UPDATES

യുകെ/അയര്‍ലന്റ്

1600 ഐടി വിദഗ്ധർക്ക് യുകെ വിസ നിഷേധിച്ചു; 1876 ഡോക്ടർമാർക്കും 197 അധ്യാപകര്‍ക്കും വിസയില്ല!

ഓരോ മാസവും യുകെ വിസ നിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞമാസം ഇത് 50 ശതമാനത്തിലധികമായി.

യുകെയിൽ വിവിധ കമ്പനികൾ ജോലി വാഗ്ദാനം ചെയ്ത് രാജ്യത്തേക്ക് ക്ഷണിച്ച 1600ലധികം ഐടി വിദഗ്ധർക്ക് വിസ നിഷേധിക്കപ്പെട്ടു. 2017 ഡിസംബറിനും 2018 മാർച്ചിനുമിടയിലാണ് ഇത്രയധികം വിസാ നിഷേധങ്ങളുണ്ടായത്.

പ്രതിമാസം അനുവദിക്കാവുന്ന പരമാവധി വിസാ പരിധി കടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവയെല്ലാം നിഷേധിക്കപ്പെട്ടത്.

സംഭവം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഒരു ഹൈടെക് സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള യുകെയുടെ പരിണാമം തടയുന്നതാണ് ഇത്തരം നടപടികളെന്ന് വിമർശകർ പറയുന്നു.

എന്നാൽ, യുകെ അധിതരുടെ വാദം ദേശീയവൽക്കരണത്തിൽ ഊന്നിയതാണ്. തൊഴിൽദാതാക്കൾ ആദ്യം യുകെയിലുള്ളവർക്ക് തൊഴിൽ കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് അവർ വാദിക്കുന്നു. യുകെയിൽ വിദഗ്ധരില്ലെങ്കിൽ മാത്രം പുറത്തേക്ക് നോക്കിയാൽ മതി.

അതെസമയം ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കാംപൈൻ ഫോർ സയൻസ് ആൻഡ് എന്ജിനീയറിങ് ചൂണ്ടിക്കാട്ടുന്നത് ഗൗരവമേറിയ മറ്റൊരു വസ്തുതയാണ്. എൻജിനീയറിങ്, സയൻസ് മേഖലകളിൽ വലിയ തോതിലുള്ള വിദഗ്ധത്തൊഴിലാളികളുടെ കുറവാണുള്ളത്. ഇവ ആഭ്യന്തരമായി മാത്രം നികത്തുക ഒട്ടും പ്രായോഗികമല്ല. “ദുരന്തം എന്താണെന്നു വെച്ചാൽ, ഈ നയം ആർക്കും ഗുണം ചെയ്യുകയില്ല. സർക്കാരിനോ, തൊഴിലാളികൾക്കോ, പൊതുജനത്തിനോ ഇത് ഗുണകരമല്ല.” -സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സാറ മെയിൻ പറഞ്ഞു.

പ്രതിഭകളെ സ്വീകരിക്കാൻ ബ്രിട്ടൻ എപ്പോഴും തുറന്ന സമീപനമെടുക്കണമെന്നാണ് അധികാരികൾ എപ്പോഴും പറയുന്നത്. എന്നാൽ അത്തരക്കാർ വിസയ്ക്ക് അപേക്ഷിച്ചാൽ യുകെ അത് നിഷേധിക്കുന്നു: സാറ കൂട്ടിച്ചേർത്തു.

നിലവിലെ പ്രധാനമന്ത്രി തെരേസ മേ യുകെയുടെ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രൂപപ്പെടുത്തിയ കുടിയേറ്റ നയങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന വിസാ നിഷേധവും മറ്റും. തെരേസ മേ അക്കാലത്ത് ക1ണ്ടുവന്ന Tier 2 വിസാ വ്യവസ്ഥ പുറത്തു നിന്നുള്ള വിദഗ്ധത്തൊഴിലാളികള്‍ യുകെയിലേക്ക് എത്തുന്നത് തടയുക ലക്ഷ്യമിട്ടുള്ളതായിരുന്നു.

ഓരോ മാസവും യുകെ വിസ നിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞമാസം ഇത് 50 ശതമാനത്തിലധികമായി. ഡിസംബറിനും മാർച്ചിനും ഇടയിൽ 1226 ഐടി വിദഗ്ധർക്കാണ് വിസ നിഷേധിക്കപ്പെട്ടത്. 383 എൻജിനീയർമാർക്കും വിസ നിഷേധിക്കപ്പെട്ടു. ഇതിനു പുറമെ 1876 ഡോക്ടർമാർക്കും 197 അധ്യാപകർക്കും 584 ഇതര തൊഴിലുകളിലെ വിദഗ്ധർക്കും വിസ നൽകുകയുണ്ടായില്ല.

ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷം തൊഴിൽരംഗത്ത് വിദഗ്ധരുടെ അഭാവം അനുഭവിക്കുന്നുണ്ട് യുകെ. യൂറോപ്യൻ യൂണിയനിൽ പെട്ട ഇതര രാജ്യങ്ങളിലെ തൊഴിലാളികൾ ബ്രെക്സിറ്റ് പ്രതീക്ഷിച്ച് യുകെ വിട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുകെ ജോലികൾക്ക് അപേക്ഷിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് വിദഗ്ധത്തൊഴിലാളികളെ തേടുകയാണ് യുകെ കമ്പനികൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍