ഇരുപത് മണിക്കൂര്‍ വേണ്ടിയിരുന്ന ശ്രീനഗര്‍ മുതല്‍ ലേഹ് വരെയുള്ള യാത്രയ്ക്ക് ഇനി പതിനഞ്ച് മിനിറ്റ് മതിയെന്ന് ട്വീറ്റ്
ശ്രീനഗറില്‍ നിന്നും ലേഹിലേക്ക് ഇനി പതിനഞ്ച് മിനിറ്റ് മാത്രം മതിയെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയ. സൊജില്ല പാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോഴാണ് സ്മൃതി ഇറാനി മണ്ടത്തരം പറഞ്ഞത്. പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചുവെന്നും ഇനി 15 മിനിറ്റ് കൊണ്ട് ലേഹില്‍ എത്തിച്ചേരാമെന്നുമാണ് സ്മൃതിയുടെ പോസ്റ്റ്.
ട്വീറ്റ് ഇട്ട് ഏതാനും നിമിഷങ്ങള്‍ക്കകം സ്മൃതിയ്‌ക്കെതിരെ ട്രോളുകളും ഇറങ്ങി. ‘മാഡം ശ്രീനഗറില്‍ നിന്നും ലേഹിലേക്ക് പതിനഞ്ച് മിനിറ്റ് എന്നല്ല, ടണലിലൂടെ പതിനഞ്ച് മിനിറ്റ് യാത്രയെന്നാണ്. ഉത്തരവാദിത്വമുള്ള നിങ്ങളെപ്പോലുള്ളവര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുമ്പോള്‍ ഒരുതവണയെങ്കിലും വായിക്കുന്നത് നന്നായിരിക്കും’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ശ്രീനഗറില്‍ നിന്നും ലേഹിലേക്കെത്താന്‍ 20 മണിക്കൂര്‍ സമയമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. അതേസമയം 15 മിനിറ്റ് കൊണ്ട് ടണല്‍ ക്രോസ് ചെയ്യാമെന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വായിച്ചുനോക്കാതെ ഷെയര്‍ ചെയ്തതാണ് സ്മൃതിയ്ക്ക് തിരിച്ചടിയായത്.
‘ആന്റി വീണ്ടും മണ്ടത്തരവുമായി എത്തിയിരിക്കുന്നു. എന്തിനാണ് ഇത്രയും തിടുക്കം. ആദ്യം ആര്‍ട്ടിക്കിള്‍ മുഴുവന്‍ വായിക്കൂ. എന്നിട്ട് ട്വീറ്റ് ചെയ്യൂ. നിങ്ങള്‍ക്ക് ഐക്യു കുറവാണെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാം. എങ്കിലും വിമാനത്തില്‍ പറന്നാല്‍ പോലും 20 മണിക്കൂര്‍ യാത്ര വെറും 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകില്ലെന്ന് താങ്കള്‍ മനസിലാക്കണമായിരുന്നു’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
സംഭവം വിവാദമായതോടെ വാര്‍ത്തയുടെ തലക്കെട്ടില്‍ തെറ്റുപറ്റിയെന്ന ക്ഷമാപണത്തോടെ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പിന്‍വലിച്ചു. തലക്കെട്ടില്‍ തെറ്റിയെന്ന പത്രത്തിന്റെ കുറ്റസമ്മതവും മന്ത്രിയെ രക്ഷിക്കില്ല. കാരണം, സൊജില്ലപാസ് ടണലിന് അംഗീകാരം നല്‍കിയ മന്ത്രിസഭ പാനലിനെ അംഗമായിട്ടുകൂടി ശ്രീനഗറില്‍ നിന്നും ലേഹിലെത്താന്‍ 15 മിനുറ്റല്ല എടുക്കുകയെന്ന് സ്മൃതിക്ക് അറിയില്ലേയെന്നാണ് ചിലരുടെ ചോദ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ട്വീറ്റുകള്‍ എന്തിനാണ് ഇടുന്നതെന്നും ചിലര്‍ ചോദിക്കുന്നു.
മാത്രമല്ല ഇത് മോദി സര്‍ക്കാരിന്റെ പദ്ധതിയാണെന്ന സ്മൃതിയുടെ വാദവും സോഷ്യല്‍ മീഡിയ പൊള്ളയാണെന്ന് തുറന്നുകാട്ടുന്നുണ്ട്. 2013ല്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും അത് സ്വന്തം കീശയിലാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.