രാജ്യസഭ എംപി സുരേഷ് ഗോപി സംസ്ഥാനത്തിന് 40 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്
നികുതി വെട്ടിക്കാന്‍ വ്യാജരേഖകള്‍ ചമച്ചതിനു ബിജെപി നേതാവും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്.
എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 40 ലക്ഷം രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സുരേഷ്‌ഗോപി നല്‍കിയ രേഖകള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പുതുച്ചേരിയില്‍ തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് മാതൃഭൂമി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.
ആഡംബര കാറുകളുടെ വിൽപന ഉറപ്പാക്കാൻ പുതുച്ചേരി റജിസ്ട്രേഷനു പ്രേരിപ്പിക്കുന്നത് കാർ ഡീലർമാരുടെ ഷോറൂമിലാണെന്നാണ് സംശയം. ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കണമെങ്കില്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം രൂപ മതിയാകും. ഇതാണ് സുരേഷ് ഗോപിയും ചില സിനിമ താരങ്ങളും ഉള്‍പ്പെടെ കുടുങ്ങിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പ്പന നടത്തിയ 7000-ത്തിലേറെ കാറുകള്‍ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.