അഴിമുഖം പ്രതിനിധി
ട്രംപിന്റെ വിജയസാധ്യതയെ തന്നെ മങ്ങലേല്പിച്ചു കൊണ്ട് പുറത്തു വന്ന 2005ലെ വീഡിയോയിലുള്ള ബില്ലി ബുഷിന്റെ സാന്നിധ്യം യാദൃശ്ചികവും കൗതുകകരവും ആണ്. ആരാണ് ബില്ലി ബുഷ് എന്ന ചോദ്യത്തിനുള്ള ഉത്തരം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ട വീഡിയോയിൽ ട്രംപിനോടൊപ്പം സംവദിച്ചു എന്നത് മാത്രമല്ല. പിന്നെയോ?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദ്ദേഹം ബുഷ് കുടുംബത്തിന്റെ ഭാഗമാണെന്നുള്ളതാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ലഭിക്കാതെ പോയ ട്രംപിനെ നഖശിഖാന്തം എതിർക്കുന്ന ഫ്ലോറിഡയിലെ ഗവർണ്ണർ ജെബ് ബുഷിന്റെയും മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു. ബുഷിന്റെയും കസിനാണ് അദ്ദേഹം. മാത്രമല്ല താൻ ഹിലരിയെ അനുകൂലിക്കുമെന്നു തുറന്നു പറഞ്ഞ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഹെച്. ഡബ്ള്യു. ബുഷിന്റെ അനന്തരവൻ കൂടിയാണ് ബില്ലി ബുഷ്.
ജോർജ് ഡബ്ള്യു. ബുഷിന്റെ ഭരണ പരാജയമായിരുന്നു 9/ 11 ആക്രമണമെന്നും ഇറാഖ് യുദ്ധം ഒരു തികഞ്ഞ ദുരന്തമായിരുനെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
പുതിയതായി പുറത്തു വന്ന വീഡിയോയെ ചൊല്ലി ബുഷ് കുടുംബവും നിരാശയിലാണ്. കാരണം ബില്ലി ബുഷും സ്ത്രീകളെ കുറിച്ച് ചില അശ്ലീല പരാമർശങ്ങൾ അതിൽ നടത്തുന്നുണ്ട്. എന്നാൽ തന്റെ പരാമർശങ്ങൾ പ്രായത്തിന്റെ അപക്വത മൂലമാണെന്ന് പറഞ്ഞു ബില്ലി ബുഷ് മാപ്പു പറഞ്ഞിരുന്നു.
നിലവിൽ നാഷണൽ ബ്രോഡ്‌കാസ്റ്റ് കമ്പനിയുടെ ടുഡേ ഷോ എന്ന പരിപാടിയുടെ അവതാരകനായി പ്രവർത്തിച്ചു വരുകയാണ് ബില്ലി ബുഷ്. പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നു ബില്ലി ബുഷ് തെറിക്കുമോ എന്നു പറയാറായിട്ടില്ല. അതേ സമയം ടുഡേ ഷോയുടെ ഫേസ്ബുക്ക് പേജില്‍ ബില്ലി ബുഷിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.
നേരത്തെ ആക്സസ് ഹോളിവുഡ് എന്ന സെലിബ്രിറ്റി ഗോസ്സിപ്പ് പരിപാടിയുടെ അവതാരകാനായിരുന്ന ബില്ലി ബുഷ് താരങ്ങളുമായും ഹോളിവുഡുമായും അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന ആളായിരുന്നു. കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമ്മി, അക്കാഡമി അവാര്‍ഡുകളുടെ റെഡ് കാര്‍പ്പറ്റ് ഷോകളിലെ പരിചിത മുഖവുമായിരുന്നു ഈ ബുഷ് കുടുംബാംഗം.
സ്ത്രീ വിരുദ്ധ നിലപാടുകൾ ആദ്യമായല്ല ട്രംപ് കൈക്കൊള്ളുന്നത്. അതേസമയം ഇത്തരം ഒരു സാഹചര്യത്തിൽ വന്ന ഈ വീഡിയോ ഒരു പക്ഷെ അദ്ദേഹത്തെ തോൽവിയിലേക്ക് തന്നെ നയിച്ചേക്കാം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധി ഘട്ട ത്തിൽ കൊണ്ടെത്തിച്ച വീഡിയോയിലുള്ള ബില്ലി ബുഷിന്റെ സാനിധ്യം ഒരു പക്ഷെ കാലം നിശ്ചയിച്ചതാവാം.