ആരുടെയോ ഫോണില്‍ വന്ന കോള്‍ വിശ്വസിച്ച് നിയമോപദേശം കൊടുത്തുവെന്ന് പറയുന്നതിലാണ് ശ്രീധരന്‍ പിള്ളയുടെ വിശ്വാസ്യത നഷ്ടമാകുന്നത്
പ്രസംഗ വിവാദത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ ശക്തമാകുകയാണ്. ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കിയ ഹര്‍ജിയിലെ രേഖകളാണ് ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. ശബരിമല തന്ത്രി തന്നോട് നടയടയ്ക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കുറച്ച് ദിവസം മുമ്പ് പറഞ്ഞത്. എന്നാല്‍ ഇന്നലെ അദ്ദേഹം ആ വാക്കുകളില്‍ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ്. യുവമോര്‍ച്ച സംസ്ഥാനസമിതി യോഗത്തിലായിരുന്നു പിള്ളയുടെ വിവാദ വെളിപ്പെടുത്തല്‍.
‘അന്ന് സ്ത്രീകളെയും കൊണ്ട് പോലീസ് സന്നിധാനത്തിന് അടുത്തെത്തിയ അവസരത്തില്‍ തന്ത്രി തന്നെ മറ്റൊരു ഫോണില്‍ വിളിച്ച് സംസാരിച്ചു. അദ്ദേഹം അല്‍പം അസ്വസ്ഥനായിരുന്നു. നടയടച്ചാല്‍ കോടതി ഉത്തരവ് ലംഘിച്ചു എന്നുവരില്ലേ. സംഭവം കോടതി അലക്ഷ്യമാവുമെന്ന് പോലീസുകാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം വിളിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. ഞാന്‍ പറഞ്ഞു തിരുമേനി ഒറ്റക്കല്ല. എനിക്ക് സാറ് പറഞ്ഞ ഒറ്റവാക്ക് മതിയെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വയ്ക്കുകയായിരുന്നു’.
എന്നാല്‍ ഈ വാക്കുകള്‍ തള്ളി തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തിയതോടെ ശ്രീധരന്‍ പിള്ള വെട്ടിലായി. താന്‍ ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്നാണ് തന്ത്രി പറഞ്ഞത്. അതോടെ തന്നോട് നിയമോപദേശം തേടിയത് തന്ത്രിയല്ലെന്ന് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള വാക്ക് മാറ്റിയത്. തന്ത്രി കുടുംബത്തിലെ ആരോ ആണ് തന്നെ വിളിച്ചതെന്നാണ് ഇപ്പോള്‍ പിള്ള പറയുന്നത്. ഇല്ലെന്ന് തന്ത്രി പറയുമ്പോള്‍ താന്‍ നിഷേധിക്കുന്നില്ല. ബിജെപിയുടെയോ എന്‍ഡിഎയുടെയോ നേതാക്കളുടെയാരുടെയും ഫോണിലല്ല ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണിലാണ് തന്നെ വിളിച്ചതെന്നും പിള്ള ഇന്നലെ പറഞ്ഞു.
അതേസമയം പിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി വിളിച്ചുവെന്നാണ് പറഞ്ഞത്. ഹൈക്കോടതിയില്‍ പ്രസംഗത്തിന്റെ സി ഡി ഉള്‍പ്പെടെ നല്‍കിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തിന്റെ കയ്യെഴുത്ത് പ്രതിയും സി ഡിയും കോടതിയിലെത്തിയിട്ടുണ്ട്. ഈ പ്രസംഗത്തില്‍ തന്ത്രി കുടുംബാംഗം എന്നല്ല പിള്ള പറഞ്ഞിരിക്കുന്നത്. കണ്ഠരര് രാജീവര്‍ എന്നു തന്നെയാണ്. പ്രസംഗം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസബ പോലീസ് കേസെടുത്തത്. നിയമോപദേശം നല്‍കിയതിനെതിരെ കേസെടുക്കുന്നത് വേട്ടയാടലാണെന്നാണ് പിള്ള ഇന്നലെ പറഞ്ഞത്. അറസ്റ്റിനെ ഭയമില്ല പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും പിള്ള പറയുന്നു.
അതേസമയം ഏത് കോണ്‍ഗ്രസ് നേതാവിന്റെ ഫോണിലാണ് തന്ത്രി കുടുംബാംഗം തന്നെ വിളിച്ചതെന്ന് പിള്ള വ്യക്തമാക്കുന്നില്ല. ആരുടെയോ ഫോണില്‍ വന്ന കോള്‍ വിശ്വസിച്ച് നിയമോപദേശം കൊടുത്തുവെന്ന് പറയുന്നതിലാണ് ശ്രീധരന്‍ പിള്ളയുടെ വിശ്വാസ്യത നഷ്ടമാകുന്നത്. പിള്ള ഇപ്പോള്‍ പറയുന്നത് അനുസരിച്ചാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തെറ്റാണെന്ന് വരും. അങ്ങനെയെങ്കില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയ കേസ് കൂടി ഇനി പിള്ള നേരിടേണ്ടി വരും.
ഞാന്‍ മാത്രമല്ല അമിത് ഷാ ജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്; പിള്ള മനസില്‍ കള്ളമില്ല
രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍
ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം