സംഘപരിവാറിന്റെ ഭീഷണി മൂലം സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ പരിപാടി ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു
സാംസ്‌കാരിക നായകരും എഴുത്തുകാരും സംഘപരിവാറില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹത്തില്‍ ഉയരുന്നത്. കാലടി സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ അതിക്രമം നടന്നിരുന്നു. എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സംസാരിച്ചതാണ് സുനിലെനെതിരായ അതിക്രമത്തിന് കാരണം.
നേരത്തെ അദ്ദേഹത്തിനെതിരെ വധഭീഷണിയും ഉയര്‍ന്നിരുന്നു. സുനിലിനെ കല്ലെറിഞ്ഞ് കൊല്ലണമെന്നായിരുന്നു ആഹ്വാനം. അതുപോലെ സംഘപരിവാറിന്റെ ഭീഷണി മൂലം സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ പരിപാടി ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനം ആലപിക്കുന്ന ആള്‍ എന്നും ആരോപിച്ച് സംഘപരിവാര്‍ അദ്ദേഹത്തിനെതിരെ വലിയ തോതിലുള്ള പ്രചരണമാണ് അഴിച്ചുവിട്ടത്.
ഇത്തരം സംഭവങ്ങളെ വച്ചിട്ട് ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് എഴുത്തുകാരന്‍ സേതു ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘സുനില്‍ ഇളയിടത്തിന് ഭീഷണി. ടി.എം. കൃഷ്ണക്ക് ദില്ലിയില്‍ വേദിയില്ല. ഈ പോക്ക് എങ്ങോട്ട്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുനിൽ പി ഇളയിടത്തിനോട് ഐക്യദാർഢ്യപ്പെടേണ്ടത് മതേതര മലയാളിയുടെ രാഷ്ട്രീയ ബാധ്യതയാണ്