ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്
തന്റെ നഗ്ന ചിത്രം താന്‍ തന്നെ പുറത്തുവിട്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ കൊച്ചിയിലെ വീട്ടമ്മ ശോഭയുടെ നിരപരാധിത്വം തെളിഞ്ഞു. വാട്സ്ആപ്പ് വഴി പ്രചരിച്ച നഗ്ന ദൃശ്യങ്ങള്‍ ശോഭയുടേതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. രണ്ടര വര്‍ഷം നീണ്ട ശോഭയുടെ നിയമപോരാട്ടമാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. ഫോറന്‍സിക് കേസുകളില്‍ അന്തിമവാക്കാണ് സിഡാകിന്റേത്.
തൊടുപുഴ സ്വദേശിയാണ് ശോഭ സജു. സ്വന്തം നഗ്ന ദൃശ്യങ്ങള്‍ താന്‍ തന്നെ പുറത്തുവിട്ടുവെന്ന് ആരോപിച്ചാണ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് ലാബില്‍ രണ്ട് വട്ടം നടത്തിയ പരിശോധനയിലും ആരോപണം തെറ്റാണെന്ന് ഇവര്‍ തെളിയിച്ചിരുന്നു.
രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടമാണ് ഒടുവില്‍ വിജയത്തിലേക്കെത്തുന്നത്. മനോരമ ന്യൂസാണ് ശോഭയുടെ പോരാട്ടത്തെക്കുറിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പോലീസ് അനാസ്ഥ കാട്ടിയ കേസില്‍ നിര്‍ണായകമായത് ഡിജിപിയുടെ ഇടപെടലാണ്. മനോരമ ന്യൂസ് വാര്‍ത്ത കൊടുത്തപ്പോള്‍ ഇത്തരം കേസുകളില്‍ പതിവുള്ളതുപോലെ മുഖം മറയ്ക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ഇവര്‍ അതിന് വിസമ്മതിച്ചിരുന്നു. ‘സൊസൈറ്റിയുടെ മുന്നില്‍ നിന്ന് നമ്മള് ഓടിപ്പോയി കഴിയുമ്പോള്‍ ആളുകള്‍ ചിന്തിക്കുക അവള് ചെയ്തിട്ടാണല്ലോ പോയതെന്നാണ്. അതുകൊണ്ട് എനിക്ക് അങ്ങനെ പോകണമെന്നില്ല. എനിക്ക് വിഷമമുണ്ട്. മറ്റുള്ളവര്‍ എങ്ങനെ എന്നെ നോക്കുമെന്ന്. എന്നാല്‍ പോലും എനിക്ക് ഓടിപ്പോകാന്‍ എനിക്ക് താല്പര്യമില്ല. പോലീസ് അനാസ്ഥ കാണിച്ച കേസില്‍ ഡിജിപി നേരിട്ടിടപെട്ടാണ് ശോഭയ്ക്ക് നീതി ലഭിക്കുന്നത്. ഡിജിപിക്ക് ഇവര്‍ നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയും ദൃശ്യങ്ങള്‍ സിഡാക്കിലേക്ക് ഉള്‍പ്പെടെ അയയ്ക്കുകയുമായിരുന്നു.
ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇത് ശോഭയുടേതാണെന്ന് ഇയാള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് രാത്രിക്ക് രാത്രി ശോഭയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അന്വേഷണത്തിന് കാത്തുനില്‍ക്കാതെ വിവാഹ മോചന ഹര്‍ജിയും നല്കി. മൂന്ന് കുട്ടികളുണ്ട്. അവരെയൊന്ന് കാണാന്‍ പോലും ശോഭയെ അനുവദിക്കുന്നില്ല. കുട്ടികളുടെ അമ്മയെന്ന സ്ഥിതിക്ക് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ശോഭ പറഞ്ഞു. അവരുടെ ഭാവിക്ക് വേണ്ടിയാണ് താന്‍ നിയമപോരാട്ടത്തിനിറങ്ങിയത്. കുട്ടികള്‍ക്കോ ഭര്‍ത്താവിനോ താന്‍ മൂലം ഒരു അപമാനം സമൂഹത്തിലുണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. ആ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തനിക്ക് മാത്രമേ തെളിയിക്കാന്‍ സാധിക്കൂ.
അതേസമയം ഇവരുടെ പോരാട്ടം ഇവിടെ തീരുന്നില്ല. ശോഭയുടേതാണെന്ന അടിക്കുറിപ്പോടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരാണെന്ന അന്വേഷണത്തിലാണ് ഇവര്‍ ഇപ്പോള്‍. ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്നവര്‍ മുന്നോട്ട് വരണം. പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന ധാരണ കുറ്റക്കാര്‍ക്ക് വേണ്ട. പോലീസിന്റെ സൈബര്‍ ഫോറന്‍സിക് വിഭാഗം ശക്തമാണ് അദ്ദേഹം മുന്നറിയിപ്പ് നല്കി.
വിയര്‍പ്പും മണ്ണും കരീം എരിവുമുള്ള ജീവിതം കൊന്തജപ കണ്ണീരിലൊളിപ്പിച്ച ചേടത്തിമാര്