മൃദു ബ്രെക്സിറ്റ് വേണമെന്നും അയർലാൻഡ് അതിർത്തിയിൽ കടുത്ത നികുതിവ്യവസ്ഥ പാടില്ലെന്നുമുള്ള നിലപാടിലേക്കാണ് ലേബർ പാർട്ടി ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്.
ബ്രെക്സിറ്റിൽ ലേബർ പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കണമെന്ന് യുകെ പ്രതിപക്ഷ നേതാവ് ജെരെമി കോർബിൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിടുന്നതു സംബന്ധിച്ച് തെറ്റായ തെരഞ്ഞെടുപ്പുകളിൽ എത്തിച്ചേരരുതെന്നും ജെരെമി ലേബർ എംപിമാരോട് ആവശ്യപ്പെട്ടു. ലേബർ എംപിമാരുടെ ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബർ എംപിമാരിൽ മുപ്പതോളം പേരുടെ നിലപാടുകളുടെ കാര്യത്തിൽ ചില സംശയങ്ങൾ വളർന്ന സാഹചര്യത്തിലാണ് ജെരെമിയുടെ പ്രസ്താവന. തെരേസ മേ കൊണ്ടുവരാനിടയുള്ള മൃദു ബ്രെക്സിറ്റ് ഡീലിനെ അനുകൂലിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. യൂറോപ്യൻ യൂണിയനുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ഉടമ്പടിയിലെത്തിയില്ലെങ്കിൽ അത് തങ്ങളുടെ മണ്ഡലങ്ങളിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് പേടിക്കുന്നവരാണ് ഇവർ. ഒരു സ്ഥിരം കസ്റ്റംസ് യൂണിയൻ വേണമെന്ന നിലപാടിലേക്കാണ് ജെരെമിയും പാർട്ടിയും എത്തിയിരിക്കുന്നത്. നിലപാടുകളിൽ നിന്നുള്ള പിന്നാക്കം പോക്കാണ് ലേബർ പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന ആരോപണവുമായി മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള ദൃഢ ബ്രെക്സിറ്റ് ആവശ്യക്കാർ രംഗത്തു വന്നിട്ടുണ്ട്.
മൃദു ബ്രെക്സിറ്റ് വേണമെന്നും അയർലാൻഡ് അതിർത്തിയിൽ കടുത്ത നികുതിവ്യവസ്ഥ പാടില്ലെന്നുമുള്ള നിലപാടിലേക്കാണ് ലേബർ പാർട്ടി ഇപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്.
യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് യുകെയ്ക്ക് പ്രവേശനം വേണമെന്ന് ജെരെമി കോർബിൻ പറയുന്നു. നിലവിലുള്ള പരസ്പര വിനിമയങ്ങൾ തുടരുന്നതിന് ഇതാവശ്യമാണ്. പ്രത്യേകിച്ചും വടക്കൻ അയർലാൻഡിനും റിപ്പബ്ലിക് ഓഫ് അയര്‍ലാൻഡിനും നികുതിവ്യവസ്ഥകളില്‍ നിലവിലുള്ള അയവ് ആവശ്യമാണെന്നും ജെരെമി പറഞ്ഞു.
അതിശക്തമായ ഭാഷയിലാണ് ബോറിസ് ജോൺസൺ ലേബർ നേതാവിനെ വിമർശിച്ചത്. നാണംകെട്ട പിന്തിരിച്ചിലാണ് ജെരെമിയുടേതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.