സ്ത്രീകള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാവുകയാണെന്നാണ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ലോകത്താകമാനം പുരുഷന്‍മാരേക്കാള്‍ ദാരദ്ര്യവും പട്ടിണിയും സ്ത്രീകള്‍ക്കാണെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. 25 നും 34 നും ഇടയ്ക്കുള്ള മനുഷ്യര്‍ക്കിടയില്‍ 100 പുരുഷന്‍മാരും 122 സ്ത്രീകളും എന്ന അനുപാതത്തിലാണ് ദരിദ്രാവസ്ഥ. ജനസംഖ്യയില്‍ 12.3 ശതമാനം പുരുഷന്‍മാരും 12.8 ശതമാനം സ്ത്രീകളും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതായത് 5 മില്യണ്‍ അധികം സ്ത്രീകള്‍ കഷ്ടപ്പാടിലാണ്.
ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള അവസരങ്ങളുടെ കുറവാണ് സ്ത്രീകളുടെ ഈ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും നിയമപരമായിത്തന്നെ സ്ത്രീകള്‍ക്ക് സ്വത്ത് സമ്പാദിക്കാനോ പരമ്പരാഗത സ്വത്തില്‍ അവകാശം സ്ഥാപിക്കാനോ അവകാശമില്ല. ചെയ്യുന്ന ജോലിക്ക് കുറവ് കൂലിയാണ് ലഭിക്കുക എന്ന് മാത്രമല്ല, വീട്ടു ജോലികളുടെ ഉത്തരവാദിത്തം മൂലം തൊഴില്‍ സമയത്ത് വെട്ടിക്കുറയ്‌ക്കേണ്ടിയും വരുന്നു.
മൂന്നിലൊന്ന് രാജ്യങ്ങളിലും ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. പ്രസവത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ മറ്റൊരു പ്രധാന പ്രശ്‌നമാണ്. 2015 ല്‍ 303,000 സ്ത്രീകളാണ് പ്രസവ സംബന്ധമായി മരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലാണ് ഇതില്‍ മൂന്നില്‍ രണ്ടും നടന്നിരിക്കുന്നത്. പ്രത്യേകിച്ചും കുറഞ്ഞ വരുമാനമുള്ള സ്ത്രീകള്‍.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 15 നും 49 നും ഇടയ്ക്കുള്ള അഞ്ച് സ്ത്രീകളെ എടുത്താല്‍ അതില്‍ ഒരാള്‍ വച്ച് ശാരീരികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടാകും. അതും പന്ത്രണ്ട് മാസത്തിനുള്ളില്‍, തൊട്ടടുത്ത ബന്ധമുള്ള ഒരാളില്‍ നിന്ന് തന്നെ.
നിയമപരമായ വിവേചനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നത് സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക പീഡനവും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനവും ഒക്കെ നിയമവിരുദ്ധമാക്കുന്ന നിയമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പല രാജ്യങ്ങളിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുള്ള ഭരണഘടനപരമായ അവകാശങ്ങള്‍ തന്നെയില്ല.
ചില നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ലോകത്ത് മുഴുവന്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി. 2016 ല്‍ 90.3 ശതമാനം െ്രെപമറി സ്‌കൂള്‍ പ്രായത്തിലുള്ള പെണ്‍കുഞ്ഞുങ്ങളും സ്‌കൂളിലെത്തുന്ന സ്ഥിതിയായി. 2000 ല്‍ ഇത് 82.2 ശതമാനമായിരുന്നു. അതേ സമയം 15 മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ എഴുത്തും വായനയും പഠിക്കാനോ ഒരിക്കലും സാധിക്കുന്നില്ല.
ആഫ്രിക്കയിലാണ് ഈ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്. 48.1 ശതമാനം കൗമാരക്കാരായ പെണ്‍കുട്ടികളും 25.7 ശതമാനം ചെറിയ പെണ്‍കുട്ടികളും സ്‌കൂളില്‍ എത്തുന്നില്ല. ആണ്‍കുട്ടികളെ സംബന്ധിച്ച് ഇത് യഥാക്രമം 43.6 ഉം 21.7 ഉം ശതമാനമാണ്.
ആര്‍ത്തവ കാല ശുചിത്വം പാലിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌കൂളുകള്‍ ശ്രമിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളെ സ്‌കൂളിലെത്തുന്നതില്‍ നിന്നും തടഞ്ഞേക്കാം.