വ്യോമസേന ഉദ്യോഗസ്ഥനെ പാക്ക് സൈനികർ ചോദ്യം ചെയ്യുമ്പോളും ഉറച്ച ശബ്ദത്തിലുള്ള മറുപടിയായിരുന്നു അഭിനന്ദൻ നൽകിയിരുന്നത്.
ഇന്ത്യൻ വൈമാനികൻ പാകിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന സ്ഥിരീകരണം ശ്വാസമടക്കിപ്പിടിച്ചാണ് കഴിഞ്ഞ ദിവസം രാജ്യം കേട്ടത്. തൊട്ടുപിറകെ അഭിനന്ദിനെ പിടികൂടുന്നതിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ നാട്ടുകാരുടെ മർദനമേൽക്കുന്നതും പിന്നീട് കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെടുന്നതുമായ വീഡിയോകലിലും അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവുമായിരുന്ന ദൃശ്യമായിരുന്നത്.
വിമാനം തകർന്ന് പാക്ക് കസ്റ്റഡിയിലാവുമ്പോഴും ഇന്ത്യൻ വിങ് കമാൻഡർ അഭിന്ദൻ വർധമാൻ കാട്ടിയത് അസാമാന്യ ധീരതയാണെന്നായിരുന്നു പാക് മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്. വിമാനം വീഴുന്നത് ശ്രദ്ധയിൽപെട്ട് ഓടിക്കൂടിയ നാട്ടുകരോട് കയ്യിൽ പിസ്റ്റളുമായി നിന്നിരിന്ന അദ്ദേഹം ഇത് ഇന്ത്യയാണോ പാക്കിസ്ഥാനോ എന്നാണ് ചോദിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ യുവാക്കളിൽ ഒരാൾ ഇന്ത്യയെന്ന് മറുപടി പറയുകയായിരുന്നു. ഇതോടെ സൈനികൻ പിസ്റ്റൾ മടക്കിവച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബുധനാഴ്ച രാവിലെ 8-45 നായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പാക് ഗ്രാമമായ ഹോറയില്‍ ഇന്ത്യൻ വിമാനം തകർന്ന വീണതെന്ന് പ്രദേശവാസിയായ മുഹമ്മദ് റസാഖ് ചൗധരിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ചിലർ പാക്കിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ അഭിനന്ദൻ വീണ്ടും പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആളുകൾ സൈനികനെ കല്ലെറിഞ്ഞ് കീഴ്പ്പെടുത്തുയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
വ്യോമസേന ഉദ്യോഗസ്ഥനെ പാക്ക് സൈനികർ ചോദ്യം ചെയ്യുമ്പോളും ഉറച്ച ശബ്ദത്തിലുള്ള മറുപടിയായിരുന്നു അഭിനന്ദൻ നൽകിയിരുന്നത്.
അഭിനന്ദൻ പാക് മേജറുമായി നടത്തിയ സംഭാഷണം ഇങ്ങനെ-
പാക് ഓഫീസർ: എന്താണ് നിങ്ങളുടെ പേര്?
അഭിനന്ദൻ: വിങ് കമാൻഡർ അഭിനന്ദൻ
പാക് ഓഫീസർ: നിങ്ങള്‍ ഞങ്ങൾക്കൊപ്പം നന്നായിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ?
അഭിനന്ദൻ: അതെ. കൂടാതെ ഞാനിത് രേഖപ്പെടുത്താനും ആഗ്രഹിക്കുന്നു. ഈ പ്രസ്താവന ഞാനെന്റെ രാജ്യത്തേക്ക് തിരിച്ചെത്തിയാലും മാറ്റില്ലെന്നും പറയട്ടെ. പാകിസ്താൻ പട്ടാളത്തിന്റെ ഓഫീസർമാർ എന്നെ വളരെ നന്നായാണ് പരിചരിക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെ രക്ഷിച്ച ക്യാപ്റ്റനും ജവാന്മാരും മുതൽ, എന്നെ പിന്നീട് കൊണ്ടുവന്ന യൂണിറ്റിലെ ഓഫീസർമാർ വരെയുള്ളവര്‍ വളരെ നന്നായാണ് പെരുമാറിയത്. എന്റെ പട്ടാളത്തിൽ നിന്നും തിരിച്ചുള്ള പെരുമാറ്റവും ഇങ്ങനെത്തന്നെയായിരിക്കണം. ഞാൻ വളരെയധികം സംതൃപ്തനാണ്.
പാക് ഓഫീസർ: ശരി. വിങ് കമാൻഡർ, നിങ്ങള്‍ ഇന്ത്യയിൽ എവിടെ നിന്നുള്ളയാളാണ്?
അഭിനന്ദൻ: ഞാനത് നിങ്ങളോട് പറയാൻ പാടില്ലാത്തതാണ്. എന്നോട് ക്ഷമിക്കുക. ഞാൻ ഇന്ത്യയുടെ തെക്കൻ പ്രദേശത്തുള്ളയാളാണ്.
പാക് ഓഫീസർ: നിങ്ങൾ വിവാഹിതനാണോ?
അഭിനന്ദൻ: അതെ വിവാഹിതനാണ്.
പാക് ഓഫീസർ: ചായ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു
അഭിനന്ദൻ: ചായ രുചികരമാണ്. നന്ദി.
പാക് ഓഫീസർ: ഏത് വിമാനത്തിലാണ് നിങ്ങൾ പറന്നത്?
അഭിനന്ദൻ: എന്നോട് ക്ഷമിക്കൂ മേജർ. എനിക്കത് നിങ്ങളോട് പറയാനരുതാത്തതാണ്.
പാക് ഓഫീസർ: എന്തായിരുന്നു നിങ്ങളുടെ ദൗത്യം?
അഭിനന്ദൻ: എന്നോട് ക്ഷമിക്കൂ. എനിക്കത് പറയാൻ കഴിയില്ല.
പാക് ഓഫീസർ: ഓകെ. താങ്ക്യൂ.
ഇന്ത്യയെ സൈനിക ശക്തിയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയുന്നതിനായിട്ടായിരുന്നു അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പുറപ്പെട്ടത്. പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്ന പാക്ക് അധിനിവേശ കശ്മീരിലേക്ക് കടന്ന അഭിനന്ദിന്റെ വിമാനത്തിന് വെടിയേൽക്കുകയായിരുന്നു. സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ വനമേഖലയിൽ പതിച്ചുവെന്നും ഇതു സംബന്ധിച്ചു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇതിന് പിറകെ ഉച്ചയോടെയാണ് ഇന്ത്യന്‍ വൈമാനികൻ പാക് കസ്റ്റഡിയുലുണ്ടെന്ന് ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചത്.
എന്നാൽ, ഒരുദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ അഭിനന്ദനനെ പാകിസ്താൻ മോചിപ്പിക്കുമെന്ന് വാർത്തകൾ പുറത്തുവരുമ്പോൾ ആശ്വസിക്കുന്നത് രാജ്യം ഒറ്റക്കെട്ടായാണ്. സൈനികനെ നാളെ വാഗാ അതിർത്തിവഴി കൈമാറുമെന്നാണ് പുറത്തുവരുന്ന അവസാന റിപ്പോര്‍ട്ടുകള്‍.