UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ആദ്യ ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ വിധി: പ്രതി യാസ്മിന് ഏഴ് വര്‍ഷം തടവ്

കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ വിദേശത്തേക്ക് കടത്തിയെന്നാണ് യാസ്മിനെതിരായ കേസ്. കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുള്ള റഷീദിനടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യാസ്മിന്‍ പിടിയിലായത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ വിധി വന്നു. കേരളത്തില്‍ നിന്നുള്ളവരെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാന്‍ കേന്ദ്രത്തില്‍ എത്താന്‍ സഹായിച്ചെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ജൂലൈ 30ന് മകനോടൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കേരള പൊലീസാണ് യാസ്മിനെ അറസ്റ്റ് ചെയ്തത്.

കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്തിയെന്നാണ് യാസ്മിനെതിരായ കേസ്. കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുള്ള റഷീദിനടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യാസ്മിന്‍ പിടിയിലായത്. യാസ്മിന് എതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തില്‍ കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്ന് കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുള്ളയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.

കേരളത്തില്‍ കോഴിക്കോടും കാസര്‍ഗോഡുമായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിന്‍, സംസ്ഥാനത്തെ അറിയപ്പെടുന്ന സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയുമായി പരിചയത്തിലായതെന്ന് പൊലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് റാഷിദിനെ ഒന്നാം പ്രതിയായും യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസെടുത്തത്. പിടിയിലാകുമ്പോള്‍ 70,000 രൂപയും 620 ഡോളറും യാസ്മിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍