UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ: ദളിത് വിദ്യാര്‍ത്ഥിക്ക്‌ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റക്കാരെന്ന് കണ്ടാല്‍ നടപടി എടുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് വ്യക്തമാക്കി

എബിവിപിയുടെ കൊടി പിടിക്കാന്‍ വിസ്സമതിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വച്ച് ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും നേമം സ്വദേശിയുമായ അഭിജിത്തിനാണ് മര്‍ദ്ദനമേറ്റത്. കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന്് പറഞ്ഞ് കൊലവിളി നടത്തി കല്ല് കൊണ്ട് കഴുത്തിന് പുറകിലും, മുതുകിലും മര്‍ദ്ദിച്ചവശനാക്കിയെന്ന് അഭിജിത്ത് പറഞ്ഞു.

അഭിജിത്തിന്റെ മൊബൈലില്‍ ചെഗുവേരയുടെ ചിത്രം സ്‌ക്രീന്‍ സേവറായി കണ്ടതാണ് എബിവിപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ബലമായി അഭിജിത്തില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങിയ പ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ രക്തസാക്ഷി സജിന്‍ ഷാഹുലിന്റെ ചിത്രം കണ്ടു. ഇതോടെ പ്രകോപിതരായ എബിവിപിക്കാര്‍ കോളേജ് ഗ്രൌണ്ടിലേക്ക് അഭിജിത്തിനെ കൊണ്ട് പോയി. ബലമായി വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് നഗ്‌നനാക്കിയ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാഖി കെട്ടാതെ മേലാല്‍ കോളേജില്‍ വരരുത് എന്നും അഭിജിത്തിനെ താക്കീത് ചെയ്തു.

സംഭവത്തിന് ശേഷം പേടി കാരണം അഭിജിത്ത് രണ്ട് ദിവസം ക്‌ളാസില്‍ വന്നില്ല. പിന്നീട് കോളേജ് മാറ്റം ആവശ്യപ്പെട്ട് കേരളാ സര്‍വ്വകലശാലയിലെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആ കോളേജില്‍ തുടര്‍ന്ന് പഠിക്കില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

അതേസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റക്കാരെന്ന് കണ്ടാല്‍ നടപടി എടുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് വ്യക്തമാക്കി. എന്നാല്‍ സംഭവമായി ഒന്നും അറിയില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍