25 സ്ത്രീകളും 8 പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു
തേനി ജില്ലയിലെ കുരങ്ങിണി മലയില്‍ ഉണ്ടായ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി. ട്രെക്കിംഗിന് എത്തിയ 36 പേര്‍ അടങ്ങുന്ന സംഘമാണ് കാട്ടുതീയില്‍ പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ 15 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു ഇപ്പോള്‍ കാട്ടിൽ കുടുങ്ങിയിരിക്കുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നേവിയുടെയും വ്യോമസേനയുടെയും സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
25 സ്ത്രീകളും 8 പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥികളും ഐ ടി പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന സംഘം ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊളുക്കുമലയില്‍ എത്തിയത്. പല സംഘങ്ങളായി മലയിറങ്ങിയ സംഘം കാട്ടു തീ ഉണ്ടായതിനെ തുടര്‍ന്ന് ചിതറി ഓടുകയായിരുന്നു.
പോലീസില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ അനുവാദം വാങ്ങിക്കാതെയാണ് സംഘം ട്രെക്കിംഗിന് പോയത് എന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ ഡി ടി വിയോട് പറഞ്ഞത്. എന്നാല്‍ ഇത്രയും വലിയ സംഘത്തിന് എങ്ങിനെ അധികൃതരുടെ കണ്ണില്‍ പെടാതെ ട്രെക്കിംഗിന് പോകാന്‍ കഴിഞ്ഞു എന്നത് ദുരൂഹമാണ്.
അതേ സമയം കാട്ടു തീ ഉണ്ടായതിന് കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. “അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പരുക്കേറ്റവരെ ബോഡിനായ്ക്കന്നൂരിലെയും തേനിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.