തന്റെ മൃതദേഹം പോലും കാണാന്‍ വിപിന്‍ദാസിനെയും എസ്എച്ച്ഒ ആയ കെ ജെ പീറ്ററിനെയും അനുവദിക്കരുതെന്നും കത്തില്‍ പറയുന്നു
കൊച്ചിയില്‍ പ്രൊബേഷന്‍ എസ്‌ഐ ഗോപകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐ വിപിന്‍ ദാസ് ആണ് ഉത്തരവാദിയെന്ന് ആത്മഹത്യ കുറിപ്പ്. വിപിന്‍ദാസിനെ കുടാതെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ജെ പീറ്ററും തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരാണെന്ന് ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായെഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇരുവരും തന്നെ മാനിസികമായി ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും തുടര്‍ന്ന് ജീവിക്കാന്‍ ആകാത്ത സാഹചര്യമാണ് തനിക്കുള്ളതെന്നും ഗോപകുമാറിന്റെ കത്തില്‍ പറയുന്നു. മേല്‍ ഉദ്യോഗസ്ഥരുടെ കീഴില്‍ തനിക്ക് ഇനി ജോലി ചെയ്യാന്‍ ആകില്ലെന്നാണ് കത്തില്‍ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമായി എഴുതിയ ഭാഗത്ത് പറയുന്നത്. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്കായി എഴുതിയ കത്തിന്റെ ഭാഗത്താണ് തന്റെ ഇന്‍ക്വിസ്റ്റ് ജബ്ബാര്‍ സാറിനെക്കൊണ്ട് തയ്യാറാക്കിക്കണമെന്ന് ആവശ്യപ്പെടുന്നത്.
തന്റെ മൃതദേഹം കാണാന്‍ പോലും അവന്മാരെ അനുവദിക്കരുതെന്നും കത്തിന്റെ ഈ ഭാഗത്ത് വ്യക്തമാക്കിയിരിക്കുന്നു. ഇന്നലെ ഉച്ചയോടെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിലാണ് യൂണിഫോമില്‍ തൂങ്ങിമരിച്ച നിലയില്‍ ഗോപകുമാറിനെ കണ്ടെത്തിയത്. രാവിലെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതോടെ ഭാര്യ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ മരിച്ച് കിടക്കുന്ന ഗോപകുമാറിനെ കണ്ടത്. പോലീസുകാര്‍ ലോഡ്ജിലെത്തി മുറിയുടെ വാതിലില്‍ തട്ടിയെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വാതില്‍ പൊളിച്ച് അകത്തു കടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
നേരത്തെ നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അറസ്റ്റു ചെയ്യുകയും ലോക്കപ്പില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും ചെയ്ത് വിവാദത്തിലായ എസ്‌ഐ ആണ് വിപിന്‍ ദാസ്. അതിന് മുമ്പ് പ്രതീഷിനെയും സുഹൃത്തും ആക്ടിവിസ്റ്റുമായ ബര്‍സയെയും അര്‍ദ്ധരാത്രി യാത്ര ചെയ്തതിന് അറസ്റ്റ് ചെയ്യുകയും അതിന്റെ പേരില്‍ മനുഷ്യാവകാശ കമ്മിഷനിലുള്‍പ്പെടെ കേസ് നിലനില്‍ക്കുന്നുമുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ ഈ കേസ് വിചാരണയ്‌ക്കെടുക്കാനിരിക്കെയാണ് രാത്രി വീട്ടില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമിരുന്ന് മദ്യപിച്ചെന്ന് ആരോപിച്ചും അറസ്റ്റ് ചെയ്തത്.