സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളില്‍ പെണ്‍കുട്ടി ഉറച്ചുനില്‍ക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരായ ആരോപണം ശരിവച്ച് സിബിഐ. യുപിയിലെ മാഖി ഗ്രാമത്തിലുള്ള തന്റെ വീട്ടില്‍ വിച്ച് 2017 ജൂണ്‍ നാലിന് പെണ്‍കുട്ടിയെ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കുല്‍ദീപ് സിംഗിന്‍റെ സഹായിയായ ശശി സിംഗ് എന്ന സ്ത്രീ ഈ സമയം മുറിക്ക് പുറത്ത് കാവലിരുന്നതായും പറയുന്നു. ജൂണ്‍ 20ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്ന് ബിജെപി എംഎല്‍എയെയും സഹായികളേയും പൊലീസ് ഒഴിവാക്കിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ശശി സിംഗാണ് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ചത്. ജൂണ്‍ 11 വരെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഇവിടെ നിര്‍ത്തിയിരിക്കുകയായിരുന്നു. ജൂണ്‍ 11ന് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോയി. 11 മുതല്‍ 19 വരെ ഒരു എസ് യു വിയിലാണ് പെണ്‍കുട്ടിയെ കൂടുതല്‍ സമയവും ഇരുത്തിയത്. ഈ വാഹനത്തില്‍ വച്ച് പല തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.
സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളില്‍ പെണ്‍കുട്ടി ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൊലീസ് വൈകിച്ചതായും കുട്ടിയുടെ വസ്ത്രങ്ങളും വജൈനല്‍ സ്വാബും മറ്റും ഫോറന്‍സിക് പരിശോനയ്ക്ക് അയച്ചില്ലെന്നും സിബിഐ പറയുന്നു. ഇത് പ്രതികളുമായി ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.
എംഎല്‍എയെ സംരക്ഷിക്കാനായി പൊലീസും സര്‍ക്കാരും ശ്രമിക്കുന്നു എന്ന് ആരോപണം ഉയരുകയും ഇതിന്മേലുള്ള പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടത്. ഏപ്രില്‍ 13, 14 തീയതികളിലായാണ് കുല്‍ദീപ് സിംഗും ശശി സിംഗും അടക്കമുള്ള പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഡിജിപി ഒപി സിംഗിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ടിനേയും ലോക്കല്‍ എസ്എച്ച്ഒയേയും നാല് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.