ശബരിമല വിഷയത്തിൽ എന്റെ അഭിപ്രായം സാമാന്യം വ്യക്തമായിത്തന്നെ പറഞ്ഞു കഴിഞ്ഞുവെന്നും ബല്‍റാം
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് എംഎൽഎ വി.ടി ബൽറാം. വിശ്വാസികളുടെ ആചാര സംരക്ഷണത്തിനായി കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്ന സാഹചര്യത്തിൽ ഫേസ്ബുക്കില്‍ ബൽറാമിനെ പരിഹസിച്ചു കൊണ്ട് ഇട്ട പോസ്റ്റിനു മറുപടിയായാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.
“ശബരിമല വിഷയത്തിൽ എന്റെ അഭിപ്രായം സാമാന്യം വ്യക്തമായിത്തന്നെ പറഞ്ഞു കഴിഞ്ഞു. പല പ്രമുഖ കോൺഗ്രസ് നേതാക്കളും അഭിപ്രായം പറഞ്ഞതിന് ശേഷം തന്നെയാണ് അതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഞാൻ പറഞ്ഞത്. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി ഭയന്ന് അഭിപ്രായം പറയാതെ ഒളിച്ചോടുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ മാതൃകയല്ല എന്റേതെന്ന് സാരം. എന്റെ ആ പോസ്റ്റ് ഇപ്പോഴും അവിടെത്തന്നെ നിലനിർത്തിയിട്ടുണ്ട്, മാറ്റിയിട്ടില്ല, മുക്കിയിട്ടില്ല. എന്റെ പാർട്ടിയിൽ എന്നേക്കാൾ വലിയ എത്രയോ നേതാക്കളുണ്ട്. അവരുടെ തീരുമാനത്തിന് മുൻതൂക്കവും ലഭിച്ചേക്കാം. എന്നാൽ അതിന്റെ പേരിൽ ഒളിച്ചോടേണ്ട കാര്യം എനിക്കില്ല. ഒരു ഇന്നോവ കാറിനേയും പേടിക്കേണ്ടതുമില്ല. “ വി ടി ബൽറാം പറഞ്ഞു.
നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ബൽറാം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. “വിധി സുപ്രീം കോടതിയുടേതാണ്, അതിനാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ് എന്ന നിലയിൽ മാത്രമല്ല, ഈ വിധി പുരോഗമനപരവും നീതി സങ്കൽപ്പങ്ങളെ കൂടുതൽ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടിൽത്തന്നെയാണ് അതിനെ പൂർണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നത്.” വി ടി ബൽറാം പറഞ്ഞു.
“ശശി വിഷയത്തിൽ നിങ്ങളുടെ കണ്ണിലുണ്ണികളായ വിപ്ലവ യുവജനസിംഹങ്ങൾ എടുത്ത അത്രയും ശക്തമായ നിലപാടുകൾ എടുത്താൽ മതിയോ?” എന്ന് മറ്റൊരു കമന്റില്‍ ബല്‍റാം സിപിഎമ്മിനെ പരിഹസിക്കുന്നുമുണ്ട്.
നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?