UPDATES

വിദ്യാര്‍ത്ഥികളെ (അദ്ധ്യാപകരെയും) വളരാന്‍ അനുവദിക്കാത്ത സര്‍വ്വകലാശാലകള്‍

നിരവധി കാമ്പസുകളില്‍ നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആയിരുന്നു നടപടികളെങ്കില്‍ ഇപ്പോള്‍ അത് അദ്ധ്യാപകര്‍ക്കെതിരെയും വ്യാപിച്ചിരിക്കുന്നു

സര്‍വകലാശാലകളുടെ ഉദ്ദേശത്തിന് വിരുദ്ധമായ കാര്യങ്ങള്‍ രാജ്യത്തെമ്പാടുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന കാഴ്ച അത്ര ആശാവഹമല്ല. ജോധ്പൂരിലെ ജയ് നാരായണ്‍ വ്യാസ് സര്‍വകലാശാലയില്‍ (ജെഎന്‍വിയു) നടന്ന ഒരു സെമിനാറിനെ കുറിച്ചുള്ള കോഹലങ്ങളായിരുന്നു ഏറ്റവും സമീപകാല സംഭവം. ഒരു സര്‍വകലാശാല സഫലമാക്കാന്‍ ലക്ഷ്യമിടേണ്ടതും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ചെയ്യേണ്ടതുമായ സ്വതന്ത്രചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അത് ഇടുങ്ങിയ മനസ്സുകളുടെ പ്രതിഫലനമായി മാറി. ‘സാഹിത്യത്തിലൂടെയുള്ള ചരിത്രത്തിന്റെ പുനര്‍നിര്‍മ്മാണം: ദേശം, സ്വത്വം, സാഹിത്യം’ എന്ന സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ജെഎന്‍യു പ്രൊഫസറായ നിവേദിത മേനോന്‍ കാശ്മീരിനെ കുറിച്ച് ‘ദേശവിരുദ്ധ’ പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപണം ഉയര്‍ന്നു. എന്നാല്‍ ‘കിംവദന്തികളുടെ അടിസ്ഥാനത്തില്‍,’ സൃഷ്ടിക്കപ്പെട്ട ‘അനാവശ്യ വിവാദം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവര്‍ തന്റെ നിലപാട് വിശദീകരിച്ചു. തീകെടുത്താന്‍ നിവേദിത മേനോന്‍ ശ്രമിക്കുന്നതിനിടയിലും ജെഎന്‍വിയുവിലെ സെമിനാര്‍ സംഘാടകന്‍ സസ്പന്റ് ചെയ്യപ്പെട്ടു. കൂടാതെ, ഇംഗ്ലീഷ് പ്രൊഫസറായ രാജശ്രീ റണാവത്, ‘അവരുടെ സേവനം അവസാനിപ്പിക്കാനുള്ള’ നീക്കം സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്നും നേരിടുകയും ചെയ്യുന്നു. ഇത് അല്‍പം കടന്നകൈയാണ്. മറ്റ് കാരണങ്ങള്‍ കൂടാതെ, ‘അവരുടെ പ്രസംഗത്തിന് മുമ്പ് നിവേദിത മേനോനെ’ രാജശ്രീ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി സര്‍വകലാശാല അവകാശപ്പെടുന്നു. പ്രത്യക്ഷമായും ഈ ആരോപണം ഒരു കോമാളിത്തരമല്ലെങ്കില്‍ കുറഞ്ഞപക്ഷം അവിശ്വസനീയമെങ്കിലും ആണ്.

സര്‍വകലാശാലയ്ക്കുള്ളിലെ സ്വതന്ത്ര അഭിപ്രായപ്രകടനത്തിന്റെ അവസ്ഥ ഏതായാലും ഒരു തമാശയല്ല. വൈരുദ്ധ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, പുതിയ ആശങ്ങള്‍ രൂപപ്പെടുത്തുക, വ്യത്യസ്ത ആശയങ്ങള്‍ തമ്മില്‍ തുലനം ചെയ്യാനും, സംവാദത്തിനുമുള്ള വേദി ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങി അവിടെ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് വിവിധ തരത്തിലുള്ള അധികാരികളില്‍ നിന്നും നേരിടേണ്ടി വരുന്നത്. നിരവധി കാമ്പസുകളില്‍ നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആയിരുന്നു ഇത്തരം നടപടികളെങ്കില്‍ ഇപ്പോള്‍ അത് അദ്ധ്യാപകര്‍ക്കെതിരെയും വ്യാപിച്ചിരിക്കുന്നു. ഇത്തരം അന്വേഷണങ്ങളും അവയില്‍ നിന്നും പഠിക്കുന്നതുമാണ് സര്‍വകലാശാലകളെ സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്; പുതുതായി ചിന്തിക്കാനും കാണാപ്പാഠം പഠിച്ചത് പാടാതിരിക്കാനും ശിക്ഷകളെ ഭയക്കാതെ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയാനും ലോകത്തില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കാനും സഹായിക്കുന്ന ഇടമായി സര്‍വ്വകലാശാലകള്‍ മാറണം. അങ്ങനെ ഊര്‍ജ്ജപ്രവാഹവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്ന ഒരേ ആദര്‍ശത്തെ പിന്തുടരുന്ന നൂറുകണക്കിന് ആശയങ്ങളുള്ള പ്രപഞ്ചകലാശാലയെ ചിന്തകളുടെ ഒരു മനോഹര പരീക്ഷണശാലയും പൗരത്വത്തിന്റെ യുവത്വപൂര്‍ണമായ പ്രാതിനിധ്യവുമായി മാറ്റാനുമാണ് അവിടെ ശ്രമിക്കേണ്ടത്.

ആത്മഹത്യ ചെയ്യുന്നതിലേക്ക് വേട്ടയാടപ്പെട്ട ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല പഠിച്ച ഹൈദരാബാദ് സര്‍വകലാശാലയില്‍ അത്തരം ഒരു സ്വാതന്ത്ര്യമല്ല കണ്ടതെന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നു. അദ്ദേഹം യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ പ്രകടനം നടത്തുകയും മുസഫര്‍നഗര്‍ കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ഡല്‍ഹി സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ തടഞ്ഞ എബിവിപിയുടെ നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. കാശ്മീരിനെ കുറിച്ച് വ്യത്യസ്ഥ വീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ജെഎന്‍യു സര്‍വകലാശാലയ്ക്കും അത്തരം ഒരു സ്വാതന്ത്ര്യം അനുവദിച്ച് നല്‍കപ്പെട്ടില്ല. ഒരു ജനാധിപത്യപരമായ അന്തരീക്ഷത്തില്‍ ഏത് കടുത്ത കാഴ്ചപ്പാടുകളും സ്വീകരിക്കപ്പെടുന്ന ആശയങ്ങളുടെ ഒരു ദ്വീപായി സര്‍വകലാശാലകള്‍ മാറുന്നതിന് പകരം, അവിടെ ‘രാജ്യസ്‌നേഹി’ അല്ലെങ്കില്‍ ‘രാജ്യദ്രോഹി’ എന്ന് ആളുകളെ മുദ്രകുത്തിക്കൊണ്ട് രാഷ്ട്രീയം ഇടപെട്ടു. എന്നാല്‍, മറ്റ് സാമൂഹിക സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരു സര്‍വകലാശാലയില്‍ അത്തരം ആശയങ്ങള്‍ സത്യസന്ധമായും വൈകാരികമായും ചര്‍ച്ച ചെയ്യപ്പെടണം. അവര്‍ വിശ്വസിക്കുന്നത് ആവിഷ്‌കരിക്കാന്‍ അതിന്റെ അംഗങ്ങളെ സര്‍വകലാശാലകള്‍ അനുവദിക്കുകയും ആ ആശയങ്ങളെ ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുന്നതിന് പകരം അവയെ ജീവിക്കാന്‍ അനുവദിക്കാനുള്ള പക്വത പ്രദര്‍ശിപ്പിക്കുകയും വേണം. തങ്ങളുടെ വിദ്യാര്‍ത്ഥികളെ ‘വളരാന്‍’ ഒരു സര്‍വകലാശാല സഹായിക്കേണ്ടത് അങ്ങനെയായിരിക്കണം.
വിരോധാഭാസം എന്ന് പറയട്ടെ, ഇന്ന് മിക്ക ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നും ഏറ്റവും വേദനാജനകമായ രീതിയില്‍ അപ്രത്യക്ഷമാവുന്നതും ഈ ഗുണഗണമാണ്. ഇതൊരു അസ്വസ്ഥതയുണര്‍ത്തുന്ന സൂചനയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍