UPDATES

ട്രെന്‍ഡിങ്ങ്

പ്രിയപ്പെട്ടവനേ നീ മരിച്ചിട്ടില്ല; അഭിമന്യുവിനെ കുറിച്ച് ടി പത്മനാഭന്‍ എഴുതുന്നു

ഇത്തിരി നേരം നീ ഞങ്ങള്‍ക്കു വേണ്ടി കാത്തു നില്‍ക്കണം… ഒഴിച്ചുകൂടാത്ത ചില ജോലികള്‍ ഇവിടെ ഞങ്ങള്‍ക്കുണ്ട്.
ചില കണക്കുതീര്‍ക്കലുകള്‍. അതിനുശേഷമാകാം ഒന്നിച്ചുള്ള യാത്ര!

എറണാകുളം മഹാരാജാസില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന് സാഹിത്യകാരന്‍ ടി പത്മനാഭന്റെ അനുശോചന കുറിപ്പ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ കുറ്റബോധമുണ്ട്, നാന്‍പെറ്റമകനെ എന്ന നിലവിളി ദിഗന്തങ്ങളില്‍ ഇപ്പോവും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അഭിമന്യു അമരനാണെന്നും അദ്ദേഹത്തിന്റെ കുറിപ്പ് പറയുന്നു. ദേശാഭിമാനിയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ടി പത്മനാഭന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

എന്റെ പ്രിയപ്പെട്ട കുട്ടി, നിന്നെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും,
നിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ എന്നെ പിടിച്ചു കെട്ടികളഞ്ഞല്ലോ!

നിന്റെ പുഞ്ചിരി,
ദൈവമേ, ഒരു കുട്ടിയുടെ- ചെറുപ്പക്കാരന്റെ പുഞ്ചിരി ഇത്രമാത്രം മനോഹരമാകുമെന്ന് എനിക്ക് ഇപ്പോഴല്ലേ മനസിലായത്!
നിന്നെക്കുറിച്ച് എല്ലാം ഞാന്‍ അറിയുന്നു.
നീ നിസ്വനായിരുന്നു. എന്നിട്ടും നീ എല്ലാവരെയും സഹായിച്ചു. സ്‌നേഹിച്ചു.
നിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ശുദ്ധമായ സ്‌നേഹമൊഴിച്ച്. എന്നിട്ടും നീ ആ സ്‌നേഹം എല്ലാവര്‍ക്കും വാരിക്കൊടുത്തു. നീയുമായി പെരുമാറിയവരെ മാത്രമല്ല നിന്നെക്കുറിച്ച് കേട്ടറിവുള്ളവരെക്കൂടി നീ നിന്റെ സ്‌നേഹത്തിന്റെ നനുത്ത നനുത്ത നൂലുകളാല്‍ വരിഞ്ഞുകെട്ടി- നിന്റെ കൂടെ പ്രവര്‍ത്തിച്ചവരെ, പഠിച്ചവരെ, പ്രിയപ്പെട്ടവരെ, പഠിപ്പിച്ചവരെ, എല്ലാവരെയും!

പ്രിയപ്പെട്ടവനെ!

ഞങ്ങള്‍ എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ നീ ഉറങ്ങാതെ ജോലി ചെയ്യുകയായിരുന്നു. നീ ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകി, രാത്രി ഏറെ നേരം പട്ടണത്തിലെ ചുമരുകളില്‍ സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചു നടന്നു. ഇതില്‍ നിന്നൊക്കെ കിട്ടുന്ന കാശുകൊണ്ട് വേണമായിരുന്നു നിനക്ക് ജീവിക്കാനും പഠിക്കാനും!
ഞങ്ങള്‍ക്ക് കുറ്റബോധമുണ്ട്.

‘നാന്‍ പെറ്റ മകനേ!’
ഈ നിലവിളി ദിഗന്തങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ടവനെ, നീ മരിച്ചിട്ടില്ല- നീ അമരനാണ്, നീ യാത്ര ആരംഭിച്ചിട്ടേ ഉള്ളു. നിന്റെ കൂടെ ഞങ്ങളെല്ലാവരുമുണ്ട്.
പക്ഷേ,
ഇത്തിരി നേരം നീ ഞങ്ങള്‍ക്കു വേണ്ടി കാത്തു നില്‍ക്കണം…
ഒഴിച്ചുകൂടാത്ത ചില ജോലികള്‍ ഇവിടെ ഞങ്ങള്‍ക്കുണ്ട്.
ചില കണക്കുതീര്‍ക്കലുകള്‍. അതിനുശേഷമാകാം ഒന്നിച്ചുള്ള യാത്ര!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍