UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്ന ഖുറാന്‍ നിരോധിക്കണം, ഹിന്ദുക്കളെ കൊല്ലുന്നവരുടെ ഇഫ്താറില്‍ പങ്കെടുക്കില്ല: ബിജെപി എംഎല്‍എ

ഇഫ്താര്‍ വിരുന്ന സംഘടിപ്പിക്കുന്നവര്‍ വോട്ട് യാചകരാണെന്നാണ് രാജ സിംഗിന്റെ പരിഹാസം

മുസ്ലിം സമുദായത്തിനെതിരേ ഗുരുതരമായ മതവിദ്വേഷ ആക്ഷേപങ്ങളുമായി ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ഗോഷാമഹാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജാ സിംഗ് ലോധ് ആണ് ഒരു ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ രൂക്ഷമായ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. തെലുങ്കാന മുഖ്യമന്ത്രി ചെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ വിരുന്ന് സംഘടപിക്കുന്നതിനെതിരേ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രാജാ സിംഗ് മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞ് കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന പണം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉപയോഗിക്കുന്നതെന്നും ഇഫ്താര്‍ വിരുന്നിന്റെ പേരില്‍ 66 കോടിയാണ് മുഖ്യമന്ത്രി ചെലവാക്കിയിരിക്കുന്നതെന്നും വികസനത്തെക്കാള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ സിംഗ് ലോധ് കു്റ്റപ്പെടുത്തുന്നു.

ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് വോട്ട് തെണ്ടാനാണെന്നാണ് ബിജെപി എംഎല്‍എ പരിഹസിക്കുന്നത്. ഹിന്ദുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കുന്നവരുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ താനൊരിക്കലും പങ്കെടുക്കില്ലെന്നും ഇഫ്താര്‍ വിരുന്ന് താനായിട്ട് ഒരിക്കലും സംഘടിപ്പിക്കില്ലെന്നുമാണ് രാജ സിംഗ് പ്രഖ്യാപിക്കുന്നത്. മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥം എന്നു പറയുന്ന പച്ച പുസ്തകം(ഖുറാന്‍) ആണ് ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്വം എന്നും ബിജെപി എംഎല്‍എ ആരോപിക്കുന്നുണ്ട്.

ഇപ്പോള്‍ പല തെലുങ്കാന നിയമസഭ അംഗങ്ങളും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്ന തിരക്കിലാണ്. തല തൊപ്പിയൊക്കെ വച്ച് സെല്‍ഫി എടുത്തൊക്കെയാണ് അവരുടെ ആഘോഷം. ആ മതക്കാര്‍ക്കൊപ്പം ഇരിക്കുന്നവരൊക്കെ(ഇഫ്താറില്‍ പങ്കെടുക്കുന്ന രാഷ്ട്രീയക്കാര്‍) വോട്ട് യാചകരാണ്. ഞാനൊരിക്കലും അതിനു നില്‍ക്കില്ല; രാജ സിംഗ് പറയുന്നു.

ഹിന്ദു മതം പരസ്പരം ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍, മറ്റു ചില മതങ്ങളും അവയുടെ മതഗ്രന്ഥങ്ങളും കാഫിറുകളായ(അവിശ്വാസികളായ) ഹിന്ദുക്കളെ കൊല്ലാനാണ് പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹിന്ദുക്കളെ കൊല്ലുന്നതിനെ കുറിച്ച് മാത്രം പറയുന്നവര്‍ക്കൊപ്പം എങ്ങനെയാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ വിരുന്ന് സംഘടിപ്പിക്കുക? രാജ സിംഗ ചോദിക്കുന്നു.

മുസ്ലിങ്ങളുടെ മതഗ്രന്ഥമായ ഖുറാനാണ് ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നതെന്നും ഖുറാന്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും രാജ സിംഗ് ആവശ്യപ്പെടുന്നു. ഖുറാന്‍ നിരോധിക്കാന്‍ വേണ്ടി താന്‍ പോരാടുമെന്നും ബിജെപി എംഎല്‍എ പറയുന്നു.

അഖണ്ഡ ഹിന്ദു രാഷ്ട്രം, ആയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, രാജ്യത്താകമാനം ഗോവധം നിരോധിക്കുക, പലായനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകളെ മടക്കി കൊണ്ടുവരിക എന്നതൊക്കെയാണ് തന്റെ സ്പ്‌നമെന്നും രാജ സിംഗ് പറയുന്നു. ലോകത്ത് അമ്പതിലേറെ മുസ്ലിം രാജ്യങ്ങളും നൂറിലേറെ ക്രിസ്ത്യന്‍ രാജ്യങ്ങളും ഉണ്ട്, എന്തുകൊണ്ടാണ് ഒരൊറ്റ ഹിന്ദു രാജ്യം പോലും ലോകത്ത് ഇല്ലാത്തതെന്നും ചോദിക്കുന്നുണ്ട് രാജ സിംഗ്.

രാജയുടെ മുസ്ലിം മതവിദ്വേഷ പരാമര്‍ശങ്ങള്‍ ഇതിനു മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്. പൊലീസ് പലതവണ ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരെ വെട്ടിയരിയുമെന്നു പറഞ്ഞതും ബിജെപിയുടെ ഇതേ എംഎല്‍എയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍