ഇക്കാര്യത്തില്‍ കോടതി തന്നെ തീരുമാനമെടക്കണം എന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല.
പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത, അത് ഏത് ലിംഗത്തില്‍ പെട്ടവര്‍ തമ്മിലായാലും കുറ്റകരമല്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സ്വവര്‍ഗരതി നിയമവിധേയമാകും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 2009ല്‍ ഡല്‍ഹി ഹൈക്കോടതി അസാധുവാക്കിയിരുന്നെങ്കിലും 2013ല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ആര്‍എഫ് നരിമാന്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഇക്കാര്യത്തില്‍ കോടതി തന്നെ തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല. തങ്ങള്‍ക്ക് നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീം കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. നേരത്തെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെങ്കില്‍ പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കട്ടെ, അതുവരെ സെക്ഷന്‍ 377 നിലനില്‍ക്കും എന്നാണ് 2013 ഡിസംബറില്‍ സുപ്രീം കോടതി വിധിച്ചത്.
സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍:
■ സ്വവർഗ രതി ക്രിമിനൽ കുറ്റം അല്ലാതാക്കിയാൽ എൽ.ജി.ബി.ടി വിഭാഗക്കാർക്ക് തൊഴിൽ ചെയ്യുന്നതിനും ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കുന്നതിനുമുള്ള വിവേചനം ഇല്ലാതാകുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
■ തടസങ്ങളോ മടിയോ ഇല്ലാതെ ഇവർക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം.
■ സമൂഹത്തെ ഉണർത്താനും സ്വവർഗാനുരാഗികൾക്ക് അവരുടെ ജീവിതം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ജീവിക്കാനും ഇതിലൂടെ കഴിയുമെന്ന് കോടതി.