സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിക്കാരി ആദ്യമായാണ് വെളിപ്പെടുത്തുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ പരാതിയെക്കുറിച്ച് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി പരാതിക്കാരി. അന്വേഷണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനുമുമ്പ് സമിതിയില്‍നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചാണ് പരാതിക്കാരി കാരവന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കാത്തതും, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ റിക്കോര്‍ഡ് ചെയ്യാത്തതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതിക്കാരി അന്വേഷണത്തില്‍നിന്ന് വിട്ടുനിന്നത്. ആദ്യ ദിവസം തെളിവെടുപ്പിന് എത്തുമ്പോള്‍ ഒരു ഭീകരവാദിയെ കണ്ടതുപോലെയുള്‌ള തിരച്ചലിനാണ് തന്നെ വിധേയയാക്കിയതെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് വൃന്ദ ഗ്രോവര്‍ വന്നപ്പോഴാണ് അകത്തേക്ക് കയറ്റി വിട്ടതെത്തുന്നും അവർ വ്യക്തമാക്കുന്നു.
ഇതൊരു ആഭ്യന്തര അന്വേഷണ സമിതിയോ, ലൈംഗിക പരാതി അന്വേഷിക്കുന്ന സമിതിയോ അല്ലെന്നാണ് ജസ്റ്റീസുമാര്‍ ആദ്യം തന്നെ വ്യക്തമാക്കിയതെന്ന് അവര്‍ വെളിപ്പെടുത്തി. നിങ്ങളുടെ പരാതി പരിഗണിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ കൂടിചേര്‍ന്നിട്ടുളളതെന്നും ജസ്റ്റീസ് ബോബ്ദെ ആദ്യ ദിവസം പറഞ്ഞു. ആദ്യ ദിവസത്തെ തെളിവെടുപ്പിന് ശേഷം ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ ബൈക്കില്‍ അജ്ഞാതരായ ചിലര്‍ പിന്തുടര്‍ന്നു. ഇത് സംബന്ധിച്ച പരാതി തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താങ്കളുടെ കുടുംബത്തില്‍ പൊലീസുകാര്‍ കൂടുതല്‍ ഉള്ളത് കൊണ്ട് അവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നായിരുന്നു ഇതേ സംബന്ധിച്ച ജസ്റ്റീസ് ബോബ്ദയുടെ പ്രതികരണമെന്ന് പരാതിക്കാരി പറയുന്നു.
ആദ്യദിവസത്തെ തെളിവെടുപ്പ് ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കത്തെഴുതിയതിന് ശേഷം രണ്ടാം ദിവസം കൂടുതല്‍ ഗൗരവത്തിലായിരുന്നു തെളിവെടുപ്പുകള്‍. പരാതി നല്‍കുന്നതിന് മുമ്പ് പ്രശാന്ത് ഭൂഷണിനെയും വൃന്ദാഗോവറിനെയും കണ്ടതിനെക്കുറിച്ചും സമിതി ചോദിച്ചിരുന്നു. ഇവര്‍ പരാതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകാമെന്നും ജഡ്ജിമാര്‍ പറഞ്ഞു. തന്റെ മൊഴി ജസ്റ്റിസ് ബോബ്ദെയാണ് പറഞ്ഞുകൊടുത്ത് രേഖപ്പെടുത്തിയതെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.
ആദ്യ ദിവസത്തെ തെളിവെടുപ്പിന് ശേഷം പുറത്തിറങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടും അഭിഭാഷകരോടും സംസാരിക്കരുതെന്ന് സമിതി നിര്‍ദ്ദേശിച്ചു. വൃന്ദാഗ്രോവറിനോട് ഇക്കാര്യം പറയരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അഭിഭാഷകരോട് സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത് സമിതിയിലെ ഇന്ദു മല്‍ഹോത്രയാണ്. ജസ്റ്റിസ് ബോബ്ദെ സുപ്രീം കോടതിയിലെ ജോലി തിരിച്ചുകിട്ടുമെന്ന് പറഞ്ഞത് ആദ്യ ദിവസമാണ്. അതിന് മറുപടിയായാണ് തനിക്ക് ജോലി വേണ്ടെന്നും നീതിയാണ് ആവശ്യമെന്നും പറഞ്ഞതെന്നും പരാതിക്കാരി വെളിപ്പെടുത്തി. പിന്നീട് സുപ്രീം കോടതിയില്‍ ചേര്‍ന്നതുമുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും അവര്‍ പറയുന്നു.
കേള്‍വിക്ക് തകരാറുള്ളത് കാരണം ജഡ്ജിമാര്‍ ചോദിക്കുന്നത കേള്‍ക്കാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിരുന്നു. അവരോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് സഹായിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. സമിതിയില്‍ ഇന്ദിരാ മല്‍ഹോത്ര നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. ജസ്റ്റീസ് ബോബ്ദെയുടെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഉപചോദ്യങ്ങളാണ് കൂടുതലായി ഇന്ദു മല്‍ഹോത്ര ചോദിച്ചതെന്നും അവര്‍ പറയുന്നു.
തെളിവെടുപ്പില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന പറഞ്ഞ ഉടന്‍ ജസ്റ്റീസ് ബോബ്ഡെ ഒരു കുറപ്പെഴുതി ഇന്ദു മല്‍ഹോത്രയ്ക്ക് നല്‍കിയതിന് ശേഷം പുറത്തേക്ക് പോയി. ഈ ഘട്ടത്തില്‍ പിന്‍വാങ്ങേണ്ട ആവശ്യമില്ലെന്നും താങ്കള്‍ നന്നായാണ് പ്രതികരിക്കുന്നതെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയ ജസ്റ്റീസ് ബോബ്ദെ അഞ്ചുമിനിട്ട് സമയം തരാം മെന്നും അതിനുള്ളില്‍ ആലോചിച്ച് തെളിവെടുപ്പില്‍നിന്ന് പിന്‍വാങ്ങുകയാണോ എന്ന കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്‍വാങ്ങുകയാണെങ്കില്‍ താങ്കളുടെ അഭാവത്തില്‍ അന്വേഷണ നടപടികള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു.
എന്നാൽ തന്റെ പരാതിയില്‍ കഴമ്പില്ലെന്ന സമിതിയുടെ കണ്ടെത്തല്‍ ഹൃദയഭേദകമായെന്ന് അവര്‍ പറയുന്നു, തന്റെ ജോലി പോയി, ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ജോലിയും നഷ്ടപ്പെട്ടു. തന്നോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിച്ചതെന്നും പരാതിക്കാരിയായ യുവതി പറയുന്നു.