എഐഎഡിഎംകെ നേതാക്കളായ ഒ.പനീര്‍സെല്‍വവും എം.തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു. കൂടാതെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അവരെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല നല്‍കിയ പറയുന്നു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി തോഴി ശശികല. 2016 സെപ്റ്റംബര്‍ 22ന് കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചിരുന്നില്ല എന്നാണ് ശശികല പറയുന്നത്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിത വലിയ സമ്മര്‍ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്‍ഡനിലെ കുളിമുറിയില്‍ അവര്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല – ശശികല പറഞ്ഞു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വച്ച് ബോധം വന്നയുടന്‍ തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്നും അവര്‍ ചോദിച്ചിരുന്നു. അവരുടെ സമ്മതത്തോടെ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. അത്തരത്തിലുള്ള നാല് വീഡിയോകളും കമ്മിഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എഐഎഡിഎംകെ നേതാക്കളായ ഒ.പനീര്‍സെല്‍വവും എം.തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു. കൂടാതെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അവരെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല നല്‍കിയ പറയുന്നു. ആശുപത്രിയില്‍ വച്ച് ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലൊണ് പനീര്‍സെല്‍വം നേരത്തേ ആരോപിച്ചിരുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതായി ശശികല പറയുന്നു. ആശുപത്രിയിലാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും ശശികല സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് മാസം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഡിസംബറിലാണ് ജയലളിത അന്തരിച്ചത്.