എല്ലാ കേസുകളിലും പുനരന്വേഷണം നടക്കുമെന്ന് സ്കോട്ട്‌ലാൻഡ് യാർഡ് വക്താവ് അറിയിച്ചു.
21 ബലാൽസംഗക്കേസ് ഉൾപ്പെടെ 33 ക്രിമിനൽ കേസുകൾ അട്ടിമറിക്കാൻ കൂട്ടു നിന്നുവെന്ന സംശയത്തിൽ സ്കോട്ട്‌ലാൻഡ് യാർഡ് ഫോറൻഡസിക് സയന്റിസ്റ്റിനെ സസ്പെൻഡ് ചെയ്തു. ഈ കേസുകൾ അടിയന്തിര പുനപ്പരിശോധനയ്ക്ക് വിധേയമാക്കുകയാണ് സ്കോട്ട്‌ലാൻഡ് യാർഡ്.
2012 മുതൽ ഇങ്ങോട്ടുള്ള 33 ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ നിർണായകമായ ടെസ്റ്റുകളിൽ ഫോറൻസിക് വിദഗ്ധൻ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്നാണ് കണ്ടെത്തൽ. പെർഫോമൻസ് റിവ്യൂ നടന്നപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്.
എല്ലാ കേസുകളിലും പുനരന്വേഷണം നടക്കുമെന്ന് സ്കോട്ട്‌ലാൻഡ് യാർഡ് വക്താവ് അറിയിച്ചു. അതെസമയം, ഈ കേസുകളിൽ എത്രപേർ തെറ്റായി കുറ്റം ചാർത്തപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല.
വിട്ടുവീഴ്ച സംഭവിച്ച കേസുകളിൽ അധികവും ലൈംഗിക കുറ്റകൃത്യങ്ങളാണ്. മോഷണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയും ഇവയിലുൾപ്പെടുന്നുണ്ട്.
ഈ കേസുകളിൽ ഫോറന്ഡസിക് വിദഗ്ധൻ ആവശ്യമായ ടെസ്റ്റുകൾ നടത്തിയില്ലെന്നും തെറ്റായ വിവരങ്ങൾ അന്വേഷകർക്ക് നൽകിയെന്നുമാണ് കണ്ടെത്തിയതെന്ന് സ്കോട്ട്‌ലാൻഡ് യാർഡ് വക്താവ് അറിയിച്ചു. ഒരു ആഭ്യന്തര പരിശോധനയിൽ 33 കേസുകളിൽ ഫോറൻസിക് വിദഗ്ധന്‍ അലംഭാവം കാട്ടിയതായി കണ്ടെത്തി. ഇതുവഴി എന്തെങ്കിലും തരത്തിലുള്ള അന്യായമായ ശിക്ഷ ആർക്കെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന കാര്യം സേന പരിശോധിച്ചു വരികയാണെന്നും വക്താവ് അറിയിച്ചു.