UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരല്ല; കമലിനെതിരേ മുതിര്‍ന്ന താരങ്ങള്‍ മന്ത്രിക്ക് പരാതി നല്‍കി

മധു, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലിനെതിരേ സാംസ്‌കാരിക മന്ത്രിക്ക് പരാതി നല്‍കി മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍. കമല്‍ തങ്ങളെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മധു, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് പരാതി നല്‍കിയത്. എഎംഎംഎ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്നും കൈനീട്ടം കിട്ടുന്ന തങ്ങളെ, ആ ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവര്‍ എന്ന് പറഞ്ഞ് കമല്‍ ആക്ഷേപിച്ചെന്നാണ് മുതിര്‍ന്ന താരങ്ങള്‍ പരാതിയില്‍ പറയുന്നത്. എഎംഎംഎയില്‍ നിന്നും മാം തോറു കിട്ടുന്ന കൈനീട്ടം ഔദാര്യമായല്ല, സംഘടനയുടെ സ്‌നേഹസ്പര്‍ശമായാണ് കാണുന്നതെന്നും അതിനെ ഈ രീതിയില്‍ വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ മനസുള്ളവര്‍ക്കേ കഴിയൂ എന്നും മുതിര്‍ന്ന താരങ്ങള്‍ കമലിനെ വിമര്‍ശിക്കുന്നു. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നതായും പറയുന്ന ഈ അഭിനേതാക്കള്‍ കമലിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മന്ത്രി തീരുമാനം എടുക്കണമെന്നും ആവശ്യപ്പെടുന്നു.

മന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ അവര്‍കളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവര്‍ത്തകരായ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത എന്നിവര്‍ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ ശ്രീ. കമല്‍ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ഞങ്ങള്‍ വായിച്ചത്. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. ആ വേഷപകര്‍ച്ചകളിലൂടെ കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തില്‍ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ നിലയില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കാണുന്നതും സ്‌നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹസ്പര്‍ശ്ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാമരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുമ്പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമല്‍ കാണുന്നത്. കമിലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ല. കാരണം 35 വര്‍ഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങള്‍ക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കള്‍ ആണല്ലോ

സ്‌നേഹപൂര്‍വ്വം

മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ പി എ സി ലളിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍