പരാമര്‍ശം ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ
ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് അമിത് ഷാ. മോദിയുടെ പ്രഭാവത്തിനെതിരെ നായയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി എതിര്‍ ചേരികളിലാണെങ്കിലും ഈ ഒരു കാര്യത്തിനു വേണ്ടി ഒന്നിക്കുന്ന എസ്പി-ബിഎസ്പി, കോൺഗ്രസ്സ്-തൃണമൂൽ എന്നീ പാര്‍ട്ടികളെ തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രസ്ഥാവനക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. അമിത് ഷായുടെ വാക്കുകള്‍ ലജ്ജാകരവും അപകീർത്തിപരവുമാണെന്നും ബി ജെ പിയുടെ ശുഷ്കിച്ച മനസ്സിന്‍റെ പ്രതിഫലനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചു.
വിവാദമായതോടെ വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഖേദപ്രകടനം നടത്തി. പരാമര്‍ശം ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം വരുമ്പോള്‍ കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവുമെല്ലാം ഒന്നിക്കും. ഒരു വഞ്ചിയില്‍ രക്ഷപെടാന്‍ ശ്രമിക്കും. എന്നാല്‍ മറ്റെല്ലാ സമയത്തും അവര്‍ ശത്രുക്കള്‍ തന്നെയാണ്. മൊദീ പ്രഭാവമാണ് അവരെ ഒന്നിപ്പിക്കുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അവസാനം നടന്ന യു.പി ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം. 2019 ൽ ബിജെപിയെ നേരിടാന്‍ ആശയപരമായി ശത്രുതയില്‍ ഉള്ളവരെപ്പോലും ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട്, കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനെതിരെയുള്ള അമര്‍ഷമാണ് ബി ജെ പി അധ്യക്ഷന്‍റെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍, ഹരിയാന, ജാർഖണ്ഡ്, ആസാം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, ത്രിപുര, നാഗാലാൻഡ്, ജമ്മു & കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ വിജയക്കൊടി പാറിച്ച് രാജ്യത്താകെ 21 സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയ ഞങ്ങളുടെ പാര്‍ട്ടിക്ക് ഇത്തരം കൂട്ടുകെട്ടുകളെയൊന്നും പ്രധിരോധിക്കേണ്ട അവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.