UPDATES

ട്രെന്‍ഡിങ്ങ്

ഓഖി ദുരിതാശ്വാസം; വേറെ കണക്ക് ടീച്ചറെ നോക്കാമെന്ന് ജേക്കബ് തോമസ്, അതാണ് നല്ലതെന്ന് തോമസ് ഐസക്

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും വരുമെന്നും തോമസ് ഐസക്‌

ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഒളിയമ്പുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ‘പാഠം-1 കണക്കിലെ കളികള്‍’ എന്ന ടൈറ്റിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരിത ബാധിത പ്രദേശത്ത് ചെലവഴിക്കുന്ന ഫണ്ടിന്റെ കണക്കാണ് ജേക്കബ് തോമസ് വിശദീകരിച്ചിരിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തുകയും ചെയ്തു.

ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് രണ്ട് ദിവസത്തിനകമാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരും പരിക്കേറ്റവരും കാണാതായവരും വള്ളവും വലയും പോയവരും മുന്നറിയിപ്പ് സംവിധാനത്തിനും മറ്റു പലവകയ്ക്കുമായി 700 കോടി രൂപയാണ് വേണ്ടതെന്നും എന്നാല്‍ കേന്ദ്രത്തില്‍ നിന്നും സ്വീകരിച്ചത് 7000 കോടിയാണെന്നുമാണ് ജേക്കബ് തോമസിന്റെ പോസ്റ്റില്‍ പറയുന്നത്. ‘കണക്ക് ശരിയാകുന്നുണ്ടോ?.. കണക്കിന് വേറെ ടീച്ചറെ നോക്കാം..’ എന്നും പോസ്റ്റില്‍ പറയുന്നു.

അതേസമയം ജേക്കബ് തോമസ് വേറെ കണക്ക്
ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് മിനിറ്റുകള്‍ക്കുള്ളില്‍ തോമസ് ഐസകിന്റെയും പോസ്റ്റ് വന്നത്. ‘സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

ജേക്കബ് തോമസിന്റെ പാഠം ഒന്നില്‍ പറയുന്ന കണക്കുകള്‍ ദുരിതത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സര്‍ക്കാര്‍ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്.

ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോണ്‍ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ ആവാസവ്യവസ്ഥയില്‍ത്തന്നെ മാറ്റങ്ങള്‍ അനിവാര്യമാണ്. സിആര്‍ഇസഡ് പരിധിയില്‍നിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകര്‍ഷകമായ ഭൂമി-പാര്‍പ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഒരു ഷോമാന്റെ പതനം

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കില്‍ ഇക്കാര്യം ഉള്‍പ്പെടുന്നില്ല. എന്നാല്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജില്‍ പാര്‍പ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിപുലമായ പദ്ധതികള്‍ക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപ. ചുരുക്കത്തില്‍ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓര്‍ക്കുക. 13 വര്‍ഷം മുമ്പ് സുനാമി ബാധിതര്‍ക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോള്‍ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണല്‍ സൈക്ക്‌ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്ട് (NCRMP) ഇത്തരം സമഗ്രപദ്ധതികള്‍ക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങള്‍ വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കും കൂടി സമര്‍പ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല.

ഗുണപാഠം – ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുത്’. എന്നായിരുന്നു ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍