശക്തികളോ ആയി മുൻ‌കൂർ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകൾ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപി നേതാക്കന്മാർ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവർ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ. ഇവരെ നിങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണിൽ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോൾ എങ്ങനെ കാണും. നിങ്ങളിപ്പോൾ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവർഗം സ്വപ്‌നം കാണാൻ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവർ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.

സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റർ സുരേന്ദ്രൻ, അവരുടെ കയ്യിൽ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു. നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയർന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവർത്തനമാക്കുന്ന കളിക്കുപിന്നിൽ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍