നേരത്തെ ന്യൂഹാം കൗൺസിലിൽ സ്പീക്കർ സ്ഥാനത്തിരുന്നിട്ടുമുണ്ട് ഇവർ.
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ എന്നെന്നേക്കുമായി സ്ഥാനമുറപ്പിച്ച ഡോ. ഓമന ഗംഗാധരൻ ലണ്ടനിലെ പ്രാദേശിക കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2002 മുതൽ ബ്രിട്ടന്റെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവ സജീവമാണ് ഓമന ഗംഗാധരൻ.
നേരത്തെ ന്യൂഹാം കൗൺസിലിൽ സ്പീക്കർ സ്ഥാനത്തിരുന്നിട്ടുമുണ്ട് ഇവർ.
ലേബർ പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളാണ് ഓമന ഇപ്പോൾ. സിവിക് അംബാസ്സഡർ (സ്പീക്കർ) സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യാക്കാരിയെന്ന വിശേഷണവും ഇവർക്കുണ്ട്.
മലയാളത്തില്‍ ഇരുപതോളം നോവലുകളും നിരവധി കഥകളും കവിതകളും രചിച്ചിട്ടുണ്ട് ഓമന ഗംഗാധരൻ. അരയാലിന്റെ ഇലകൾ എന്ന നോവലാണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.
1953 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയില്‍ ജനിച്ച ഓമന ഗംഗാധരൻ ചങ്ങനാശ്ശേരിയിലും കോട്ടയത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1973ലാണ് ഇംഗ്ലണ്ടിലെത്തുന്നത്.
പ്രാദേശിക കൗൺസിലുകളിലേക്ക് നാല് മലയാളികൾ
ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിലേക്ക് നാല് മലയാളികളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഓമന ഗംഗാധനെക്കൂടാതെ ക്രോയിഡണിലെ ബ്രോഡ് ഗ്രീൻ വാർഡിൽ മൽസരിച്ച മുൻ മേയർ കൂടിയായ തിരുവനന്തപുരം പോത്തൻകോട് സ്വദേശി മഞ്ജു ഷാഹുൽഹമീദ്, ന്യൂഹാം ബറോയിലെ ഈസ്റ്റ്ഹാം വാർഡിൽ സുഗതൻ തെക്കേപ്പുര, കേംബ്രിജ് സിറ്റി കൗൺസിലിൽ ബൈജു വർക്കി തിട്ടാല എന്നവരും ജയിച്ചു. എല്ലാവരും ലേബർ പാർട്ടി ടിക്കറ്റിലാണ് മത്സരിച്ചത്.
ലണ്ടനിലെ 32 പ്രാദേശിക കൗൺസിലുകളിലേക്കും ബ്രിട്ടനിലെ 34 മെട്രോപോളിറ്റൻ ബറോകളിലേക്കും 67 ഡിസ്ട്രിക്റ്റ് കൗണ്ടി കൗണ്‍സിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.