UPDATES

സോഷ്യൽ വയർ

‘പണി’യെടുത്ത് ക്ഷീണിച്ചു, ഒടുവില്‍ തട്ടുകട കുത്തിത്തുറന്ന് കട്ടന്‍ചായ ഇട്ടുകുടിച്ച് കള്ളന്‍!

കൊല്ലത്താണ് സംഭവം

‘പണി’യെടുത്ത് ക്ഷീണിച്ച കള്ളന്‍ ഒടുവില്‍ തട്ടുകട തുറന്ന് കട്ടന്‍ചായ ഉണ്ടാക്കി കുടിച്ച് മടങ്ങി. കൊല്ലം ചാത്തന്നൂരിനടുത്തുള്ള കാരംകോടാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

കള്ളന്‍ ആദ്യം കാരംകോട് ഇന്ദിരാ ജംഗ്ഷനിലുള്ള സിഎസ്‌ഐ പള്ളിയുടെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചെങ്കിലും ഇവിടെ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. തുടര്‍ന്ന് സമീപത്തു തന്നെയുള്ള എല്‍എംസ് സ്‌കൂള്‍ കുത്തിത്തുറന്ന് അകത്തു കയറി കൊണ്ടുവന്ന മദ്യവും ആഹാരവും കഴിച്ചു. പകുതി മദ്യം ഇവിടെ ഉപേക്ഷിച്ച കള്ളന്‍ പിന്നീട് തേവരുനട, കുരിശടി തുടങ്ങിയവയുടെ കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചു.

സമീപത്തുള്ള വര്‍ക്ക് ഷോപ്പ്, ബാറ്ററി കട എന്നിവയും മോഷണത്തിനായി കുത്തിത്തുറന്നെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ ഇതെല്ലാം ഒരാള്‍ തന്നെയാണോ വിവിധ ആളുകളാണോ എന്നുറപ്പില്ല.

ഇത്രയും മോഷണ ശ്രമങ്ങള്‍ നടത്തിയിട്ടും കാര്യമായൊന്നും ‘തടയാതെ’ വന്നതോടെയാണ് ക്ഷീണിച്ച കള്ളന്‍ സമീപത്ത് പൂട്ടിക്കിടന്ന തട്ടുകട കുത്തിത്തുറന്ന് കട്ടന്‍ ചായ ഉണ്ടാക്കി കുടിച്ചത് എന്നാണ് അനുമാനം. രാവിലെ കടയുടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് തലേന്ന് രാത്രി ആരോ കട്ടന്‍ ചായ ഉണ്ടാക്കി കുടിച്ചതിന്റെ ലക്ഷണം കാണുന്നത്.

കൊല്ലം മേഖലയില്‍ മോഷണം വ്യാപകമാകുന്നതായി ഇതിനിടയില്‍ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍