UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കുടിക്കുന്ന വെള്ളത്തിനും കണക്ക് വേണം’ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്ക് ഉപദേശവുമായി ജി കാര്‍ത്തികേയന്റെ ഭാര്യ

അനുഭവത്തിന്റെ ചൂടിൽ ഞാൻ അങ്ങയെ ഓർമിപ്പിക്കുന്നു. യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തർ ഇവിടെ ഉണ്ട്.

ഈ മാസം ചികിത്സക്കായി അമേരിക്കയിലേക്ക് പോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ ഉപദേശം. മുഖ്യമന്ത്രിയുടെ യു.എസ് യാത്രയുടെ പശ്ചാത്തലത്തില്‍ ജി കാര്‍ത്തികേയനൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പോയതും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സുലേഖ ഓര്‍ത്തെടുത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ജി കാർത്തികേയൻ ചികിത്സ തേടിയ മായോ ക്ലിനിക്കിൽ ആണ് മുഖ്യമന്ത്രിയും പോകുന്നത്.

സുലേഖയുടെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം.

നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തു പോകുന്ന കാര്യം ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടപ്പോൾ ഞാൻ ഓർത്തത്, ചികിൽസക്കായി ജി കെ (ജി കാർത്തികേയൻ)യോടൊപ്പം പോയ യാത്രയാണ്. 18-20 മണിക്കൂർ യാത്രചെയ്തു, ചിക്കാഗോ വഴി മിനിസ്സോട്ട യിൽ എത്തിയ ഞങ്ങൾ, ദൈവം തന്ന ഈ കരളും കൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ചു കുലുക്കിക്കൊണ്ടു, രോഗത്തിന്റെ പീഡകൾ പിടിമുറുക്കിയപ്പോൾ, ഉമ്മൻ ചാണ്ടി സാറും രമേശും മറ്റും നിർബന്ധിച്ചപ്പോൾ മയോ ക്ലിനിക്കിലേക്കു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ മുഴുവൻ, സീറ്റിൽ ബെൽറ്റ് ധരിച്ചിരിക്കാനുള്ള അന്നൗസ്‌മെൻറ്റുകൾക്കിടയിൽ പോലും, ഒരാൾ ടോയ്ലറ്റിനകത്തും, കാവലായി ഞാൻ പുറത്തും. വിമാനജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു. മയോ ക്ലിനിക്കിലെ ക്യാൻസർ രോഗ വിദഗ്ദ്ധൻ, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സക്ക് ഒന്നാമൻ എന്നംഗീകരിച്ച, ഡോക്ടർ പീറ്റർ കാമത് രോഗാവസ്ഥയെക്കുറിച്ചു വിശദീകരിക്കുമ്പോൾ, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോൾ, ഒരു ക്ഷോഭവും കാണിക്കാതെ, ‘എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും ‘എന്ന് ചോദിച്ച രോഗി. ആകാശത്തേക്ക് നോക്കി കൈമലർത്തിയ ഡോക്ടറോട് തിടുക്കത്തിൽ യാത്രപറഞ്ഞിറങ്ങവേ, ‘നീ പേടിക്കേണ്ട… ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും ‘എന്ന് എന്നെ സമാധാനിപ്പി ക്കുമ്പോൾ ആ ആത്മവിശ്വാസത്തെ ഹൃദയത്തിൽ എടുത്തു ഞാനും.
തിരുവനന്തപുരത്തെത്തി ‘ഒന്നും വരില്ല’ എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസിൽ വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്.

ചോദ്യത്തിൽ ഏതാനും എണ്ണം ഞാൻ പങ്കുവെക്കുന്നു . 1 സ്‌പീക്കർ ചികിത്സക്കുപോയപ്പോൾ ആരൊക്കെ കൂടെ പോയി.? 2. എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളിൽ? 3. ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്? 4 പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു? 5. ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ? 6.സ്‌പീക്കർക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ ഡിപ്പാർട്മെന്റ് തലവന് അധികാരമുണ്ടോ?

മരുന്നായി, ഡോക്ടറുടെ കൈപ്പടയിൽ എഴുതിയ ഒരു അനാസിൻ ഗുളികയുടെ പ്രിസ്ക്രിപ്ഷൻ പോലും കിട്ടാൻ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. ചോദ്യ കർത്താവു തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി. അനുഭവത്തിന്റെ ചൂടിൽ ഞാൻ അങ്ങയെ ഓർമിപ്പിക്കുന്നു. യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തർ ഇവിടെ ഉണ്ട്. മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക. പിന്നീട് കണക്കു കൊടുക്കേണ്ടി വരും. ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെവരാൻ ഹൃദയ പൂർവം ആശംസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍