ഗണപതിയെ സൃഷ്ടിച്ചുകൊണ്ട് ഭാരതമാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ഒരു ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വര്‍ഷം മുമ്പ് പറഞ്ഞതായിരുന്നു പുരാണങ്ങളില്‍ നിന്നും ശാസ്ത്രസത്യങ്ങള്‍ കണ്ടെത്താനുള്ള പ്രവണതയ്ക്ക് തുടക്കം കുറിച്ചത്
പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കൂട്ടുപിടിച്ച് ആധുനിക ജീവിത സമസ്യകള്‍ പരിഹരിക്കാനുള്ള നിലവിലുളള ഭരണനേതൃത്വത്തിന്റെ കുറുക്കുവഴികള്‍ തുടരുന്നു. പുരാതന ഇന്ത്യയിലെ പ്രതിരോധ മന്ത്രിയായിരുന്നു ദുര്‍ഗയെന്നും ലക്ഷി ധനമന്ത്രിയായിരുന്നുവെന്നും വ്യാഖ്യാനിച്ചുകൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രംഗത്ത് വന്നതാണ് തമാശകളില്‍ ഏറ്റവും ഒടുവിലത്തേത്. മൊഹാലിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആതിഥേയത്വം വഹിച്ച നേതൃത്വ വികസന സെമിനാറില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം പുരാണ കഥാപാത്രങ്ങളെ ഉദാഹരിച്ചത്. പുരാതന ഇന്ത്യയില്‍ സരസ്വതി വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്നതായും വ്യവസായ പ്രമുഖര്‍ തിങ്ങിനിറഞ്ഞ സദസിനെ നോക്കി അദ്ദേഹം പറഞ്ഞു. നമ്മുടെ തത്വശാസ്ത്രങ്ങളും സംസ്‌കാരവും സ്ത്രീകള്‍ക്ക് തുല്യാവസരങ്ങള്‍ പ്രദാനം ചെയ്തിരുന്നതായും വെങ്കയ്യ നായ്ഡു ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രമുഖ നദികള്‍ക്കെല്ലാം സ്ത്രീകളുടെ പേരാണ് ഇട്ടിരിക്കുന്നതെന്നും ഇന്ത്യയെ ഭാരതമാതാവ് എന്നാണ് നാം വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനം കൊള്ളണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. കേള്‍വിക്കാര്‍ക്ക് നമ്മുടെ മാതൃഭാഷ മനസിലാവാതിരിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ മറ്റേതെങ്കിലും ഭാഷ സംസാരിക്കാവു എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രാമരാജ്യം എന്നത് സദ്ഭരണത്തിന്റെ ദൃഷ്ടാന്തമാണെന്നും എന്നാല്‍ ഇന്ന് രാമനെ കുറിച്ച് പരാമര്‍ശിച്ചാല്‍ അത് വര്‍ഗ്ഗീയമായി വിലയിരുത്തപ്പെടുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വഞ്ചന, ചൂഷണം, വിവേചനം, അധിക്ഷേപം എന്നിവയില്ലാത്ത രാമരാജ്യത്തെ കുറിച്ച് ഒരിക്കല്‍ മഹാത്മഗാന്ദി പറഞ്ഞിരുന്നു.
രാജ്യത്തെ ഉപരാഷ്ട്രപതി ആയതിനാല്‍ ഹൃദയത്തില്‍ തൊട്ട് സംസാരിക്കരുതെന്നാണ് അടുപ്പമുള്ളവര്‍ തന്നെ ഉപദേശിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാല്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കാതിരുന്നാല്‍ താന്‍ പര്‍വതീകരിക്കപ്പെടുമെന്നും അത് തന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.വളരുന്ന അസഹിഷ്ണുതയെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും ചില ചര്‍ച്ചകള്‍ ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഒരു സമൂഹത്തെ മുഴുവന്‍ അസഹിഷ്ണു എന്ന് വിശേഷിപ്പിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചിലര്‍ അഫ്‌സല്‍ ഗുരുവിനെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ തെറ്റില്ലെങ്കിലും അത് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗണപതിയെ സൃഷ്ടിച്ചുകൊണ്ട് ഭാരതമാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ഒരു ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വര്‍ഷം മുമ്പ് പറഞ്ഞതായിരുന്നു പുരാണങ്ങളില്‍ നിന്നും ശാസ്ത്രസത്യങ്ങള്‍ കണ്ടെത്താനുള്ള പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ലോക പ്രശ്‌സത ഭൗമശാസ്ത്രജ്ഞന്മാരെക്കാള്‍ വിദഗ്ധമായി തൊട്ടപ്പുറത്തെ ജ്യോതിഷികള്‍ ഗ്രഹങ്ങളെ കുറിച്ച്് വിശദീകരിക്കുമെന്ന്് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. റൈറ്റ് സഹോദരങ്ങള്‍ മുമ്പ് തന്നെ ഇന്ത്യക്കാര്‍ വിമാനം കണ്ടുപിടിച്ചിരുന്നുവെന്നും രാമായണത്തില്‍ വിശദീകരിക്കുന്ന പുഷ്പവിമാനത്തെ കുറിച്ച് നമ്മള്‍ ആലോചിക്കണമെന്നും കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം.