UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി; കമ്മീഷന്‍ മോദിയെ ചുമതലപ്പെടുത്തിയെന്ന് ചിദംബരത്തിന്റെ പരിഹാസം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരം. ട്വിറ്ററിലാണ് ചിദംബരത്തിന്‍റെ പരിഹാസം. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ചിദംബരത്തിന്റെ പുതിയ പരാമര്‍ശം.

എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്‍റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരു സംസ്ഥാന നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നത് ഒരേ ദിവസമാണ്.  ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബിജെപിയെ സഹായിക്കാനാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍