UPDATES

ട്രെന്‍ഡിങ്ങ്

എന്റെ ഭര്‍ത്താവിനെ അവര്‍ അത്രയേറെ ഭയപ്പെടുന്നു; ശ്വേത സഞ്ജീവ് ഭട്ട് എഴുതുന്നു

ഇന്നത് ഞങ്ങളാണ്, നാളെയത് നിങ്ങളാകാം.

30 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ഗുജറാത്ത് കോടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. പോലീസ് സുപ്രണ്ടായിരിക്കെ 1990-ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടെന്നായിരുന്നു കേസ്. (30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്) ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത്‌ പോലീസ് കസ്റ്റഡിയിലെടുത്ത സഞ്ജീവ് ഭട്ടിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനു യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുറിച്ച വാക്കുകളാണ് ഇവ.

ഞാന്‍ ശ്വേത സഞ്ജീവ് ഭട്ട്

കഴിഞ്ഞ 4 മാസമായി ഞങ്ങളുടെ കുടുംബത്തെ നിശ്ശബ്ദരാക്കാനും, കുറ്റം ചുമത്താനും പീഡിപ്പിക്കാനും സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

1. 2002-ലെ കലാപത്തിന്റെ മുഖ്യ സാക്ഷികളിലൊരാൾ എന്ന നിലയിൽ എന്റെ ഭർത്താവിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് പൂർണ ബോധ്യമുണ്ടായിട്ടും ഇക്കഴിഞ്ഞ ജൂലായിൽ ഞങ്ങളുടെ സുരക്ഷ എടുത്തുകളഞ്ഞു.

2. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കഴിഞ്ഞ 23 വർഷങ്ങളായി താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങൾ എഎംസി പൊളിച്ചുകളഞ്ഞു. തീർത്തും നിയമവിരുദ്ധവും ദുർബലവുമായ കാരണങ്ങൾ കാണിച്ചായിരുന്നു ഇത് ചെയ്തത്. അടുക്കള, കുളിമുറി, കിടപ്പുമുറിയുടെ ചില ഭാഗങ്ങൾ എന്നിവയാണ്, മുഴുവൻ കെട്ടിടത്തിന്റെയും ഉറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ അവർ തകർത്തത്.

3. സെപ്റ്റംബർ 5-നു രാവിലെ 8 മണിക്ക് ക്രൈം ബ്രാഞ്ച് സി ഐ ഡി ഞങ്ങളുടെ വീട്ടിലെത്തി. ‘മൊഴിയെടുക്കാൻ’ എന്ന പേരിൽ എന്റെ ഭർത്താവിനെ കൊണ്ടുപോകാനായിരുന്നു. സഞ്ജീവിനെ അവർ കണ്ടതിനു ശേഷം പോകാനായി തയ്യാറെടുക്കുമ്പോൾ, ഞാൻ അവിടെ ഉറങ്ങുകയാണ് എന്നറിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് സിഐഡി ഉദ്യോഗസ്ഥർ എന്റെ കിടപ്പുമുറിയിലേക്ക് ഒരു ലജ്ജയുമില്ലാതെ കടന്നുവന്നു; എന്റെ സ്വകാര്യത പോലും ലംഘിച്ചത്എടുത്തുപറയേണ്ടതാണ്.

തുടർന്നുണ്ടായ സംഭവങ്ങൾ ഇങ്ങനെയാണ്.

സെപ്റ്റംബർ 5

22 വർഷം പഴക്കമുള്ള ഒരു കേസിൽ സഞ്ജീവിനെ 2018 സെപ്റ്റംബർ 5-ന് അറസ്റ് ചെയ്തു. രാവിലെ 8 മണിക്കാണ് വാതിൽമണി മുഴങ്ങിയത്. രണ്ടു മേലുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറി. എല്ലായിടത്തും അവർ നിറഞ്ഞു. ഞങ്ങളുടെ മകൻ തടയുന്നതുവരെ അവർ ഞങ്ങളുടെ കിടപ്പുമുറിയിൽ വരെ കടക്കാൻ ശ്രമിച്ചു.

സെപ്റ്റംബർ 6

22 വർഷം മുമ്പുള്ള കേസിൽ സംസ്ഥാന സർക്കാർ/ സിഐഡികള്‍ സഞ്ജീവിനെ പലൻപൂർ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ റിമാൻഡ് ആവശ്യപ്പെട്ടു. ഭാഗ്യവശാൽ, ഇന്ത്യൻ ജനാധിപത്യം നിയമവാഴ്ചയിൽ അധിഷ്ടിതമാണ്. അടിസ്ഥാനപരവും എന്നാൽ മങ്ങിക്കൊണ്ടിരിക്കുന്നതുമായ ഈ തത്വങ്ങളിൽ നിലകൊള്ളുന്ന ന്യായാധിപന്മാർ ഇപ്പോഴുമുണ്ട്. യുക്തിസഹമായി ധീരമായും കോടതി റിമാൻഡ് അനുവദിച്ചില്ല. “ഈ ഘട്ടത്തിൽ പൊലീസ് റിമാൻഡ് അനുവദിക്കുന്നതിന് ന്യായമായ അടിസ്ഥാനമില്ല”, എന്ന് നിരീക്ഷിച്ചു. എന്നാൽ മജിസ്ട്രേട്ടിന്റെ കർശനമായ നിയമവ്യാഖ്യാനം ‘അച്ചടക്ക ലംഘന’മായി കണക്കാക്കുകയും  ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോവുകയും ചെയ്തു.

സെപ്റ്റംബർ 7

കരുതിയതുപോലെ, ഒരു ദിവസം പോലും പാഴാക്കാതെ സർക്കാർ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകി.

സെപ്റ്റംബർ 10

സഞ്ജീവിന്റെ റിമാന്‍ഡിനായുള്ള അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം 2:30-ന് കേട്ടു. സെഷൻസ് കോടതിയിൽ റിമാൻഡിനായുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാൽ പരിഭ്രാന്തരായ സർക്കാർ ഹൈക്കോടതിയിൽ തങ്ങളുടെ മുൻ വാദങ്ങൾ ഒന്നും കൂട്ടിച്ചേർക്കാതെ വാദിക്കുകയാണ് ചെയ്തത്. ഭാഗികമായി വാദം കേട്ടുകൊണ്ട് സെപ്റ്റംബർ 11-ന് 2:30-ലേക്ക് കേസ് മാറ്റിവെച്ചു.

സെപ്റ്റംബർ 11

ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ റിമാൻഡ് അപ്പീൽ അനുവദിച്ചു. സഞ്ജീവിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

സെപ്റ്റംബർ 18

ഹൈക്കോടതി ഉത്തരവിനെതിരെ ഞങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ കേസ് സെപ്റ്റംബർ 24-ലേക്ക് മാറ്റിവെച്ചു.

സെപ്റ്റംബർ 20

സുപ്രീം കോടതി കേസ് വാദം കേൾക്കാൻ ഒക്ടോബർ 4-ലേക്ക് മാറ്റി. ആ സമയത്തേക്ക് റിമാൻഡ് കാലാവധി ഏതാണ്ട് കഴിയുമായിരുന്നു. 21-നു സഞ്ജീവിനെ പോലീസ് കസ്റ്റഡിയിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

ഒക്ടോബർ 4

റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ജാമ്യ ഹർജിയുമായി ‘ഉചിതമായ കോടതിയെ സമീപിക്കാൻ’ സുപ്രീം കോടതി അഭിഭാഷകരോട് നിർദ്ദേശിച്ചു.

ഒക്ടോബർ 10

സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ കേട്ടു. സമയം നീട്ടുന്ന തന്ത്രത്തിന്റെ ഭാഗമായി ജാമ്യഹർജിക്കെതിരെ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒക്ടോബർ 16 വരെ സമയം അനുവദിച്ചു.

സഞ്ജീവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടിപ്പോൾ ഒരു മാസമായി. എന്നാൽ സഞ്ജീവിപ്പോഴും കസ്റ്റഡിയിലാണ്. മുകളിൽ പറഞ്ഞ സംഭവങ്ങൾ കാണിക്കുന്നത് സർക്കാർ സഞ്ജീവിനെ എത്ര ഭയപ്പെടുന്നു എന്നും അദ്ദേഹത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ ഏതറ്റംവരെ പോകും എന്നുമാണ്. വഴിതിരിച്ചുവിടുകയും വ്യക്തിഗതമായ നേട്ടങ്ങൾക്കും പക തീർക്കുന്നതിനും ഉപയോഗിക്കേണ്ടതിനു പകരം ജനാധിപത്യവും കോടതികളും ആഘോഷിക്കപ്പെടേണ്ട ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു ഇന്ത്യക്കാരിയെന്ന നിലയിൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലും സത്യം പറയുന്നവരെ സർക്കാർ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലും എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. ഇത് അവസാനിക്കേണ്ടതുണ്ട്, നാമിത് അവസാനിപ്പിക്കേണ്ടതുണ്ട്.

സെപ്റ്റംബർ 5 മുതൽ ഒകോടോബർ 12 വരെ, 22 വർഷങ്ങൾ പഴക്കമുള്ളൊരു കേസിൽ സഞ്ജീവിനെ വീട്ടിൽനിന്നും കൊണ്ടുപോയിട്ട് 37 ദിവസങ്ങൾ കഴിഞ്ഞു. എന്നിട്ടിന്നും ഞങ്ങൾ ജാമ്യത്തിനായി കഷ്ടപ്പെടുകയാണ്. അടുത്ത വാദം കേൾക്കൽ ഒക്ടോബർ 16-നാണ്. അന്ന് നീതി ലഭിക്കും എന്നുതന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മുകളിൽ എഴുതിയതെല്ലാം വായിച്ചാൽ നിങ്ങളിൽ മിക്കവർക്കും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സത്യം പറയുന്നവരെയും പ്രതിയോഗികളെയും വേട്ടയാടുന്നതിനെ കുറിച്ച് മനസ്സിൽ ചോദ്യങ്ങളുണ്ടാകും. നമ്മളോരോരുത്തരും നമ്മുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചായ്‌വുകൾ മാറ്റിവെച്ചുകൊണ്ട്, ആർക്കെങ്കിലുമെതിരെ അന്യായമായി എന്തെങ്കിലും നടന്നാൽ, ഈ ഭരണകൂടത്തിനെതിരെ പരസ്യമായി ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായിരിക്കുന്നു. സർക്കാരിന്റെ ചോദ്യം ചെയ്യപ്പെടാതെ പോകുന്ന പ്രവർത്തികളാണ് ഇതെല്ലാം. സർക്കാർ അതിന്റെ പ്രവർത്തികൾക്ക് ഉത്തരം പറയേണ്ട സമയമായില്ലേ? ഇന്നത് ഞങ്ങളാണ്, നാളെയത് നിങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.

(ശ്വേത ഫേസ്ബുക്കില്‍ എഴുതിയത്)

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍