UPDATES

ട്രെന്‍ഡിങ്ങ്

സരിതയുടെ മൊഴികള്‍ പി ടി ചാക്കോയെ അപമാനിച്ചവര്‍ക്ക് കാലം കാത്തുവച്ച മറുപടി: പി സി ജോര്‍ജ്ജ്

പീച്ചി സംഭവമെന്ന് പേരിട്ട് പി ടി ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു അന്ന്

കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന പി ടി ചാക്കോയെ സ്ത്രീവിഷയത്തില്‍ തേജോവധം ചെയ്ത കോണ്‍ഗ്രസുകാര്‍ക്ക് കാലം കാത്തുവച്ച മറുപടിയാണ് സരിതയുടെ മൊഴികളെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. പി ടി ചാക്കോയെ അപമാനിച്ചവര്‍ ഇപ്പോള്‍ മാളത്തില്‍ കയറി ഒളിച്ചിരിക്കുകയാണ്.

പീച്ചി സംഭവമെന്ന് പേരിട്ട് പി ടി ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു അന്ന്. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് അന്ത്യശ്വാസം വലിച്ചതെന്നും ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പി സി ജോര്‍ജ്ജ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു; അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തംഭനം മൂലം അപമാനഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം..
വിധിയാണിത്; ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍