51 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നിയമിതനായ രാഷ്ട്രീയക്കാരനായ ഗവര്‍ണറാണ് സത്യപാല്‍ മാലിക്ക്
വിശാല സഖ്യം രുപീകരിച്ച് ബിജെപി വിരുദ്ധ പക്ഷം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട് നീക്കത്തെ പൊളിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപികരിക്കാന്‍ ഇപ്പോഴത്തെ സഖ്യത്തിനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നിയമസഭ പിരിച്ചുവിട്ടത്. ശരിയായ സമയത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുകയും അതുവഴി സംസ്ഥാനത്തിന് സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നുമാണ് ഗവര്‍ണറുടെ വാദം.
എന്നാല്‍ 51 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീരില്‍ നിയമിതനായ രാഷ്ട്രീയക്കാരനായ ഗവര്‍ണറാണ് സത്യപാല്‍ മാലിക്ക് എന്ന മുന്‍ ബിജെപി വൈസ് പ്രസിഡന്റ്. 1967 ല്‍ കശ്മീർ ഗവര്‍ണറായിരുന്ന കരണ്‍ സിങ്ങിന്റെ കാലാവധി അവസാനിച്ച ശേഷം 72 കാരനായ സത്യപാല്‍ സിങ്ങാണ് സംസ്ഥാനത്ത് ചുമതലയേറ്റ രാഷ്ട്രീയ പശ്ചാത്തലമുള്ള ഗവര്‍ണര്‍. മുന്‍ പോലീസ് ഓഫീസര്‍മാര്‍, നയതന്ത്രജ്ഞര്‍, സിവില്‍ സർവീസുകാർ, ആര്‍മി ജനറല്‍മാര്‍ എന്നിവരായിരുന്നു ഇതിനിടയിലുള്ള കാലയളവില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍മാരായി നിയോഗിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇത്തരത്തിലുള്ള നിയമനങ്ങൾ. എന്നാൽ വീണ്ടും ഒരു രാഷ്ട്രീയക്കാരനെ സംസ്ഥാനത്ത് എത്തിക്കുമ്പോൾ അതിന് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നെന്ന് തെളിയുന്നതാണ് ഇന്നലത്തെ നിലപാട്.
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തികൂടിയാണ് സത്യപാല്‍ മാലിക്ക് . റാം മനോഹര്‍ ലോഹ്യയുടെ രാഷ്ടീയത്തില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സത്യപാല്‍ മാലിക്ക് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. മീററ്റ് സര്‍വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി നേതാവില്‍ തുടങ്ങി ഇന്ത്യൻ നാഷണൻ കോൺഗ്രസ്സിലെത്തുകയും പിന്നീട് ബിജെപിയിൽ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വഹിച്ച ശേഷമാണ് ബീഹാർ, ജമ്മു കശ്മീർ ഗവര്‍ണര്‍ പദവിയിലേക്ക് എത്തുന്നത്.
1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അധികാര രാഷ്ട്രീയത്തിലേക്കും അദ്ദേഹം ചുവടുവച്ചു. 1984ല്‍ കോണ്‍ഗ്രസിലെത്തിയ സത്യപാല്‍ രാജ്യ സഭാംഗമായും പ്രവര്‍ത്തിച്ചു. എന്നാല്‍ മുന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം 1988ല്‍ വി പി സിങ്ങ് നേതൃത്വം നല്‍കുന്ന ജനതാ ദളിന്റെ ഭാഗമായ അദ്ദേഹം 1989ല്‍ അലിഗഡില്‍ നിന്നും എംപിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1990 ഏപ്രില്‍ 21 മുതല്‍ നവംബര്‍ 10 വരെ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായിരുന്നു അദ്ദേഹം.
15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ ബിജെപി പാളയിലെത്തിയ സത്യപാല്‍ മാലിക്ക് വീണ്ടും ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പുത്രന്‍ അജിത്ത് സിങിനോട് പരാജയപ്പെട്ടു. പിന്നീട് പാര്‍ട്ടിയിലെ സുപ്രധാന പദവികള്‍ വഹിച്ച് പോന്ന അദ്ദേഹം 2017 ഒക്ടോബര്‍ 4 ന് ബീഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെടുമ്പോള്‍ ബിജെപി കിസാന്‍ മോര്‍ച്ചയുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് 23 ന് സത്യപാല്‍ സിങ്ങിനെ കശ്മീരില്‍ ഗവര്‍ണറായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് തുണയായതും രാഷ്ട്രീയ രംഗത്തെ ഈ അസാമാന്യ മെയ് വഴക്കം തന്നെയായിരിക്കും. തുടക്കം മുതല്‍ പ്രശ്‌നത്തിലായിരുന്ന കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിളര്‍ന്നതിന് പിറകെയായിരുന്നു അദ്ദേഹത്തിന്റെ നിയമനം എന്നത് മറിച്ചുള്ള രാഷ്ട്രീയ നീക്കത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നെന്ന് തെളിയുന്നതാണ് പുതിയ തീരുമാനങ്ങൾ.
2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?
കുമ്മനത്തിന്റേത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നോ? മിസോറാമില്‍ പോയ ഗവര്‍ണ്ണര്‍ കുമ്മനം കണ്ടത്