അഴിമുഖം പ്രതിനിധി
ഈ വര്‍ഷത്തെ വയലാര്‍ പുരസ്ക്കാരം പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍റെ തക്ഷൻ കുന്ന് സ്വരൂപം എന്ന നോവലിന്. എം.കെ സാനു, സേതു, മുകുന്ദൻ, കടത്തനാട് നാരായണൻ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രുപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 27ന് എ കെ ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തക്ഷൻകുന്ന് സ്വരൂപം, എഴുതപ്പെട്ടത്, വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി കാണുന്നതല്ല കാഴ്ചകൾ എന്നിവയാണ് യു കെ കുമാരന്റെ പ്രധാന നോവലുകള്‍. ഒരാളെ തേടി ഒരാൾ, പുതിയ ഇരിപ്പിടങ്ങൾ, പാവം കളളൻ, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയിൽപാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു, പോലീസുകാരന്‍റ പെൺമക്കൾ എന്നീ ചെറുകഥാ സമാഹാരങ്ങളും മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്, അദ്ദേഹം എന്നീ നോവലെറ്റുകളും എഴുതിയിട്ടുണ്ട്.
പോലീസുകാരന്‍റെ പെൺമക്കൾ എന്ന ചെറുകഥാസമാഹാരത്തിന് 2011-ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന് 2012 ലെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരവും 2014 ലെ ചെറുകാട് അവാര്‍ഡും ലഭിച്ചിട്ടുണ്ട്