UPDATES

വിദേശം

ട്രംപ്, ഇതു നിങ്ങളുടെ അമേരിക്കയല്ല; ഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് മുസ്ലിം സൈനികന്റെ പിതാവ് പറയുന്നു

Avatar

ആനി ഗിയറന്‍
(വാഷിംഗടണ്‍ പോസ്റ്റ്)

ഡൊണാള്‍ഡ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഒരു നാണക്കേടാണെന്ന് ഇറാക്കില്‍ മരിച്ച ഒരു യുഎസ് മുസ്ലിം സൈനികന്റെ പിതാവ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. തൊട്ടുപിറകെ തിരഞ്ഞെടുപ്പിന് ശേഷം ‘മുറിവുണക്കുന്നതിനും അനുരഞ്ജനത്തിനും’, ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ഇപ്പോള്‍ അല്‍പം നിറംമങ്ങി നില്‍ക്കുന്ന ഹിലരി ക്ലിന്റണ്‍ ആലോചനാനിര്‍ഭരമായി വാഗ്ദാനം ചെയ്തു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പ്രാധാന്യം നേടിക്കൊണ്ട്, ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണ വഴികളില്‍ ഇറങ്ങിയ ഖിസിര്‍ ഖാന്‍, തന്റെ മകന്‍ ഹുമയൂണ്‍ ഖാന്റെ കഥ ആവര്‍ത്തിച്ചു. 2004 ല്‍ തന്റെ സഹപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം, സംശയാസ്പദമായ ഒരു കാറിനെ സമീപിച്ചപ്പോഴാണ് ഹുമയൂണ്‍ ഖാന്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരേ ഒരു അമേരിക്കക്കാരനായിരുന്നു അദ്ദേഹം. 

ക്ലിന്റനെ പരിചയപ്പെടുത്തുന്നതിന് മുമ്പ് ഖാന്‍ കാണികളെ കൈവീശിക്കാണിക്കുകയും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പരിചയസമ്പത്തിന്റെയും ക്ഷമാശീലത്തിന്റെയും പേരില്‍ അദ്ദേഹം അവരെ പ്രകീര്‍ത്തിച്ചു. കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയും ട്രംപ് തന്നെ ഡെമോക്രാറ്റിക് ചട്ടുകം എന്ന് ആക്ഷേപിക്കുകയും ചെയ്തതിന് ശേഷം, തനിക്കും തന്റെ കുടുംബത്തിനും പിന്തുണ അറിയിക്കുന്ന ആയിരക്കണിക്കിന് കത്തുകളും സന്ദേശങ്ങളുമാണ് ലഭിച്ചതെന്ന് ഖാന്‍ പിന്തുണക്കാരേറെയുള്ള കാണികളോട് പറഞ്ഞു. 

‘അമേരിക്കയുടെയും ലോകത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്,’ ഖാന്‍ പറഞ്ഞു. ‘ഒരു വശത്ത് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ വെറുപ്പിന്റെയും ഒഴിവാക്കലിന്റെയും ഭീഷണിയുടെയും വിഭജനത്തിന്റെയും രാഷ്ട്രീയവുമാണുള്ളത്,’ അദ്ദേഹം തുടര്‍ന്നു. ‘മറുഭാഗത്താകട്ടെ, ഹിലാരി റോഥം ക്ലിന്റണും രാജ്യത്തിനായുള്ള അവരുടെ ആജീവന പൊതുസേവന ചരിത്രം.’

പാകിസ്ഥാനില്‍ ജനിച്ച മധ്യവയസ്‌കനായ ഖാന്‍ ഒരു രാഷ്ട്രീയ താരമാകാന്‍ സാധ്യതയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും ഊഷ്മളമായ നിമിഷങ്ങളിലൊന്നായിരുന്നു കണ്‍വെന്‍ഷണിലെ അദ്ദേഹത്തിന്റെ പ്രസംഗം. മാത്രമല്ല, ട്രംപിന്റെ കോപാകുലമായ പ്രതികരണത്തിലൂടെ റിപബ്ലിക്കന്‍ ഭാഗത്തെ ആകെ അലങ്കോലമാക്കുന്ന തരത്തിലുള്ള ഒരു വഴിത്തിരിവ് കൂടിയായി അത് മാറി. 

രാഷ്ട്രീയമായി ട്രംപ് കരകയറി എന്ന് പറയാം. എന്നാല്‍ ഖാന്റെ ശക്തമായ കഥയും ഒരു മരിച്ച സൈനികന്റെ മാതാപിതാക്കളെ ആക്രമിക്കാനുള്ള ട്രംപിന്റെ മാനസികാവസ്ഥയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇതിനെ ഒരു പ്രധാന പ്രചാരണ വിഷയമാക്കി നിര്‍ത്തുന്നതില്‍ ഹിലരിയുടെ പ്രചാരകര്‍ ശ്രദ്ധിച്ചു. 

സംഭ്രമജനകമെന്ന് തോന്നാവുന്ന തരത്തിലുള്ള ഹിലരിയുടെ പ്രസംഗത്തില്‍, അമേരിക്കന്‍ മൂല്യങ്ങള്‍ക്കും ദേശീയ സുരക്ഷയ്ക്കും നേരെ ട്രംപ് ഉയര്‍ത്തുന്ന വെല്ലുവിളികളിലാണ് ഏറെയും ശ്രദ്ധയൂന്നിയത്. 

‘എല്ലാ തരത്തിലുള്ള വൃത്തികെട്ട സംശയങ്ങളും ആക്രമണങ്ങളും കൊണ്ട് രേഖപ്പെടുത്തപ്പെട്ട ഒരു പ്രചാരണത്തില്‍ ‘നമ്മളെല്ലാം അമേരിക്കക്കാരാണെന്ന് ഖാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയതായി ഞാന്‍ കരുതുന്നു,’ അവര്‍ പറഞ്ഞു. ‘തന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച ഒരമേരിക്കക്കാരനായിരുന്നു അദ്ദേഹത്തിന്റെ പുത്രന്‍. നമ്മള്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. നമ്മള്‍ അതിനെ സംരക്ഷിക്കുക തന്നെ ചെയ്യും.’

ഖാന്റെ വിശ്വാസ്യത തെളിയിക്കുന്ന ഒരു പരസ്യം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന യുദ്ധക്കളങ്ങളില്‍ ഒന്നാണ് ന്യൂ ഹാംഷെയര്‍ സംസ്ഥാനം. മകന്റെ ചിത്രവും സൈനിക ബഹുമതികളും കണ്ടുകൊണ്ട് വീട്ടിനുള്ളിലൂടെ നടക്കുന്ന ഖാന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. കണ്‍വെന്‍ഷനിലെ പോലെ നിറകണ്ണുകളോടെ ട്രംപിനോട് നേരിട്ട് സംസാരിക്കുന്ന ഖാന്റെ ദൃശ്യങ്ങളിലാണ് പരസ്യം അവസാനിക്കുന്നത്. 

‘മി. ട്രംപിനോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: താങ്കളുടെ അമേരിക്കയില്‍ എന്റെ പുത്രന് ഒരു സ്ഥാനമുണ്ടാകുമോ?’ അദ്ദേഹം ചോദിക്കുന്നു. 

ഖാന്‍ വേദിയിലേക്ക് വരുന്നതിന് മുമ്പ്, ക്ലിന്റണ് സമര്‍പ്പിച്ച ‘യൂ ഹാവ് ഗോട്ട് എ ഫ്രണ്ട്’, ‘(യൂ ആര്‍ മൈ) ഒണ്‍ലി വണ്‍’ ഉള്‍പ്പെടെയുള്ള പ്രചാരണ വിഷയങ്ങളടങ്ങിയ ഗാനങ്ങളുമായി ജെയിംസ് ടെയിലര്‍ സംഗീത വിരുന്ന് നടത്തിയിരുന്നു. 

ആ ദിവസം രണ്ടാമത്തെ തവണയാണ് ക്ലിന്റണ്‍ പ്രശസ്ത സംഗീതജ്ഞരുമായി കൈകോര്‍ക്കുന്നത്. നേരത്തെ ഫിലാഡല്‍ഫിയയിലെ ഒരു പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ ആര്‍ ആന്റ് ബി ഗായകന്‍ ബെബെ വൈനാനന്‍സ് അവര്‍ക്കായി പാടിയിരുന്നു. ഡെമോക്രാറ്റുകളും വിനോദവ്യവസായവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന വിധത്തില്‍ അവസാന ദിവസങ്ങളിലെ നക്ഷത്രാലംകൃത പ്രചാരണ കോലാഹലങ്ങളുടെ ഭാഗമാണിത്. 

ശനിയാഴ്ച രാത്രി കേറ്റി പെറി ഫിലാഡെല്‍ഫിയയില്‍ പാടി. വെള്ളിയാഴ്ച രാത്രി ക്ലവെലാന്റില്‍ ജെയ്-ഇസഡും ബെയോണ്‍സും പ്രചരണ പരിപാടികളില്‍ പങ്കെടുത്തു. ഹിലരി ക്ലിന്റണും അവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണുമൊപ്പം പ്രസിഡന്റ് ബാരക് ഒബാമയും പ്രഥമ വനിത മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന തിങ്കളാഴ്ച രാത്രിയിലെ സമാപന റാലിയില്‍ ബ്രൂസ് സ്പ്രംഗ്സ്റ്റീന്‍ പരിപാടി അവതരിപ്പിക്കുമെന്ന് ഹിലാരിയുടെ പ്രചാരണ വിഭാഗം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍