വില്ലുവണ്ടിയോടിച്ച അയ്യങ്കാളിയെ പുലയ മഹാ സഭ സ്മരിക്കുമ്പോൾ എസ് എൻ ഡി പി യോഗത്തിന്റെ വൈസ് പ്രസിഡന്റ് നവോത്ഥാന കേരളത്തിൽ നിന്ന് ആചാര കേരളത്തിലേക്ക് തിരിച്ചു പ്രയാണം നടത്തുകയാണ്
എൻഡിഎയുടെ രഥയാത്രയിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം മുൻ വൈസ് പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗർ. തുഷാർ വെള്ളാപ്പള്ളി രഥയാത്രക്ക് പോകുന്നതിന് മുൻപ് എസ്എൻഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമായിരുന്നുവെന്ന് മാധ്യമം വാരികയ്ക്ക് നൽകിയ സ്വകാര്യ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ആചാര സംരക്ഷണാര്‍ഥം എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കാസർഗോഡ് നിന്നുള്ള രഥയാത്രയിൽ പങ്കെടുത്തു. ആചാരകേരളമാണോ, നവോത്ഥാന കേരളമാണോ നമുക്ക് വേണ്ടത്? നവോത്ഥാന കേരളത്തിലേക്ക് വില്ലുവണ്ടിയോടിച്ച അയ്യങ്കാളിയെ പുലയ മഹാസഭ സ്മരിക്കുമ്പോൾ എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് നവോത്ഥാന കേരളത്തിൽ നിന്ന് ആചാര കേരളത്തിലേക്ക് തിരിച്ചു പ്രയാണം നടത്തുകയാണ്.
അദ്ദേഹത്തിന് രാഷ്ട്രീയമുണ്ട്. അദ്ദേഹത്തിന് ഏതു രാഷ്ട്രീയവുമാവാം. പക്ഷെ ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ നേതൃസ്ഥാനത്ത് വൈസ് പ്രസിഡന്റിന്റെ കസേരയിലിരുന്ന് ആർക്കെങ്കിലും വേണ്ടി രഥമുരുട്ടാൻ പോകുന്നത് ഭൂഷണമല്ല. അതിനു മുൻപ് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ടു വേണം രഥമുരുട്ടാൻ“, അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയോടുള്ള എസ് എൻ ഡി പി യുടെ സമീപനം എന്തായിരിക്കണം എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.”എസ്എൻഡിപി യോഗം തീർച്ചയായും സുപ്രീം കോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുകയും അത് നടപ്പാക്കുന്നതിന് സർക്കാരിന് സർവ പിന്തുണയും പിൻബലവും കൊടുക്കുകയും വേണം. തെരുവുകളിൽ ശരണമന്ത്രം പാടാൻ പ്രവർത്തകർ പോകുന്നത് തടയാനും, സവർണരുടെ സമരത്തിന് പ്രതിരോധം തീർക്കാനും എസ്എൻഡിപിക്ക് കഴിയണമായിയരുന്നു”.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ എസ് എസ് ന്റെ നിലപാടുകളെയും വിദ്യാസാഗർ വിമർശിച്ചു. നായർ സർവീസ് സൊസൈറ്റി ആചാര പരിഷ്ക്കരണങ്ങളെ എല്ലാ കാലത്തും എതിർത്തിരുന്നു. സമൂഹം മുന്നോട്ടു പോകുമ്പോൾ ഘടക വിരുദ്ധമായി നിന്നിരുന്ന സംഘമാണ് നായർ സർവീസ് സൊസൈറ്റി. അദ്ദേഹം പറഞ്ഞു.
ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി
ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്