UPDATES

ആള്‍ദൈവ കോമാളികളുടെ ആള്‍ക്കൂട്ട വിക്രിയകള്‍; എന്തുപറ്റി ‘ഇന്ത്യന്‍ വാല്യൂസിന്’?

ആള്‍ദൈവങ്ങളില്‍ ബലാത്സംഗികള്‍ മുതല്‍ പോലീസ് സ്‌റ്റേഷനില്‍ കയറി അതിക്രമം നടത്തിയവര്‍ വരെ. ഇത് ആത്മീയവ്യാപാരത്തിലെ ചില ഉള്ളുകളികള്‍

ആള്‍ദൈവം ഭയ്യൂജി മഹാരാജ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത് ആത്മീയ-രാഷ്ട്രീയ ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സില്‍വര്‍ സ്പ്രിംഗ്‌സ് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വച്ചാണ് ഭയ്യൂജി ആത്മഹത്യ ചെയ്തത്. ആയിരങ്ങള്‍ക്ക് ആശ്വസമേകുന്ന ഈ ആള്‍ദൈവം മരിച്ചതെന്തിനെന്നതാണ് ഏറെ തമാശ. കടുത്ത മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്‌നങ്ങളുമാണ് ഇയാളുടെ ആത്മഹത്യ തീരുമാനത്തിന് പിന്നിലെന്ന് പറയുമ്പോള്‍ ആശ്വാസം തേടി ഇയാളുടെ ആശ്രമത്തിലെത്തിയിരുന്നു ആയിരങ്ങളാണ് സ്വയം പരിശോധിക്കേണ്ടത്. അതില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംഗീത ഇതിഹാസം ലത മങ്കേഷ്‌കര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരും സാധാരണക്കാരുമെല്ലാം ഉള്‍പ്പെടും. ഇന്ത്യയില്‍ തന്നെ ആള്‍ദൈവങ്ങള്‍ കാട്ടിക്കൂട്ടിയ ഒട്ടനവധി വിക്രിയകളുടെ കഥകള്‍ നമുക്ക് പറയാനുണ്ടെങ്കിലും വീണ്ടും വീണ്ടും നാമെന്തിനാണ് ഇവരുടെ പിന്നാലെ പോകുന്നതെന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്. ചില ആള്‍ദൈവ കോമാളികളുടെ വിക്രിയകളെന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയില്‍ ശനിധാം ക്ഷേത്രത്തിന്റെ മേധാവിയായ ദാത്തി മഹാരാജിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത് ഇന്നലെയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന അനുയായിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ്. ദേശീയ മാധ്യമങ്ങളിലടക്കം ഭക്തി പ്രഭാഷണം നടത്തുന്ന ഇയാള്‍ക്കെതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിനെ കുറ്റക്കാരനായി വിധിച്ചത് ഏപ്രില്‍ 25നാണ്. 2013ല്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് ആശാറാമിനെതിരായ കേസ്. പതിനാറുകാരി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ സൂററ്റ് സ്വദേശികളും സഹോദരിമാരുമായ രണ്ട് പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആശാറാമിനെ കൂടാതെ മകന്‍ നാരായണ്‍ സായിക്കുമെതിരെ ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ദേര സച്ച സൗദ അധ്യക്ഷന്‍ ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആശാറാം ബാപ്പുവിന്റെ വിധി പ്രഖ്യാപിക്കുമ്പോള്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇയാള്‍ പുലര്‍ത്തിയിരുന്ന അടുത്ത ബന്ധം ചര്‍ച്ചയായിരുന്നു.

റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ആള്‍ദൈവം രാധേ മായ്ക്ക് ഡല്‍ഹി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണവും വിവാദമായിരുന്നു. സ്‌റ്റേഷന്‍ ഓഫീസറുടെ കസേരയിലിരുത്തിയാണ് പോലീസ് അവരെ സ്വീകരിച്ചത്. സാധാരണക്കാര്‍ പരാതി പറയാനെത്തുമ്പോള്‍ പോലും വരട്ടി വിടുന്ന പോലീസ് ഒരു ക്രിമിനല്‍ കേസിലെ പ്രതിയെ ഭക്ത്യാദരവുകളോടെ സ്വീകരിച്ചിരുത്തുന്ന കാഴ്ച അപഹാസ്യകരമായിരുന്നു.

പോലീസ് ഇരിക്കേണ്ടിടത്ത് ആള്‍ദൈവം: രാധേ മായുടെ പുതിയ വിക്രിയകള്‍

ബലാത്സംഗക്കേസാണ് ഇന്ത്യന്‍ ആള്‍ദൈവങ്ങളെ ഏറ്റവുമധികം കുടുക്കിയിട്ടുള്ളത്. രാജസ്ഥാനിലെ ആള്‍വാറിലുള്ള ഫലാഹാരി ബാബ എന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫാഹാരി മഹാരാജ് കുടുങ്ങിയതും ഇത്തരമൊരു കേസിലായിരുന്നു. ചത്തീസ്ഗഡ് സ്വദേശിയായ 21കാരിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയതോടെ ഇയാള്‍ കടുത്ത രക്തസമ്മര്‍ദ്ദത്തിന്റെ പേര് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചതും അന്ന് വാര്‍ത്തയായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഫലാഹാരിയുടെ ആള്‍വാറിലുള്ള ദിവ്യധാം ആശ്രമത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. റാം റഹിം ശിക്ഷിക്കപ്പെട്ടതാണ് ഫലാഹാരിക്കെതിരെ കേസ് കൊടുക്കാന്‍ പെണ്‍കുട്ടിയ്ക്കും ബന്ധുക്കള്‍ക്കും ധൈര്യം നല്‍കിയത്.

21 കാരിയെ പീഡിപ്പിച്ചു; 70കാരന്‍ ആള്‍ദൈവം ഫലാഹാരി ബാബയ്‌ക്കെതിരേ കേസ്

സ്വര്‍ണവ്യാപാരിയെ വഞ്ചിച്ച കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുജറാത്തിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സാധ്വി ജയ്ശ്രീഗിരി പരോളിലിറങ്ങി മുങ്ങിയത് വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ചികിത്സയ്ക്കായി പരോളിലിറങ്ങുകയും കാവലിനുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങുകയുമായിരുന്നു. മുങ്ങുന്നതിന് മുമ്പ് ഒരു മാളിലെത്തി അവിടുത്തെ സ്പായില്‍ കയറി മസാജ് ചെയ്യുകയും അതിന് ശേഷം ബാഹുബലി 2 സിനിമ കാണുകയും ചെയ്തു. ഗുജറാത്തിലെ ബന്‍സ്‌കാന്ത ജില്ലയില്‍ ഒരു സ്വര്‍ണവ്യാപാരിയില്‍ നിന്നും അഞ്ചു കോടി രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇവര്‍ തട്ടിയെടുത്തത്. പിന്നീട് പണം നല്‍കാമെന്ന വ്യവസ്ഥയില്‍ ബിസ്‌കറ്റുകള്‍ വാങ്ങുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്.

കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കടക്കൂ പുറത്ത്’: ശാന്തരൂപം വെടിഞ്ഞ് ആള്‍ദൈവം

കേരളവും ആള്‍ദൈവങ്ങളുടെ വിക്രിയകളില്‍ പിന്നിലല്ല. ഇന്നുവരെ യാതൊരു കേസുകളിലും പെട്ടിട്ടില്ലെങ്കിലും കൊല്ലം ജില്ലയിലെ വള്ളിക്കാവില്‍ ജനിച്ച സുധാമണി മാതാ അമൃതാനന്ദമയിയായി മാറിയതും ഇത്തരത്തില്‍ പല വിക്രിയകളും നടത്തിയാണെന്നാണ് അണിയറ സംസാരം. ആശ്രമത്തിലെത്തിയ സത്‌നാം സിംഗ് എന്ന യുവാവിന്റെ മരണമാണ് സമീപകാലത്ത് അമൃത മഠത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന മുഖ്യ ആരോപണം. അതോടെ ആശ്രമവുമായി ബന്ധപ്പെട്ട പല മരണങ്ങളും കൊലപാതകമാണെന്ന സംശയങ്ങളും ഉയര്‍ന്നുവരികയും ചെയ്തു. അതിനും മുമ്പ് വിദേശിയായ ശിഷ്യ അമൃതാനന്ദമയിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

സത്‌നാംസിംഗ് ഇവിടെ ജീവിക്കുന്നു

എന്നാല്‍ സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ അറിയപ്പെട്ട സന്തോഷ് മാധവനാണ് കേരളത്തില്‍ ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ ആദ്യ ആള്‍ദൈവം. ഗള്‍ഫ് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്തത് മുതല്‍ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ വരെ പ്രതിയായ ഇയാള്‍ക്ക് നിരവധി ഭക്തര്‍ ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. 2004 മുതല്‍ ഇന്റര്‍പോള്‍ തേടുന്ന പ്രതിയായിരുന്നു സന്തോഷ് മാധവന്‍. അശ്ലീല വീഡിയോകളുടെ ചിത്രീകരണം മുതല്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡനത്തിന് വിധേയരാക്കുകയും ചെയ്ത ഇയാളെ 2008 മെയ് 18-ന് കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ചൂഷണത്തിന് 2009 മെയ് 29-ന് കോടതി സന്തോഷ് മാധവനെ 16 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

ആള്‍ദൈവങ്ങള്‍ സിനിമയിലും ജീവിതത്തിലും

ആലുവ ടൗണ്‍ പോലീസ്റ്റേഷനില്‍ പോലീസുകാരനെ ആക്രമിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു എന്ന കേസിലെ പ്രതിയും ഒരു സ്വാമി തന്നെ. ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ നിന്ന് ആ ഒരു സംഭവത്തോടെ ‘തോക്ക് സ്വാമി’യായി മാറി. ഒരു പ്രശസ്ത മാധ്യമ സ്ഥാപനത്തില്‍ കടന്നു ചെന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ക്ഷോഭിച്ച ഇദ്ദേഹത്തെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ പഠിക്കുമ്പോള്‍ അരുണ്‍ എന്ന് പേരായിരുന്ന ഹിമവല്‍ ഭദ്രാനന്ദയെ കേരളം അറിഞ്ഞ് തുടങ്ങിയതും ആ സംഭവത്തിന് ശേഷമാണ്. പിന്നീട് മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാനും വിവാദം സൃഷ്ടിക്കാനും ഇയാള്‍ ശ്രമിച്ചുവരുന്നുണ്ട്. ജനശ്രദ്ധ ലഭിക്കാനായി ഇയാള്‍ ചെയ്ത ഒരു വിക്രിയ മാത്രമാണ് പോലീസ് സ്‌റ്റേഷനില്‍ നടന്നതെന്ന് വ്യക്തം.

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ കോഴിക്കോടന്‍ മണ്ണില്‍ കൊണ്ടുവന്നത് കുറ്റകൃത്യം; ശാരദക്കുട്ടി

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചിരുന്ന ആള്‍ദൈവം ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം യുവതി മുറിച്ചെടുത്തത് കേരളം കഴിഞ്ഞ വര്‍ഷം ഞെട്ടലോടെയും തമാശയായും സ്വീകരിച്ച വാര്‍ത്തയായിരുന്നു. കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ അറസ്റ്റിലായത് 2004 നവംബറിലാണ്. ആശ്രമ മാനേജര്‍ ശങ്കരനാരായണന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ലൈംഗിക ചൂഷണ കേന്ദ്രങ്ങളാകുന്ന മതസ്ഥാപനങ്ങള്‍; കര്‍ശന നിരീക്ഷണം അനിവാര്യം

ഭക്തിയും ഇന്ത്യന്‍ രാഷ്ട്രീയവും തമ്മിലുള്ള ആത്മബന്ധം പുറംലോകമറിയുന്നത് ചന്ദ്രസ്വാമി വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ്. അതായത് രാജ്യത്തെ ആള്‍ദൈവങ്ങളുടെയെല്ലാം ദൈവം ഇയാളാണെന്ന് പറയാം. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ അധികാര ദല്ലാള്‍ ആയിരുന്നു ചന്ദ്രസ്വാമി. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവുമായുള്ള ബന്ധവും ചന്ദ്രസ്വാമി പല അനധികൃത ഇടപാടുകള്‍ക്കും ഉപയോഗിച്ചു. 11 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടുകളും ഇയാള്‍ക്കെതിരെ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ആശ്രമത്തില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. 1998ല്‍ എംസി ജയ്ന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്.

ആള്‍ദൈവങ്ങളുടെ വിക്രിയകളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. അശാന്തമായ മനസുമായി മനുഷ്യന്‍ ജീവിക്കുകയും അവന്‍ സ്വസ്ഥതയ്ക്കായി അലയുകയും ചെയ്യുന്നിടത്തോളം കാലം ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോദി, താക്കറെ, മോഹന്‍ഭാഗവത്, അണ്ണഹസാരെ…. ചങ്ങാതിമാര്‍ ഏറെയുണ്ട് ഭയ്യൂജി മഹാരാജിന്

ആള്‍ദൈവങ്ങള്‍ക്കും ന്യൂ ഏജ് ഗുരുക്കള്‍ക്കും ഇടയിലാണ് നമ്മള്‍: ശശികുമാര്‍; ഇന്ത്യയെ അസഹിഷ്ണുതയുടെ നാടായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍: സദ്ഗുരു

ഭരണകൂടത്തണലില്‍ തഴയ്ക്കുന്ന ആള്‍ദൈവ ബിസിനസ്

ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ദക്ഷിണേന്ത്യക്കാരെ കണ്ടു പഠിക്കണം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും

ചന്ദ്രസ്വാമി: ഉപജാപകന്‍, ആത്മീയ വ്യവസായി, വിവാദനായകന്‍….

(F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍

അമ്മവിളയാട്ടം: ഇനിയും നമ്മള്‍ ഗെയിലിനെ അവിശ്വസിക്കണോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍