ആര്‍ക്കാണ് ഹാദിയ സമാധാനത്തോടെ പഠനം തുടരേണ്ടതില്ല, മറിച്ച് ഹാദിയ വിഷയം സജീവമായി നിലനിര്‍ത്തണം എന്നുള്ള താത്പര്യം?
ഹാദിയ അറിയാതെ ഹാദിയയുടെ പത്രസമ്മേളനം വിളിച്ചവരുടെ ലക്ഷ്യമെന്തായിരുന്നു? മാസങ്ങളായി തുടരുന്ന വിവാദങ്ങള്‍ക്കും ഒടുവിലുത്തെ സുപ്രീം കോടതി വിധിക്കും ശേഷം സേലം ശിവരാജ് ഹോമിയോ കോളേജില്‍ പഠനം തുടങ്ങിയ ഹാദിയയുടെ ജീവിതം വീണ്ടും പ്രശ്‌നഭരിതമാക്കാനും കോളേജ് അധികൃതരെ ഉള്‍പ്പെടെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനുമായിരുന്നോ പദ്ധതിയെന്ന് ചോദിക്കുന്നത് മനോരമ പാലക്കാട് ബ്യൂറോ ലേഖകന്‍ ബിനോയ് രാജനാണ്. ഹാദിയ അറിയിക്കാതെ അവരുടെ പത്രസമ്മേളനം ഉണ്ടെന്ന് വിളിച്ചു പറഞ്ഞവരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.
ബിനോയ് രാജന്റെ ലേഖനത്തില്‍ നിന്ന്: ചൊവ്വാഴ്ച ഉച്ചയ്ക്ക് സേലത്ത് ഹാദിയയുടെ വാര്‍ത്താ സമ്മേളനമുണ്ട്, വിളിച്ചു പറയുന്നത് ഷെഫിന്‍ ജഹാന്റെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ കെ.സി നസീര്‍. അങ്ങനെ സേലത്ത് ശിവരാജ് ഹോമിയോ കോളേജില്‍ പഠിക്കുന്ന ഹാദിയയെ കാണാന്‍ ഞങ്ങള്‍ മാധ്യമ സംഘം പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. 250 കിലോ മീറ്റര്‍ നീളമുള്ള യാത്ര. പറഞ്ഞതനുസരിച്ച് 11 മണിയാടെ ഞങ്ങള്‍ കോളേജിലെത്തി. ഹാദിയ പൗരാവകാശങ്ങളെ കുറിച്ച് നിരന്തരം ബോധ്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഹാദിയയ്ക്ക് പറയാനുള്ളതിന് ലോകം കാതുകൊടുക്കണം എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് യാത്രയ്ക്ക് പുറപ്പെട്ടത്.
മാധ്യമങ്ങളോട് പതിവു പോലെ നല്ല അടുപ്പം കാട്ടുന്ന കോളേജ് മാനേജ്‌മെന്റ് ഞങ്ങളെ എതിര്‍പ്പൊന്നും കൂടാതെ അകത്തേക്ക് കയറ്റി വിട്ടു. അപ്പോഴേക്കും ഹാദിയ ഹോസ്റ്റലില്‍ നിന്ന് കോളേജില്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ വാര്‍ത്താ സമ്മേളനത്തിനായുള്ള കാത്തിരിപ്പ്. ഇതിനായുള്ള ഒരുക്കങ്ങളൊന്നും കാണാതിരുന്നപ്പോഴാണ് അന്വേഷിച്ചത്. ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം അറിഞ്ഞില്ലെന്ന് അപ്പോഴാണ് ഹാദിയയുടെ സുരക്ഷാ ചുമതലയുള്ള സേലം പോലീസ് കമ്മീഷണര്‍ സുബ്ബലക്ഷ്മി പറഞ്ഞത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച സേലത്തെത്തിയ ഹാദിയ പിറ്റേന്നാണ് പഠനം തുടങ്ങിയത്. അന്ന് മാധ്യമങ്ങളെ കണ്ട ഹാദിയ പിന്നീട് അക്കാര്യം സുരക്ഷാ ചുമതലയുളളവരോട് സംസാരിച്ചിട്ടില്ല.
ഹാദിയയുടെ ‘സ്വാതന്ത്ര്യം’ ഇനി പതിനഞ്ച് പോലീസുകാരുടെ നടുവില്‍
ഇതിനിടെ കോളേജ് പ്രിന്‍സിപ്പല്‍ ജി. കണ്ണന്‍ ഹാദിയയോട് ഇക്കാര്യം അന്വേഷിച്ചു. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ഹാദിയയുടെ മറുപടിയെന്ന് ജി. കണ്ണന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനൊപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്തു പറയണം. ഹാദിയ പ്രശ്‌നത്തെ പറ്റി ഗവേഷണം നടത്തി ഡോക്യുമെന്ററി തയാറാക്കാനെന്ന പേരില്‍ ഒരു സംഘം ഇതിനിടെ ഞങ്ങളോടൊപ്പം കൂടിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനായുള്ള കാത്തിരിപ്പിനിടെ കോളേജുകാരോട് ചോദ്യങ്ങള്‍ ചോദിച്ച് ഇവര്‍ സജീവവുമായിരുന്നു.
ഏതായാലും മണിക്കുറുകളുടെ കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ മടങ്ങി. അപ്പോഴും ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. ആരുടെ തിരക്കഥയില്‍ ആരുടെ നാടകമാണ് ഇത്? ഹാദിയ അറിയാതെ ഹാദിയയുടെ വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കുന്നന്ന പണി ആരുടേതാണ്…? വിളിച്ചു പറഞ്ഞ അഭിഭാഷകനോട് അന്വേഷിച്ചപ്പോള്‍ ഷെഫിന്‍ ജഹാന്‍ പറഞ്ഞതനുസരിച്ചാണ് മലപ്പുറത്തെ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതെന്നാണ് മറുപടി.
കോളേജിലെത്തി മാധ്യമപ്പട മടങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ബഹളങ്ങള്‍ ആയിരുന്നോ കിനാവില്‍…? കോളേജ് അധികാരികളെ പുകമറയ്ക്കുള്ളിലേക്ക് തള്ളി നിര്‍ത്താനായിരുന്നോ ഈ പെടാപ്പാടുകള്‍…? നിശബ്ദമായി ഈ കോലാഹലങ്ങള്‍ള്‍ കോളേജ് മുറ്റത്ത് അരങ്ങേറുന്ന നേരമത്രയും ഹാദിയ ഒന്നുമറിയാതെ അകത്ത് പഠനത്തിന്റെ തിരക്കിലായിരുന്നു…”
അപ്പോള്‍ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. ആരുടേതാണ് തിരക്കഥ? ആര്‍ക്കാണ് ഹാദിയ സമാധാനത്തോടെ പഠനം തുടരേണ്ടതില്ല, മറിച്ച് ഹാദിയ വിഷയം സജീവമായി നിലനിര്‍ത്തണം എന്നുള്ള താത്പര്യം?
ഹാദിയയ്ക്ക് പഠിക്കാം, ആരും തടവിലിടില്ല: സുപ്രീംകോടതി ഉത്തരവിന്റെ പൂര്‍ണ രൂപം
മതപരിവര്‍ത്തനം നമ്മുടെ പെണ്‍കുട്ടികളെ പര്‍ദ്ദയിട്ടു മൂടുകയാണ് – വിപി സുഹ്‌റ/ കാഴ്ചപ്പാട്
“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്
കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്
ഇടതു മതേതരരെ സംഘപരിവാർ പാളയത്തില്‍ കെട്ടിയേ അടങ്ങുവെന്ന് ആർക്കാണ് നിർബന്ധം?