UPDATES

ലൈംഗികാതിക്രമം: എസിപി സുരേഷിനെതിരേ നടന്‍ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയുടെ പരാതി

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ്‌ അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷ്‌

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷിനെതിരേ ലൈംഗികാരോപണ പരാതിയും. ചലച്ചിത്ര നടന്‍ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയാണ് പരാതിക്കാരി. മനോരമ ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യ 2017 ല്‍ ആണ് എസിപിക്കെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഡിജിപിയെ സമീപിച്ച് പരാതിക്കാരി നീതി തേടിയിരുന്നു.അവിടെയും ഫലം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. സി ഐ നവാസിനെ എസ്പി സുരേഷ് പരസ്യമായി അപമാനിക്കുകയും അതേ തുടര്‍ന്ന് നവാസിനെ രണ്ടു ദിവസത്തോളം കാണാതാവുകയും ചെയ്ത സംഭവം ചര്‍ച്ചയായിരിക്കുമ്പോഴാണ് സുരേഷിനെതിരേ ഇങ്ങനെയൊരു പരാതിയുള്ള കാര്യവും പുറത്തു വരുന്നത്.

പരാതിക്കാസ്പദമായ കാര്യങ്ങള്‍ കണ്ണന്‍ പട്ടാമ്പി മനോരമയോട് പങ്കുവയ്ക്കുന്നുണ്ട്. പട്ടാമ്പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സമയത്ത് സുരേഷും താനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പലപ്പോഴും സുരേഷ് വീട്ടില്‍ വരികയും ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു. 2016 ജൂണ്‍ ഏഴാം തീയതി തന്റെ വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാന്‍ സുരേഷ് എത്തിയിരുന്നു. അന്നു രാത്രി സുരേഷ് തന്റെ വീട്ടിലെത്തി. ആ സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടിലുണ്ടെന്നു പറഞ്ഞ് സുരേഷ് ഫോണ്‍ ചെയ്തതുകൊണ്ട് താന്‍ വീട്ടിലെത്തിയപ്പോള്‍ സുരേഷ് തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിപ്പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു മനസിലായില്ല. എന്നാല്‍ അതിനുശേഷം ഭാര്യ വളരെ മാനസികസംഘര്‍ഷത്തിലായിരുന്നു. മകളുടെ പിറന്നാള്‍ വന്നപ്പോള്‍ സി ഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിച്ചില്ല. ആ ദിവസത്തിനുശേഷം സുരേഷ് തന്നെ ദ്രോഹിക്കാന്‍ തുടങ്ങി. എന്താണ് കാരണമെന്നും മനസിലായില്ല. 2017 ല്‍ ആണ് ഭാര്യ അന്നു നടന്നതിനെക്കുറിച്ച് പറയുന്നത്. രാത്രി വീട്ടിലെത്തിയ സുരേഷ് വെള്ളമെടുക്കാന്‍ പോയ ഭാര്യയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഭാര്യ ഇക്കാര്യങ്ങള്‍ പറഞ്ഞതിന്‍ പ്രകാരം 2017 ല്‍ പൊലീസ് കംപ്ലെയ്ന്റ് സെല്ലില്‍ പരാതി നല്‍കി. എന്നാല്‍ അവിടെ നിന്നും നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 2018 മാര്‍ച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതി എസ് പിയുടെ മുന്‍പില്‍ എത്തുകയും ആലത്തൂര്‍ ഡിവൈസ്പിക്ക് അന്വേഷണ ചുമതലയും നല്‍കി. എന്നിട്ടും നടപടിയന്നും ഉണ്ടായില്ല; കണ്ണന്‍ പട്ടാമ്പി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങളാണിത്.

പൊലീസ് ഒത്തുകളിച്ച് കേസ് ഇല്ലാതാക്കുകയായിരുന്നുവെന്നാണ് കണ്ണന്‍ പട്ടാമ്പിയുടെ ആരോപണം. പിന്നീടാണ് 2019 ജൂണ്‍ 14 ന് ഡിജിപിയെ കണ്ട് പരാതി പറയുന്നതെന്നും അതോടൊപ്പം തന്നെ ഹൈക്കോടതിയില്‍ കേസ് കൊടുത്തെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഹര്‍ജിയില്‍ ഡിജിപി, എസ്പി, എസ് ഐ എന്നിവരെയൊക്കെ കക്ഷി ചേര്‍ത്തിട്ടുമുണ്ടെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു.

പരാതി പിന്‍വലിപ്പിക്കാന്‍ തന്റെ ചേട്ടന്‍ മേജര്‍ രവി വഴിയും മുന്‍ എം പി ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ വഴിയും സുരേഷ് ശ്രമിച്ചിട്ടുണ്ടെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു. സിപിഎമ്മുമായുള്ള ബന്ധം ഉപയോഗിച്ചാണ് പൊലീസില്‍ സ്ഥാനക്കയറ്റങ്ങള്‍ സുരേഷ് സ്വന്തമാക്കിയതെന്നും മന്ത്രി എ സി മൊയ്തീന്റെ രണ്ട് അനിയന്മാരാണ് സുരേഷിനെ സഹായിക്കുന്നതെന്നും കണ്ണന്‍ പട്ടാമ്പി ആരോപിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ വരുന്നതിനു മുമ്പ് എസിപി സുരേഷ് കോണ്‍ഗ്രസ് യൂണിയനിലായിരുന്നുവെന്നു കൂടി പറയുന്നുണ്ട്.

എസിപി സുരേഷിനെതിരേ നിരവധി പരാതികള്‍ ഉണ്ടെന്നാണ് കണ്ണന്‍ പട്ടാമ്പി പറയുന്നത്. കീഴുദ്യോഗസ്ഥരെ ചീത്തവിളിക്കുകയും അവരുടെ ഭാര്യമാരോട് ലൈംഗിക താത്പര്യം പറയുകയും ചെയ്യാറുണ്ടെന്നും മദ്യപിച്ചാല്‍ വളരെ മോശമാണ് എസിപിയുടെ സ്വഭാവമെന്നും കണ്ണന്‍ പട്ടാമ്പി മനോരമയോട് പറയുന്നു.

രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍, ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് സസ്പെന്‍ഷന്‍; ഇടതുപക്ഷ നേതാക്കളെ വിമര്‍ശിച്ചതിന് മഹാത്മാ ഗാന്ധി സര്‍വകലാശാല ജീവനക്കാരന് നേരിടേണ്ടിവന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍