പോലീസ് തന്നെ കസ്റ്റഡിയിലെടുത്തുവെന്നും കലാപം തുടങ്ങൂ എന്നുമുള്ള റാം റഹമിന്റെ സന്ദേശമായിരുന്നു ഇത്
പോലീസുകാര്‍ ഉള്‍പ്പെടുന്ന വന്‍ സംഘം റാം റഹിമിനെ കോടതിയില്‍ നിന്ന് ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നുവെന്ന് ഹരിയാന ഐജി കെ.കെ.റാവു വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ റാം റഹിമിനെ രക്ഷപ്പെടാനുള്ള പോലീസുകാര്‍ ഉള്‍പ്പെടുന്ന അനുയായികളെ പ്രതിരോധിച്ചാണ് പ്രതിയെ ജയിലില്‍ എത്തിച്ചത്.
നൂറുകണക്കിന് കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെ കോടതിയിലെത്തിയ റാം റഹിമിനെ കോടതി കുറ്റകാരനാണെന്ന് വിധിച്ചത്തോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അനുയായികള്‍ കലാപം സൃഷ്ടിച്ച് റാം റഹിമിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്-
വിധി കേട്ട് കോടതിയില്‍ നിന്നിറങ്ങിയപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ വച്ചിട്ടുള്ള ചുവപ്പു ബാഗ് വേണമെന്നു റാം റഹിം ആവശ്യപ്പെട്ടു. കാറില്‍ നിന്ന് ചുവപ്പുബാഗ് പുറത്തെടുത്തയുടന്‍ ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദം മുഴങ്ങി. പോലീസ് തന്നെ കസ്റ്റഡിയിലെടുത്തുവെന്നും കലാപം തുടങ്ങൂ എന്നുമുള്ള റാം റഹമിന്റെ സന്ദേശമായിരുന്നു ഇത്. രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന സംശയത്തെ തുടര്‍ന്ന് റാം റഹിമിനെ ഉടന്‍ തന്നെ പോലീസ് വാഹനത്തിലേക്ക് മാറ്റി.
റാം റഹിം വാഹനത്തില്‍ പ്രവേശിച്ചപ്പോള്‍ അനുയായികളും പോലീസ് ഉള്‍പ്പടെയുള്ള അംഗരക്ഷകരും ആ വാഹനം വളയുകയും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവരെ ബലം പ്രയോഗിച്ചു നീക്കിയാണ് വാഹനം മുന്നോട്ടെടുത്തത്. റാം റഹിമിന് അകമ്പടിയായി എത്തിയ വാഹനങ്ങളെല്ലാം കോടതിക്ക് അധികം അല്ലാത്ത ഒരു തിയേറ്റര്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്നു.
ഈ വാഹനങ്ങളില്‍ ആയുധങ്ങളുണ്ടാകാനുള്ള സാധ്യതയും കലാപ സാധ്യതയും കണക്കിലെടുത്ത് ആ വഴി ഒഴിവാക്കിയാണ് പോലീസ് വാഹനം പോയത്. തുടര്‍ന്ന് ഹെലികോപ്ടറിലാണ് റാം റഹിമിനെ റോത്തക്കിലെ ജയിലിലേക്കു കൊണ്ടുപോയത്.ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പോലീസിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
വര്‍ഷങ്ങളായി റാം റഹിമിന് സുരക്ഷ നല്‍കുന്നവരാണ് ഈ പോലീസുകാര്‍. അഞ്ചുപേരെയും ഇന്നലെ പോലീസ് സേനയില്‍നിന്നു പുറത്താക്കുകയും ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.