സമാജ് വാദി പാര്‍ട്ടി, ബി എസ് പി, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ എന്നീ നാല് കക്ഷികള്‍ ചേര്‍ന്ന് പൊതു സ്ഥാനാര്‍ത്ഥിയെയാണ് ബിജെപിക്കെതിരെ നിര്‍ത്തിയത്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള നാല് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നടക്കുന്ന പോരാട്ടമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. സമാജ് വാദി പാര്‍ട്ടി, ബി എസ് പി, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ എന്നീ നാല് കക്ഷികള്‍ ചേര്‍ന്ന് പൊതു സ്ഥാനാര്‍ത്ഥിയെയാണ് ബിജെപിക്കെതിരെ നിര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ജാതി കാര്‍ഡിറക്കിയാണ് തീവ്രമായ പ്രചാരണം നടത്തിയത്. ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പരിഹസിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തിയിരുന്നു. സിറ്റിംഗ് എംപി ഹുകും സിംഗ് മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മകള്‍ മൃഗംക സിംഗിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ആര്‍എല്‍ഡിയുടെ തബസും ഹസന്‍ ആണ് പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതു സ്ഥാനാര്‍ഥി.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാല്‍ഗഡില്‍ ബിജെപിയും ശിവസേനയും പരസ്പരം മല്‍സരിക്കുന്നു. കര്‍ഷക മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ സിപിഎം ജനവിധി തേടുന്നുണ്ട്. ഭണ്ഡാര-ഗോണ്ടിയയില്‍ ശിവസേന മല്‍സരിക്കുന്നില്ലെങ്കിലും അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമോ എന്ന കാര്യം സംശയമാണ്. എന്‍സിപി സ്ഥാനാര്‍ഥിയെ ഇവിടെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ശിവസേനയുമായി ബിജെപിക്ക് സഖ്യമില്ലാത്ത പക്ഷം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തിരിച്ചുവരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും റവന്യു മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റില്‍ ബിജെപി സഖ്യത്തിലെ എന്‍ഡിപിപിയുടെ സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. ചെങ്ങന്നൂരിന് പുറമെ, വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് നിയമസഭ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പുണ്ട്.