UPDATES

സിനിമ

സെന്‍സര്‍മാര്‍ സിനിമയുടെ ആരാച്ചാര്‍മാര്‍; മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി സംസാരിക്കുന്നു

Avatar

ഒന്‍പതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍ പങ്കെടുക്കാനെത്തിയവരില്‍ ശ്രദ്ധേയ മുഖമാണ് ഉമേഷ് വിനായക് കുല്‍ക്കര്‍ണി. മറാത്ത ചിത്രങ്ങള്‍ ആയ ഹൈവേ, ഗിര്‍നി, വാലു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ മലയാളത്തിലടക്കം ഏറെ പരിചിതനാണ് ഉമേഷ് കുല്‍ക്കര്‍ണി. ഗിര്‍നി എന്ന ചിത്രത്തിനു 2008ല്‍ മികച്ച നോണ്‍ഫീച്ചര്‍ ഫിലിമിനുള്ള ദേശിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഐഡിഎസ്എഫ് കെയില്‍ ബീജ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തത് കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു. ഐഡിഎസ്എഫ്‌എഫ്കെ അനുഭവങ്ങളും സിനിമയും പ്രതീക്ഷകളും അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് ഉമേഷ്  കുല്‍ക്കര്‍ണി (തയ്യാറാക്കിയത് പ്രണവ് വി പി).

ആദ്യമായി ഈ മേളയ്ക്ക് എത്തുന്നത് മൂന്നു വര്‍ഷം മുന്‍പ് ജുറി അംഗമായിട്ടാണ്. ഞാന്‍ ഷോര്‍ട്ട്ഫിലുമകളെയും ഡോക്യുമെന്ററികളെയും ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ്. ഇന്നത്തെക്കാലത്ത് കലയുടെ വളരെ ഫലപ്രദമായ രൂപമാണ് സിനിമകള്‍. അതില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുമായി സംവദിക്കുവാന്‍ കഴിയുന്നത് ഷോര്‍ട്ട്ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമാണ്. അതുകൊണ്ടാണ് ഹ്രസ്വചിത്രമേളകള്‍ക്ക് സ്ഥിരമായി എത്തുന്നത്. ഇത്തവണ മേളയില്‍ ഒരു സെക്ഷന്‍ കൈകാര്യം ചെയ്യുവാനുള്ള അവസരവും ലഭിച്ചു. ബീജ് എന്നാണ് അതിന്റെ പേര്.

പരമ്പരാഗത ഇന്ത്യന്‍ സിനിമ രീതികളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ നിര്‍മ്മിച്ച സിനിമകളെയാണ് ബീജ് എന്ന വിഭാഗത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഏറെ സൂഷ്മമായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇതില്‍ ഏഴു സിനിമകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നാഗ് രാജ്മഞ്ചുളയുടെ ‘പിസ്തുല്യ’ നിഷിത ജയിന്റെ ‘കാള്‍ ഇറ്റ് സ്ലട്ട്’ റാംറെഡിയുടെ ‘ഇക’, എന്നീ സിനിമകളുടെ സാന്നിധ്യം എടുത്തു പറയേണ്ടവയാണ്. ബീജ് കാണാന്‍ കയറുന്നവര്‍ ഈ ചിത്രങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അത്ര മനോഹരമാണ് ഈ ചിത്രങ്ങള്‍.

ബീജ് എന്നാല്‍ വിത്ത് എന്നാണ് അര്‍ഥം. ഈ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് പരമ്പരാഗത സിനിമക്കാഴ്ച്ചകള്‍ അല്ല. സാമ്പ്രദായക സിനിമ മൂല്യങ്ങളെ തച്ചുടച്ച് പുതിയ നിര്‍മാണ രീതികള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്ന സംവിധായകരുടെ സിനിമ ബീജങ്ങളാണ്.

ഇത്തരം സിനിമകള്‍ നമ്മുടെ സിനിമമേഖലയില്‍ മുളപൊട്ടി വരുന്നതെയുള്ളൂ. അപ്പോള്‍ ആ സിനിമകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. അതിനുള്ള വേദിയാണ് ബീജ്. ഐഡിഎസ്എഫ്എഫ്‌കെയുടെ പ്രാധാന്യം ഷോര്‍ട്ട്ഫിലിംസിനും, ഡോക്യുമെന്ററികള്‍ക്കുമായി ഫെസ്റ്റിവല്‍സ് ഇന്ത്യയില്‍ അധികമില്ല. അതുകൊണ്ട് തന്നെ ഐഡിഎസ്എഫ്എഫ്‌കെയുടെ പ്രാധാന്യം വളരെ വലുതാണ്. ഒമ്പതാം വര്‍ഷം ആകുമ്പോഴേക്കും മേളയുടെ മട്ടും ഭാവവും ഒക്കെ മാറുകയാണ്.പ്രേക്ഷക പിന്തുണ ലഭിക്കുന്നുമുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള നിരവധി സംവിധായകരുമായി പ്രേക്ഷകന് സംവദിക്കുവാന്‍ ഉള്ള അവസരം മേള ഒരുക്കുന്നു.

വാണിജ്യ സിനിമ കുത്തൊഴുക്കില്‍ ഒലിച്ചുപോകരുത് ആര്‍ട്ട് സിനിമകള്‍ എല്ലാത്തരം സിനിമകളും അതിജീവിക്കേണ്ടതാണ്. വാണിജ്യ സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും അതിന്റേതായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കോമേഴ്‌സ്യല്‍/ആര്‍ട്ട് സിനിമകള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വന്‍കിട സിനിമകളുടെ കുത്തൊഴുക്കില്‍ നമ്മുടെ ചെറുകിട ചിത്രങ്ങളും സമാന്തര ചിത്രങ്ങളും അരികുവത്കരിക്കപ്പെടുന്നുണ്ട്. അത് മാറണം. അതുപോലെ തന്നെ സെന്‍സര്‍ ബോര്‍ഡ് പോലെയുള്ള സ്ഥാപനങ്ങളുടെ കലാകാരന്മാരോടുള്ള സമീപനവും മാറേണ്ടതുണ്ട്. ഉഡ്ത പഞ്ചാബ് എന്ന സിനിമയ്ക്കുമേല്‍ 89 ഓളം കട്ടുകള്‍ ആണ് സെന്‍സര്‍ബോര്‍ഡ് ചെയ്തിരിക്കുന്നത്. സത്യത്തില്‍ ആ സിനിമയെ നശിപ്പിക്കുകയാണ് അവര്‍ ചെയ്തത്.ഒരു സിനിമയും സര്‍ക്കാര്‍ നിരോധിക്കരുത്. സെന്‍സര്‍ഷിപ്പുകള്‍ അല്ല ആവശ്യം പകരം സിനിമകള്‍ ശരിയായ രീതിയില്‍ തരംതിരിക്കുന്ന റേറ്റിംഗ് സിസ്റ്റം ആണ് ആവശ്യം. സെന്‍സര്‍ഷിപ്പുകള്‍ സിനിമയെ കൊല്ലുകയെ ഉള്ളു.

(തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് പ്രണവ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍