പണം തിരിച്ച് ചോദിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ക്ക് ആരും മറുപടി നല്‍കുന്നില്ല. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് നഷ്ടമായത്.
അമേരിക്കയില്‍ പരിപാടി നടത്താമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങി, ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. സൽമാൻ ഖാൻ, കത്രീന കൈഫ്, സോനാക്ഷി സിൻഹ, രൺവീർ സിംഗ്, പ്രഭു ദേവാ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ അമേരിക്കന്‍ പ്രമോട്ടറായ വൈബ്രന്‍ഡ് മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2013 ൽ നടത്താനിരുന്ന ‘100 വർഷത്തെ ഇന്ത്യൻ സിനിമ ആഘോഷിക്കുന്നു’ എന്ന പരിപാടിക്കുവേണ്ടിയാണ് താരങ്ങളെ ബുക്ക് ചെയ്തത്. എന്നാല്‍ ഇവരാരും ഈ പരിപാടിയില്‍ പങ്കെടുത്തില്ല. കൃഷ്ണ മൃഗത്തെ കൊന്ന കേസില്‍ നിയമപരമായ പ്രശ്നങ്ങൾ മൂലം സൽമാൻ ഖാന് ഇന്ത്യ വിട്ടുപോകാൻ കഴിയാത്തതിനാലാണ് ഷോ റദ്ദാക്കേണ്ടിവന്നതെന്നും, പരിപാടി നീട്ടി വക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
പരിപാടി നടക്കാത്തതിനാല്‍ താരങ്ങളെല്ലാം ന്യായമായും മുന്‍കൂട്ടി വാങ്ങിയ തുക തിരിച്ചു നല്‍കേണ്ടതാണെന്നും. എന്നാല്‍ സല്‍മാന്‍ ഖാനടക്കമുള്ള താരങ്ങള്‍ക്ക് അതിന് തീരെ താല്‍പര്യമില്ലെന്നും, പകരം അവര്‍ക്ക് മറ്റൊരു പരിപാടി അവതരിപ്പിക്കാനാണ് താല്‍പര്യമെന്നും വൈബ്രന്‍ഡ് മീഡിയ നല്‍കിയ കേസില്‍ പറയുന്നു. പണം തിരിച്ച് ചോദിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ക്ക് ആരും മറുപടി നല്‍കുന്നില്ല. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് നഷ്ടമായത്.
സല്‍മാന്‍ ഖാന് രണ്ട് ലക്ഷം യുഎസ് ഡോളറും, കത്രീനാ കൈഫിന് 4000 ഡോളറും, സൊനാക്ഷി സിന്‍ഹയ്ക്ക് 36000 ഡോളറുമാണ് അഡ്വാന്‍സായി നല്‍കിയിരുന്നത്. ഈ പണം മാത്രം തിരികെ ലഭിച്ചാല്‍ പോരെന്നും ഇതുവഴിയുണ്ടായ നഷ്ടവും താരങ്ങളില്‍ നിന്നുതന്നെ ഈടാക്കണമെന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല, ഉദിത് നാരായണ്‍, അല്‍ക്ക യാഗ്നിക്ക്, ഉഷ മങ്കേഷ്‌കര്‍ എന്നിവരടക്കമുള്ള പ്രശസ്ത ഗായകര്‍ക്കെതിരേയും സമാനമായ രീതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. നടീ-നടന്‍മാരുടെയും ഗായകരുടെയും ഏജന്‍റുമാരായ മാട്രിക്‌സ് ഇന്ത്യ എന്റര്‍ടെയിന്‍മെന്റ് കണ്‍സള്‍ട്ടന്റ്‌സ്, യഷ്‌രാജ് ഫിലിംസ് എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.