UPDATES

ട്രെന്‍ഡിങ്ങ്

‘ഔദ്യോഗിക ഫോണിലേക്ക് വന്ന കോള്‍ ഒരു എസ്ഐ മന:പൂര്‍വ്വം റിക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടെങ്കില്‍ അതത്ര നിസാരമായി കാണേണ്ട’; ഫോണ്‍ വിളി വിവാദത്തില്‍ സിപിഎം നേതാവിന് വി.ടി ബല്‍റാമിന്റെ പിന്തുണ

കളമശേരി എസ്ഐ അമൃത് രംഗനും സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് വിവാദമായിരിക്കുന്നത്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ്) യിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കളമശേരി എസ്‌ഐ അമൃത് രംഗനെ വിളിച്ച സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍. ഭീഷണിപ്പെടുത്താന്‍ വിളിച്ച രാഷ്ട്രീയ നേതാവിന് ചുട്ട മറുപടി നല്‍കി ഹീറോയായി എസ്ഐ എന്ന് ഒരു വിഭാഗം പുകഴ്ത്തുമ്പോള്‍ പുതിയ ഭരത് ചന്ദ്രന്‍മാര്‍ക്ക് കയ്യടിക്കുന്നവര്‍ അവര്‍ അതിമാനുഷരാണ് എന്ന് കരുതരുത് എന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.

ഇതില്‍ പ്രധാനം കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന്റെ വാക്കുകളാണ്. നിയമ വിരുദ്ധ ആവശ്യങ്ങളൊന്നും ആവശ്യപ്പെടാത്ത ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണ്‍ കോള്‍ മന:പൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല എന്ന് ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മന:പൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.”

കുസാറ്റിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ ഇവിടെ വിജയാഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പോലീസ് എസ്എഫ്ഐ ജില്ലാ ഭാരവാഹികളില്‍ ഒരാളെ ജീപ്പില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയെന്നും അസഭ്യം പറഞ്ഞെന്നും എസ്ഐയെ ഫോണില്‍ വിളിച്ച സക്കീര്‍ ഹുസൈന്‍ പറഞ്ഞു. തുടര്‍ന്ന് എസ്ഐ അവിടെ സംഘര്‍ഷാവസ്ഥ ആയിരുന്നെന്നും വിദ്യാര്‍ഥികളുടെ മുന്‍നിരയില്‍ നിന്ന നിങ്ങളുടെ നേതാവിനെ അവിടെ നിന്ന് കൊണ്ട് പോയി മറ്റൊരിടത്ത് ഇറക്കുകയായിരുന്നുവെന്നും പറയുന്നു. ഈ സംഭാഷണം തുടരവേ, മര്യാദക്ക് പെരുമാറിക്കൂടെ എന്ന് സക്കീര്‍ ഹുസൈന്‍ ചോദിക്കുകയും എസ്ഐയെക്കുറിച്ച് ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിനു മുമ്പും പരാതി പറഞ്ഞിട്ടുണ്ടെന്നും താന്‍ ആദ്യമായാണ് വിളിക്കുന്നത് എന്നും പറയുന്നു. കളമശേരിയിലെ രാഷ്ട്രീയം കൂടി മനസിലാക്കി പെരുമാറണമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞതോടെ കളമശേരി ആരുടേതാണെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും ടെസ്റ്റ്‌ എഴുതിയാണ് ഈ ജോലി മേടിച്ചതെന്നും ചത്താലും ഒരു വിദ്യാര്‍ഥിയേയും തല്ലാന്‍ ഒരുത്തനെയും അനുവദിക്കില്ലെന്നും ഇവിടെ തന്നെ തുടര്‍ന്നോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നുമുള്ള പഞ്ച് ഡയലോഗുകളിലൂടെ എസ്ഐ മുന്നേറി. താന്‍ എന്തിനാണ് ചൂടാകുന്നതെന്നും ഇതിനു മുമ്പുള്ള എസ്ഐമാരെയും കണ്ടിട്ടുണ്ടെന്നും തന്റെ മേലുദ്യോഗസ്ഥരോടും സംസാരിച്ചിട്ടുണ്ടെന്നും അവരൊക്കെ മര്യാദക്കാണ് സംസാരിക്കാറ് എന്നും തനിക്കെന്താ കൊമ്പുണ്ടോ എന്നും സക്കീര്‍ ഹുസൈന്‍ ചോദിക്കുന്നു. എന്നാല്‍, എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളെ കൊണ്ടിരുത്ത്, നിങ്ങള്‍ പറയുന്നത് ചെയ്യാനും കേള്‍ക്കാനും പറ്റില്ല എന്ന നിലപാടിലായി എസ്ഐ. ഇതിനു പിന്നാലെയാണ് ഫോണ്‍ സംഭാഷണം പുറത്തു വരുന്നത്.

ഇത് പുറത്തു വന്നതോടെ ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. എസ്ഐയുടെ തകര്‍പ്പന്‍ പ്രകടനം എന്ന നിലയില്‍ ഒരു വിഭാഗം പ്രചരിപ്പിച്ചപ്പോള്‍ പുതിയ സെന്‍കുമാറുമാരേയും യതീഷ് ചന്ദ്രമാരേയും ഉണ്ടാക്കരുതെന്നും ഒരു പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ വിദ്യാര്‍ഥി നേതാക്കളില്‍ ഒരാളെ പിടിച്ചു കൊണ്ട് പോയതിനെക്കുറിച്ചും അസഭ്യം പറഞ്ഞതിനെ കുറിച്ചും വിളിച്ചു ചോദിക്കുന്നത് റിക്കോര്‍ഡ് ചെയ്തു പുറത്തുവിടുന്നതിനു പിന്നില്‍ മറ്റു താത്പര്യങ്ങളുണ്ടെന്നും മറുവാദങ്ങളും ഉയരുന്നുണ്ട്.

എസ്ഐ അമൃത് രംഗന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എബിവിപി നേതാവായിരുന്നുവെന്നുവെന്നുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിനു പിന്നിലെ താത്പര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ അനൂപ്‌ വി.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാലടി സര്‍വകലാശാലയില്‍ തന്റെ സഹപാഠിയായിരുന്നു ഈ എസ്ഐ എന്നും അടുത്ത സുഹൃത്തുമായിരുന്നു എന്നും എന്നാല്‍ എബിവിപി പ്രവര്‍ത്തനം തുടങ്ങിയാതോടെയാണ് അകന്നതെന്നും അനൂപ്‌ പറയുന്നു.

അനൂപിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കളമശ്ശേരിയിലെ ആ എസ് ഐയെ കുറിച്ച്, ചില കോൺഗ്രസ് ഗ്രൂപ്പുകളിൽ പറഞ്ഞിരുന്നു. അതിനുമപ്പുറം ഒരു വിശദീകരണം ആവശ്യമായത് കൊണ്ട് ആണ് ഇപ്പോൾ ഇവിടെ പറയുന്നത്. അയാൾ കാലടി യൂണിവേഴ്സിറ്റിയിൽ എന്റെ ക്ലാസ് മേറ്റ് മാത്രമല്ല, എന്നോട് ഒരു പാട് കെയറും സ്നേഹവുമൊക്കെ പ്രകടിപ്പിച്ചിരുന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു ഒരു കാലത്ത്.SFI മാത്രമുണ്ടായിരുന്ന അന്നത്തെ ആ ക്യാംപസിൽ KSU ഉണ്ടാക്കാൻ തുടങ്ങുന്ന ,അപകടമരമായ ഘട്ടത്തിൽ പോലും, KSU ക്കാരൻ ആയിരുന്നില്ലെങ്കിലും അയാൾ എന്നോട് വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.പക്ഷേ, അയാൾ പിന്നീട് അവിടെ സജീവമാവായ ABVP യിൽ പ്രവർത്തനം തുടങ്ങിയ ഘട്ടം മുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായി..ആ എബിവിപിത്തരം (വിശദാംശങ്ങൾ വ്യക്തിപരമായത് കൊണ്ട് കൂടിയായത് കൊണ്ട് പറയുന്നില്ലാ), മറ്റ് പല സ്ഥലങ്ങളിലും, സൗഹൃദങ്ങളിലും തുടർന്നപ്പോൾ, ഒരിയ്ക്കൽ ഒരുപാട് അടുത്ത ഏത് ബന്ധവും അവസാനിപ്പിക്കുന്ന വേദനയോടെ അത് അവസാനിപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അറിയാവുന്ന RSS കാരെ മുഴുവൻ Fb സൗഹൃദലിസ്റ്റിൽ നിന്ന് അൺ ഫ്രണ്ട് ചെയ്ത കൂട്ടത്തിൽ അവനേയും ചെയ്തിരുന്നു. അയാൾ ഒരു അഴിമതിക്കാരൻ ആണ് എന്ന അഭിപ്രായമൊന്നും എനിക്കില്ലാ. പക്ഷേ, അടിസ്ഥാനപരമായി അയാൾ ഒരു സംഘിയാണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും അയാൾക്കുണ്ട്. ചില സുഹൃത്തുക്കൾ പഴയ സെൻകുമാർ മോഡലിൽ പുകഴ്ത്തുന്നത് കണ്ടത് കൊണ്ടാണ് ഇത് പറയേണ്ടി വന്നത്.ഏറെ പ്രിയപ്പെട്ട ഒരു കാലത്ത്, ഒരിയ്ക്കൽ ഏറെ പ്രിയപ്പെട്ടവൻ ആയിരുന്ന ഒരാളെക്കുറിച്ച്, ഇങ്ങനെ ഒരു പബ്ലിക് പോസ്റ്റിടണോ എന്ന് ഒരുപാട് ആലോചിച്ചിരുന്നു. ഏത് വ്യക്തിപരതയേക്കാളും പ്രധാനം ചില പൊളിറ്റിക്കൽ പ്രയോറിറ്റികൾ ആയത് കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. ഏതെങ്കിലും തരത്തിൽ പിണറായി സർക്കാറിനോടോ, സിപിഎമ്മിനോടൊ മതിപ്പ് ഉള്ള ഒരാൾ അല്ല ഞാൻ എന്ന് എല്ലാവർക്കുമറിയാം. എന്നാൽ അറിഞ്ഞ് കൊണ്ട്, ഒരു ആർഎസ്എസ് അന്നാ ഹസാരേ ഉണ്ടാകുന്നതിന്, നിശബ്ദത കൊണ്ട് പോലും കൂട്ട് നിൽക്കാൻ പാടില്ലാ എന്ന ശാഠ്യം ഉള്ളത് കൊണ്ട് തന്നെയാണ്, ഇത് പറയേണ്ടി വരുന്നത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍