“എന്നെ ഉപദേശിച്ചത് മറക്കണ്ട; വല്ലപ്പോഴും ഒന്ന് വാ തുറക്കണം” എന്ന് മന്‍മോഹന്‍ സിംഗ് മോദിയോട് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. നേരത്തേ സംസാരിക്കുന്നതിൽ മോദി പരാജയപ്പെടുമ്പോള്‍ കുറ്റവാളികള്‍ അത് മുതലെടുക്കും, അവർ അനായാസമായി രക്ഷപ്പെടുമെന്ന് ജനങ്ങൾ ചിന്തിക്കും.
കതുവ, ഉന്നാവ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാന്‍ വൈകിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. “എന്നെ ഉപദേശിച്ചത് മറക്കണ്ട; വല്ലപ്പോഴും ഒന്ന് വാ തുറക്കണം” എന്ന് മന്‍മോഹന്‍ സിംഗ് മോദിയോട് പറഞ്ഞു. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘മൗൻ മോഹൻ സിംഗ്’ എന്ന് വിളിച്ച് മോദി അദ്ദേഹത്തെ അപമാനിച്ചിരുന്ന രീതിയെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാകാലത്തും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുമായി നടന്ന ആളാണ് മോദി എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നേരത്തേ സംസാരിക്കുന്നതിൽ മോദി പരാജയപ്പെടുമ്പോള്‍ കുറ്റവാളികള്‍ അത് മുതലെടുക്കും, അവർ അനായാസമായി രക്ഷപ്പെടുമെന്ന് ജനങ്ങൾ ചിന്തിക്കും. അധികാരത്തിലുള്ളവർ തങ്ങളുടെ അനുയായികളെ നേര്‍വഴിക്ക് നയിക്കുന്ന തരത്തിൽ കൃത്യമായി സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2012ലെ നിര്‍ഭയ സംഭവത്തിന് ശേഷം അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കതുവ ബലാത്സംഗക്കേസ് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അല്‍പംകൂടി ഗൌരവത്തില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. രണ്ട് ബി.ജെ.പി മന്ത്രിമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ബി.ജെ.പിയില്‍ നിന്ന് അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരിക്കാം. ആരോപണ വിധേയര്‍ രാജിവച്ചെങ്കില്‍ പോലും സഖ്യകക്ഷിയായ ബിജെപി ഇപ്പോഴും കുറ്റവാളികള്‍ക്കൊപ്പവുമാണ്. ആദ്യം തന്നെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, മുസ്ളീങ്ങളെയും ദലിതരേയും ആക്രമിച്ച് വകവരുത്തുന്ന വിഷയങ്ങളിലും, ബിജെപി ഭരിക്കുന്ന പല സംസ്ഥാന സര്‍ക്കാരുകളും വലിയ പരാജയമാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ മൂന്ന് പ്രശ്നങ്ങളും കാര്യമായി ചര്‍ച്ചചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.