UPDATES

പക്ഷാഘാതം, ഹൃദയസ്തംഭനം; ‘ലോകത്തിലെ വേഗതയേറിയ കാഷ്യറു’ടെ യഥാര്‍ത്ഥ കഥ

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെ ബ്രാഞ്ചിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഒരു കാഷ്യറായി. പേര് പ്രേമലത ഷിന്‍ഡെ. ഇന്നവര്‍ ഒരു വൈറല്‍ വീഡിയോയിലെ കേന്ദ്ര കഥാപാത്രമാണ്.

‘ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാങ്ക് കാഷ്യര്‍’ എന്ന പേരില്‍ പരിഹാസ രൂപേണ അപ്ലോഡ് ചെയ്യപ്പെട്ട ഈ വീഡിയോ ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്താണ് ഈ വീഡിയോയുടെ പ്രത്യേകത എന്നല്ലേ..? ഒരു കസ്റ്റമറുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തില്‍ വളരെ സാവധാനത്തില്‍ പണം വാങ്ങിക്കുകയും എണ്ണി നോക്കുകയും റെസിപ്റ്റ് കൊടുക്കുകയും ചെയ്യുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്.

ആദ്യം ഒരു തമാശ വീഡിയോ എന്ന രീതിയില്‍ ആളുകള്‍ കണ്ടെങ്കിലും  പിന്നീട് ഇത് ചിത്രീകരിച്ചവരോടുള്ള പ്രതിഷേധം ഉയരാന്‍ തുടങ്ങി. കുന്ദന്‍ ശ്രീവാസ്തവ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രേമലത ഷിന്‍ഡെയുടെ യഥാര്‍ത്ഥ കഥ പങ്കു വെച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം അലയടിച്ചത്.

കുന്ദന്‍ ശ്രീവാസ്തവ തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി;

” ഹര്‍ഷദ് ഘോദ്കെ ബാലരാജ് സോമിസെറ്റി എന്നീ വിഡ്ഢികളായ രണ്ടു പേര്‍ ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ കാഷ്യര്‍ എന്നു ടൈറ്റില്‍ നല്‍കി ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു. ഇത് ഷെയര്‍ ചെയ്ത എല്ലാ ബുദ്ധിശൂന്യരോടും എനിക്കു പറയാനുള്ളത് ഇതാണ്. നിങ്ങള്‍ പരിഹസിച്ചു ചിരിക്കുന്ന ഈ വീഡിയോയിലെ സ്ത്രീ ഒരു പക്ഷാഘാതവും രണ്ട് ഹൃദയ സ്തംഭനവും അതിജീവിച്ചവരാണ്. അസുഖത്തെ തുടര്‍ന്നുള്ള നീണ്ട കാലത്തെ അവധിക്കു ശേഷം അവര്‍ വീണ്ടും ജോലിക്കു ജോയിന്‍ ചെയ്തിരിക്കുകയാണ്. 2017 ല്‍ പെന്‍ഷന്‍ പറ്റുന്നതുവരെ എടുക്കാനുള്ള അവധി അവര്‍ക്ക് ഉണ്ടെങ്കിലും സെര്‍വീസില്‍ നിന്നു പിരിയുന്നത് ജോലി ചെയ്തുകൊണ്ടായിരിക്കണം എന്നു അവര്‍ ആഗ്രഹിച്ചു. അവരുടെ ആഗ്രഹ പ്രകാരം പ്രേമലതയ്ക്ക് പ്രത്യേക കാഷ് കൌണ്ടര്‍ അനുവദിച്ചിരിക്കുകയാണ് ബാങ്ക്. അവര്‍ക്കവിടെ തനിക്ക് കഴിയുന്ന വേഗത്തില്‍ ജോലി ചെയ്താല്‍ മതി. വേഗത്തില്‍ കാര്യങ്ങള്‍ നടക്കേണ്ടവര്‍ക്ക് വേറെ കൌണ്ടര്‍ ആ ബാങ്കിലുണ്ട്. അതറിയാതെ വന്നയാളുകളാണ് ഇങ്ങനെ ഒരു വീഡിയോ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ‘

ഈ സത്യം ആളുകളിലേക്ക് എത്തിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ നമ്മുടെ ദീവാലി എന്നു കുന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  ഭര്‍ത്താവ് മരിച്ച പ്രേമലത ഷിന്‍ഡെയുടെ ഏക മകന്‍ ഭാര്യയുമൊത്ത് വിദേശത്താണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍