ചരിത്രം ഇതായിരിക്കെ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ കാണണമായിരുന്നു എന്നാണ് പറയുന്നത് എന്ന് ശോഭ സുരേന്ദ്രനോട് തന്നെ ചോദിക്കേണ്ടി വരും.
“വീര്‍ ഷഹീദ് ഭഗത് സിംഗ് ജബ് ജേൽ മേ ഥേ, മുഖദ്മാ ചൽ രഹാ ഥാ, ക്യാ കോയി കോണ്‍ഗ്രസി പരിവാര്‍ കാ വ്യക്തി ഷഹീദ് വീര്‍ ഭഗത് സിംഗ് കോ മിൽനേ ഗയാ ഥാ?” (വീര രക്തസാക്ഷി ഭഗത് സിംഗ് ജയിലില്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നോ?) എന്നാണ് കര്‍ണാടകയിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മോദി പറഞ്ഞത്. എന്നാല്‍ മനോരമ ന്യൂസ് ചാനലിന്‍റെ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത് ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ശേഷം കോണ്‍ഗ്രസുകാര്‍ ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ പോയിരുന്നോ എന്നാണ്. ശോഭ സുരേന്ദ്രന്‍ പറഞ്ഞ ഈ വിഡ്ഢിത്തരം കേട്ട് ചര്‍ച്ചാ പാനലില്‍ ഉണ്ടായിരുന്ന സിപിഐ നേതാവ് ആനി രാജയും മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനും കോണ്‍ഗ്രസ് എംപി ആന്റോ ആന്റണിയും ചിരിക്കുന്നത് കാണാം. ഇത്തരത്തില്‍ അപഹാസ്യമായി സംസാരിക്കുകയാണ് എങ്കില്‍ ചര്‍ച്ച തുടരാന്‍ കഴിയില്ലെന്നും ഇത് അവസാനിപ്പിക്കുകയാണ് എന്നും പറഞ്ഞ് അവസാനം ഷാനി ചര്‍ച്ച നിര്‍ത്തി. ഷഹീദ് എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍, ഹിന്ദി അറിയില്ലെങ്കില്‍ അത് പഠിച്ചിട്ട് വേണം പ്രധാനമന്ത്രിയുടെ പ്രസംഗം ചര്‍ച്ച ചെയ്യാന്‍ എന്നൊരു ഉപദേശവും ശോഭ സുരേന്ദ്രന്‍ ഷാനിക്ക് നല്‍കി.
മോദി പറഞ്ഞത് ഒന്നുകില്‍ ബോധപൂര്‍വമുള്ള നുണയോ അല്ലെങ്കില്‍ ചരിത്രം അറിയാതെ ആരെങ്കിലും പറഞ്ഞുകൊടുത്തതോ എഴുതിക്കൊടുത്തതോ വച്ച് കോണ്‍ഗ്രസിനെതിരെ അടിച്ചുവിട്ട ഒരു വിടുവായത്തമോ ആണ് എന്ന കാര്യം വ്യക്തമാണ്. 1929 ഓഗസ്റ്റ് എട്ടിന് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നെഹ്‌റു ഭഗത് സിംഗ് അടക്കമുള്ളവരെ കണ്ടിരുന്നതായി പ്രൊഫ.എസ് ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ പറയുന്നു. നെഹ്‌റു തന്നെ ഈ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവായിരുന്ന അസഫ് അലിയാണ് ഭഗത് സിംഗിനും ബദുകേശ്വര്‍ ദത്തിനും വേണ്ടി കോടതിയില്‍ കേസ് വാദിച്ചത് എന്ന കാര്യവും വ്യക്തമാണ്.
ഇനി ശോഭ സുരേന്ദ്രന്‍ പറഞ്ഞതിലേക്ക് വീണ്ടും വരാം. 1931 മാര്‍ച്ച് 24ന് പുലര്‍ച്ചെ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ മാര്‍ച്ച് 23ന് വൈകുന്നേരം തന്നെ അസാധാരണമായ തരത്തില്‍ മൂന്ന് പേരെയും തൂക്കിലേറ്റുകയായിരുന്നു. ശിക്ഷ നടപ്പാക്കാനായി വിളിക്കുമ്പോളാണ് മൂന്ന് പേരും ഇക്കാര്യം അറിഞ്ഞത്. മാതാപിതാക്കളെയോ ബന്ധുക്കളെയോ വിവരം അറിയിച്ചില്ല. വധശിക്ഷ നടപ്പാക്കിയ ശേഷം ജയിലിന്‍റെ പുറകിലെ മതില്‍ തകര്‍ത്ത് മൃതദേഹങ്ങള്‍ പുറത്തെത്തിക്കുകയും ലാഹോറിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കുകയും ചെയ്തു. ഭൗതികാവഷിഷ്ടങ്ങള്‍ സത്ലജ് നദിയിലെറിഞ്ഞു. ചരിത്രം ഇതായിരിക്കെ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ കാണണമായിരുന്നു എന്നാണ് പറയുന്നത് എന്ന് ശോഭ സുരേന്ദ്രനോട് തന്നെ ചോദിക്കേണ്ടി വരും.
വീണ്ടും ബിപ്ലവ് കുമാർ വചനം: ഇത്തവണ ‘തിരുത്തി’യത് ടാഗോറിന്റെ ചരിത്രം!